തകർത്തടിച്ച് ഗിൽ! ക്ലാസിക്ക് വിരാട്; മൂന്നാം ഏകദിനത്തിൽ ഇന്ത്യ മികച്ച നിലയിൽ
text_fieldsഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഉപനായകൻ ശുഭ്മാൻ ഗിൽ സെഞ്ച്വറി അടിച്ച കത്തികയറുന്പോൾ മുൻ നായകൻ വിരാട് കോഹ്ലി അർധസെഞ്ച്വറി നേടി. 55 പന്തിൽ നിന്നും 52 റൺസാണ് വിരാട് സ്വന്തമാക്കിയത്. മികച്ച രീതിയിൽ ബാറ്റ് വീശികൊണ്ടിരുന്ന വിരാട് റഷീദിന്‍റെ പന്തിൽ വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകിയാണ് പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമയെ (1) നഷ്ടമായിരുന്നു. മൂന്നാമനായെത്തിയ വിരാട് ശുഭ്മൻ ഗില്ലിനൊപ്പം നിന്നു നങ്കൂരമിട്ട് കളിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും 116 റൺസാണ് കൂട്ടിച്ചേർത്തത്. ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ വിരാട് കോഹ്ലി മികച്ച താളം കണ്ടെത്തിയിരുന്നു. ഏഴ് സ്റ്റൈലിഷ് ഫോറും ഒരു ക്ലാസിക്ക് സിക്സറമടങ്ങിയതാണ് വിരാടിന്‍റെ ഇന്നിങ്സ്.
അപ്പുറം അടിച്ചു തകർത്ത ഗിൽ 112 റൺസ് നേടി പുറത്തായി. 102 പന്തിൽ 14 ഫോറും മൂന്ന് സിക്സറുമടിച്ചാണ് ഗില്ലിന്‍റെ മനോഹര ബാറ്റിങ്. യുവതാരത്തിന്‍റെ ഏഴാം ഏകദിന സെഞ്ച്വറിയാണിത്. തുടക്കം നങ്കൂരമിട്ട് കളിച്ച ഗിൽ പിന്നീട് കത്തികയറുകയായിരുന്നു. ക്ലാസിക്ക് ഷോട്ടുകളും സിംഗിളുകളും ഡബിളുകളുമായുള്ള ഓട്ടവുമെല്ലാമായി മികച്ച ഇന്നിങ്സ് തന്നെ അദ്ദേഹം കാഴ്ചവെച്ചു.
അർധസെഞ്ച്വറിയുമായി ശ്രേയസ് അയ്യരും ഒരു റണ്ണുമായി കെ.എൽ രാഹുലുമാണ് ക്രീസിലുള്ളത്. 35 ഓവറിൽ 228ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.