![india england india england](https://www.madhyamam.com/h-upload/2021/08/16/1142230-india-win.webp)
ഇന്ത്യ ലോഡ്സ്; ഇംഗ്ലണ്ടിനെ തകർത്തത് 151 റൺസിന്
text_fieldsലണ്ടൻ: ലോഡ്സിെൻറ നടുപ്പിച്ചിൽ മുഹമ്മദ് സിറാജിെൻറ പന്തിൽ ജെയിംസ് ആൻഡേഴ്സെൻറ കുറ്റി തെറിക്കുമ്പോൾ ഇന്ത്യ ലോകത്തോട് പ്രഖ്യാപിച്ചത് ലോകത്തിലെ ഏറ്റവും മികച്ച പേസ്ബൗളിങ് നിര ഇപ്പോൾ ഞങ്ങളുടെതാണെന്നാണ്. തോൽവി തുറിച്ചുനോക്കിയിടത്തുനിന്ന് തിരിച്ചുകയറി ക്രിക്കറ്റിലെ പ്രഭുക്കന്മാരായ ഇംഗ്ലണ്ടിനെ അവരുടെ നടുത്തളത്തിൽ തന്നെ കോഹ്ലിയും സംഘവും വെട്ടിനിരത്തി. പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 151 റൺസിെൻറ അതിഗംഭീര വിജയം. ലോഡ്സിൽ ഇന്ത്യ ലോഡ്സായി...
മുൻനിര പൊളിഞ്ഞടുങ്ങിയ പിച്ചിൽ വാലിൽ കുത്തി ഉയർന്ന ഇന്ത്യ മുന്നോട്ടുവെച്ച 272 വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിെൻറ അവസാന ദിവസം 120 റൺസിന് ഓൾ ഔട്ടായി. നാലു വിക്കറ്റ് പിഴുത മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുമാണ് ഇംഗ്ലണ്ടിെൻറ നടുവൊടിച്ചത്. സ്കോർ ഇന്ത്യ: 364, 298/8 ഡിക്ലയേർഡ്. ഇംഗ്ലണ്ട്: 391, 120.
ഓപണർമാരായ റോറി ബേൺസിനെയും ഡോം സിബ്ലെയെയും അക്കൗണ്ട് തുറക്കാനനുവദിക്കാതെ പുറത്താക്കിയ ബുംറയും ഷമിയും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ബുംറയുടെ പന്തിൽ മുഹമ്മദ് സിറാജ് ക്യാച്ചെടുത്താണ് റോറി ബേൺസ് പുറത്തായത്. ഡോം സിബ്ലെയെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിെൻറ കൈയിൽ ഷമി ഏൽപിച്ചു.
ഒമ്പതു റൺസെടുത്ത ഹസീബ് ഹമീദിനെ ഇശാന്ത് ശർമ വിക്കറ്റിനു മുന്നിൽ കുടുക്കി. പതിവുപോലെ രക്ഷാപ്രവർത്തകനാകാറുള്ള നായകൻ ജോ റൂട്ട് 33 റൺസടിച്ചെങ്കിലും ബുംറയുടെ പന്തിൽ സ്ലിപ്പിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി പിടിച്ചു പുറത്തായി.
ഇശാന്ത് ശർമയുടെ പന്തിൽ ജോണി ബെയർസ്റ്റോ വിക്കറ്റിനു മുന്നിൽ കുടുങ്ങി. അടുത്തടുത്ത പന്തിൽ മൊയീൻ അലിയെയും (13 റൺസ്) സാം കറനെയും (0) പുറത്താക്കി ഹാട്രിക്കിെൻറ വക്കിലെത്തിയ മുഹമ്മദ് സിറാജ് വീണ്ടും ഇംഗ്ലണ്ടിനെ അമ്പരപ്പിച്ചു. ഒലി റോബിൻസൺ ബുംറക്കു മുന്നിൽ വീണു. ഉറച്ചുനിന്ന ബട്ലറെ (25) സിറാജ് പന്തിെൻറ കൈയിലെത്തിച്ചു. ഒടുവിൽ ആൻഡേഴ്സെൻറ കുറ്റിയും സിറാജ് പിഴുതെടുത്തു. ഇഷാന്ത് ശർമ രണ്ടും ഷമി ഒന്നും വിക്കറ്റ് വീഴ്ത്തി.
ഷമി ഹീറോയാ...
മിക്കവാറും ബാറ്റുമായിറങ്ങുമ്പോഴൊക്കെ റണ്ണു പോലുമെടുക്കാതെ ആയുധംവെച്ച് കീഴടങ്ങുന്നയാളാണ് മുഹമ്മദ് ഷമി. ബാറ്റിങ്ങല്ല തെൻറ കൈയിലിരിപ്പ് എന്ന് നന്നായി അറിയാം. പക്ഷേ, ആവേശകരമായ ക്ലൈമാക്സിലേക്കു നീങ്ങിയ അഞ്ചാം ദിനം ലോഡ്സിൽ ഷമിയായിരുന്നു ഹീറോ... അതും ബാറ്റിങ്ങിൽ. ഒപ്പം നിന്നു പോരാടാൻ കൂട്ടിന് കിട്ടിയതാകട്ടെ, തന്നെക്കാൾ പരിതാപകരമായി ബാറ്റ് ചെയ്യുന്ന ബുംറയെ...
ആറു വിക്കറ്റിന് 181 റൺസുമായി അഞ്ചാം ദിവസം ബാറ്റിങ്ങിനിറങ്ങുമ്പോൾ ഇന്ത്യക്ക് അംഗീകൃത ബാറ്റ്സ്മാനായി ഋഷഭ് പന്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, 13 റൺസുകൂടി ചേർത്തപ്പോൾ പന്ത് വീണു. 16 റൺസുമായി ഇശാന്ത് ശർമ റോബിൻസണ് തന്നെ കീഴടങ്ങിയപ്പോൾ പെട്ടെന്ന് ഇന്ത്യൻ ഇന്നിങ്സിന് അന്ത്യമാവുമെന്നു കരുതിയ ഇംഗ്ലീഷുകാർക്ക് തെറ്റി. പക്ഷേ, മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ബാറ്റുകൊണ്ട് ഒരുകൈ പൊരുതാനുറച്ചപ്പോൾ കഥ മാറി. ഇതിനുമുമ്പ് ഇംഗ്ലണ്ടിനെതിരെതന്നെ നേടിയ 51 റൺസായിരുന്നു ഷമിയുടെ ഉയർന്ന സ്കോർ. ബുംറയുടേതാകട്ടെ 28ഉം..
ബൗണ്ടറിയും സിക്സും തുടരെ പായിച്ച് രാജകീയമായിതന്നെ ഷമി തെൻറ രണ്ടാം അർധ സെഞ്ച്വറി തികച്ചു. മറുവശത്ത് ബുംറയും തെൻറ ഉയർന്ന സ്കോർ കണ്ടെത്തി. ലഞ്ച് കഴിഞ്ഞും ബാറ്റിങ് തുടർന്ന ഇന്ത്യ എട്ടിന് 298 റൺസിന് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 70 പന്തിൽ 56 റൺസുമായി ഷമിയും 64 പന്തിൽ 34 റൺസുമായി ബുംറയും പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ ലോകേഷ് രാഹുലാണ് മാൻ ഓഫ് ദ മാച്ച്.
ഒമ്പതാം വിക്കറ്റിൽ റെക്കോർഡ്
മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ചേർന്നെടുത്ത 89 റൺസ് ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഒമ്പതാം വിക്കറ്റ് സ്കോറാണ്. ലോഡ്സിൽ തന്നെ 1982 ൽ കപിൽ ദേവും മദൻലാലും ചേർന്നെടുത്ത 66 റൺസ് കൂട്ടുകെട്ടാണ് ഇവർ മറികടന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.