അരങ്ങേറ്റത്തിൽ മൂന്ന് വിക്കറ്റുമായി ഹർഷിദ് റാണ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 249 റൺസ് വിജയലക്ഷ്യം
text_fieldsനാഗ്പൂർ: ഇംഗ്ലണ്ടിനെതിരെ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 249 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 47.4 ഓവറിൽ 248 റൺസിന് പുറത്താകുകായിരുന്നു.
നായകൻ ജോസ് ബട്ട്ലർ (52), ജേക്കബ് ബെതൽ (51), ഓപണർ ഫിൽസാൽട്ട് (43) എന്നിവരുടെ ഇന്നിങ്സാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച പേസർ ഹർഷിത് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജദേജയും മൂന്ന് വിക്കറ്റ് നേടി.
സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി പുറത്തിരുന്ന മത്സരത്തിൽ റാണക്കൊപ്പം യശ്വസി ജയ്സ്വാളിനും ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കാനായി.
ഓപണർമാരായ ഫിൽസാൾട്ടും ബെൻ ഡെക്കറ്റും ഗംഭീര തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. 8.5 ഓവറിൽ 75 റൺസിൽ നിൽക്കെയാണ് ആദ്യ വിക്കറ്റ് വീഴുന്നത്. 26 പന്തിൽ 43 റൺസെടുത്ത ഫിൽസാൾട്ട് റണ്ണൗട്ടാകുകായിരുന്നു. രണ്ടുറൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബെൻ ഡെക്കറ്റിനെ വീഴ്ത്തി ഹർഷിദ് റാണ ആദ്യ ഏകദിന വിക്കറ്റ് സ്വന്തമാക്കി. 29 പന്തിൽ 32 റൺസെടുത്ത ഡെക്കറ്റിനെ ഉഗ്രൻ ക്യാച്ചിലൂടെ ജയ്സ്വാളാണ് പുറത്താക്കിയത്.
അകൗണ്ട് തുറക്കും മുൻപെ ഹാരി ബ്രൂക്കിനെ രാഹുലിന്റെ കൈകളിലെത്തിച്ച് റാണ് രണ്ടാമത്തെ വിക്കറ്റും വീഴ്ത്തി. നായകൻ ബട്ട്ലറിനെ കൂട്ടുപിടിച്ച് ജോ റൂട്ട് പതിയെ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിൽ 19 റൺസെടുത്ത റൂട്ടിനെ രവീന്ദ്ര ജദേജ എൽ.ബിയിൽ കുരുക്കി.
തുടർന്നെത്തിയ ജേക്കബ് ബെതൽ ബട്ട്ലറിനൊപ്പം ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽ നിന്ന് രക്ഷിച്ചു. 67 പന്തിൽ 52 റൺസെടുത്ത ബട്ട്ലറിനെ അക്ഷർ പട്ടേലും 64 പന്തിൽ 51 റൺസെടുത്ത ബെതലിനെയും ജദേജയും പുറത്താക്കി. ലിയാം ലിവിങ്സ്റ്റൺ 5ഉം ബ്രൈഡൻ കാർസ് 10 ഉം ആദിൽ റാഷിദ് എട്ടും സാഖിബ് മഹ്മൂദ് രണ്ടും റൺസെടുത്ത് പുറത്തായി. 21 റൺസുമായി ജോഫ്ര ആർച്ചർ പുറത്താകാതെ നിന്നു.
മുഹമ്മദ് ഷമി, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.