‘ഓരോ ദിവസവും മരിച്ചുവീഴുന്നത് നിഷ്കളങ്കരായ കുരുന്നുകൾ; ലോകം ഇതുകണ്ടിട്ടും നിശബ്ദത തുടരുന്നു’; ഇസ്രായേൽ ആക്രമണത്തിനെതിരെ ഇർഫാൻ പത്താൻ
text_fieldsമുംബൈ: ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍. ഗസ്സയില്‍ ഓരോ ദിവസവും പത്ത് വയസ്സില്‍ താഴെയുള്ള നിഷ്കളങ്കരായ കുരുന്നുകളാണ് മരിച്ചു വീഴുന്നതെന്നും ലോകം ഇതുകണ്ടിട്ടും നിശബ്ദത തുടരുകയാണെന്നും ഇര്‍ഫാന്‍ സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. കായിക താരമെന്ന നിലയിൽ തനിക്ക് ഇതിനെതിരെ വാക്കുകള്‍ കൊണ്ട് മാത്രമേ പ്രതികരിക്കാനാവൂ എന്നും ഈ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ലോക നേതാക്കള്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ഇര്‍ഫാന്‍ പത്താന്‍ കുറിച്ചു.
കഴിഞ്ഞ ദിവസം വനിത ടെന്നിസിലെ ഏഴാം റാങ്കുകാരിയായ തുനീഷ്യൻ താരം ഒൻസ് ജബ്യൂർ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി എത്തുകയും വിമൻസ് ടെന്നിസ് അസോസിയേഷൻ (ഡബ്യു.ടി.എ) ഫൈനൽസിലെ സമ്മാനത്തുകയിൽനിന്ന് ഒരു ഭാഗം ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിംബിൾഡൺ ഫൈനലിൽ തന്നെ തോൽപിച്ച ചെക്ക് താരം മർകെറ്റ വോൻഡ്രൂസോവയെ പരാജയപ്പെടുത്തിയ ശേഷമായിരുന്നു കണ്ണീരോടെ ജബ്യൂറിന്റെ പ്രതികരണം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
'വിജയത്തിൽ ഞാൻ സന്തുഷ്ടയാണ്. ഈ ജയംകൊണ്ട് മാത്രം എനിക്ക് സന്തോഷവതിയാകാൻ കഴിയില്ല. ലോകത്തിലെ ഈ സാഹചര്യം എന്നെ ആഹ്ലാദിപ്പിക്കുന്നില്ല. ഓരോ ദിവസവും കുഞ്ഞുങ്ങൾ മരിക്കുന്നത് കാണുന്നത് കഠിനവും ഹൃദയഭേദകവുമാണ്. അതുകൊണ്ട് ഇതിന്റെ സമ്മാനത്തുകയിൽനിന്ന് ഒരു ഭാഗം ഫലസ്തീനെ സഹായിക്കാനായി ഞാൻ തീരുമാനിച്ചിരിക്കുകയാണ്', ഗ്രാന്റ്സ്ലാം ഫൈനൽ കളിച്ച ഏക വനിത അറേബ്യൻ താരം പ്രതികരിച്ചു.
കണ്ണീരടക്കാനാവാതെ ഇടക്ക് സംസാരം മുറിഞ്ഞ താരം തന്റെ തീരുമാനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും ഇത് മനുഷ്യത്വത്തിന് വേണ്ടിയാണെന്നും പറഞ്ഞു. ‘ലോകത്തിന്റെ സമാധാനമാണ് താൻ ആഗ്രഹിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽനിന്ന് പരമാവധി വിട്ടുനിൽക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അത് വളരെ കഠിനമാണ്. ദിവസവും നടുക്കുന്ന വിഡിയോകളും ചിത്രങ്ങളും കാണേണ്ടിവരുന്നത് വളരെ നിരാശാജനകമാണ്’, താരം കൂട്ടിച്ചേർത്തു. മെക്സിക്കൻ നഗരമായ കാൻകണിൽ മത്സരം കാണാനെത്തിയ കാണികൾ കൈയടിയോടെയാണ് താരത്തിന്റെ പ്രഖ്യാപനത്തെ വരവേറ്റത്. മധ്യേഷ്യയിലെയും വടക്കൻ ആഫ്രിക്കയിലെയും മനുഷ്യാവകാശ വിഷയങ്ങളിൽ നിരവധി തവണ നിലപാട് വ്യക്തമാക്കിയ താരമാണ് 29കാരിയായ ഒൻസ് ജബ്യൂർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.