മുൻനിര തകർന്നു, പിടിച്ചെഴുന്നേൽപ്പിച്ച് മധ്യനിര; ശ്രേയസിന് അർധസെഞ്ച്വറി; കിവിസിന് 250 റൺസ് വിജയലക്ഷ്യം
text_fieldsദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് 250 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഒാവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു.
79 റൺസെടുത്ത ശ്രേയസ് അയ്യരാണ് ടോപ് സ്കോറർ. അഞ്ച് വിക്കറ്റെടുത്ത മാറ്റ് ഹെ ന്റിയാണ് കിവിസ് ബൗളിങ്ങിന് കരുത്തേകിയത്.
ഒരു ഘട്ടത്തിൽ മൂന്നിന് 30 റൺസ് എന്ന ദയനീയ നിലയിൽ നിന്ന് ശ്രേയസ് അയ്യരും അക്ഷർ പട്ടേലും ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ഇന്ത്യയെ കര കയറ്റിയത്.
രണ്ട് റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ആദ്യം മടങ്ങിയത്. ഹെൻറി എൽ.ബിയിൽ കുരുക്കുകയായിരുന്നു. ജാമേഴ്സന്റെ പന്തിൽ വിൽ യങ്ങിന് ക്യാച്ച് നൽകി നായകൻ രോഹിത് ശർമയും(15) മടങ്ങി. തൊട്ടുപിറകെ 11 റൺസെടുത്ത വിരാട് കോഹ്ലിയും വീണു. ഹെൻറിയുടെ പന്തിൽ ഗ്ലെൻ ഫിലിപ്സിന്റെ ഗംഭീര ക്യാച്ചിലൂടെയാണ് പുറത്തായത്.
തുടർന്നാണ് അയ്യരും അക്ഷറും ചേർന്ന് ടീമിനെ കരകയറ്റിയത്. 61 പന്തിൽ 42 റൺസെടുത്ത് അക്ഷർ പട്ടേൽ രചിൻ രവീന്ദ്രയുടെ പന്തിൽ പുറത്തായി.
98 പന്തിൽ 79 റൺസെടുത്താണ് ശ്രേയസ് അയ്യരെ വിൽഒറൂർക്കെയും മടക്കി. 23 റൺസെടുത്ത രാഹുലും 45 റൺസെടുത്ത ഹാർദികും നടത്തിയ ചെറുത്തുനിൽപ്പിലാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. രവീന്ദ്ര ജദേജ 16 ഉം മുഹമ്മദ് ഷമി അഞ്ചും റൺസെടുത്ത് പുറത്തായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.