തകർത്തടിച്ച് വിൻഡീസ്; ഇന്ത്യക്ക് 312 റൺസ് വിജയലക്ഷ്യം
text_fieldsപോർട് ഓഫ് സ്പെയിൻ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ കരീബിയൻസ് ആറ് വിക്കറ്റിന് 311 റൺസാണ് അടിച്ചുകൂട്ടിയത്. 135 പന്തിൽ 115 റൺസെടുത്ത ഓപണർ ഷായ് ഹോപ്പിന്റെയും 77 പന്തിൽ 74 റൺസെടുത്ത ക്യാപ്റ്റൻ നിക്കോളാസ് പുരാന്റെയും പ്രകടനമാണ് ആതിഥേയർക്ക് തുണയായത്. ടോസ് നേടിയ വിൻഡീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണർമാർ ടീമിന് തരക്കേടില്ലാത്ത തുടക്കം നൽകി.
പത്താം ഓവറിൽ ദീപക് ഹൂഡയാണ് ആദ്യ വിക്കറ്റ് വീഴ്ത്തുന്നത്. 23 പന്തിൽ 39 റൺസെടുത്ത കെയിൽ മെയേഴ്സിനെ ഹൂഡ സ്വന്തം പന്തിൽ പിടിച്ചു. സ്കോർ ഒന്നിന് 65. ഹോപ്-ഷമാറ ബ്രൂക്സ് സഖ്യവും കുറെ നേരം പിടിച്ചുനിന്നു. 22ാം ഓവറിൽ അക്സർ പട്ടേലിന്റെ പന്തിൽ ബ്രൂക്സ് (35) ശിഖർ ധവാന് പിടികൊടുത്തു.
അഞ്ചു പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാതെ നിന്ന ബ്രണ്ടൻ കിങ്ങിനെ യുസ് വേന്ദ്ര ചാഹലിന്റെ ഓവറിൽ ധവാൻ തന്നെ പിടിച്ചു. 22.5 ഓവറിൽ മൂന്നിന് 130ൽ നിൽക്കെയാണ് ഹോപ്പും പുരാനും സംഗമിക്കുന്നത്. ഇന്ത്യക്കായി ഏഴോവറിൽ 54 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാർദുൽ ടാക്കൂർ തിളങ്ങിയപ്പോൾ ദീപക് ഹൂഡ, അക്സർ പട്ടേൽ, യുസ് വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
വൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒടുവിൽ ഏഴോവറിൽ വിക്കറ്റ് നഷ്ടമാകാതെ 33 റൺസെന്ന നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.