തോൽവിയോടെ തുടങ്ങി ഹാർദിക്കും സംഘവും; മുംബൈക്കെതിരെ ഗുജറാത്തിന് ആറു റൺസ് ജയം
text_fieldsഅഹ്മദാബാദ്: പുതിയ സീസണിൽ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിൽ ആദ്യ മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് തോൽവി. ഗുജറാത്ത് ടൈറ്റൻസിനോട് ആറു റൺസിനാണ് മുംബൈ തോറ്റത്. നായകനായുള്ള അരങ്ങേറ്റ മത്സരത്തിൽ ജയം സ്വന്തമാക്കിയതിൽ ശുഭ്മൻ ഗില്ലിന് സന്തോഷിക്കാം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മുംബൈക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഗുജറാത്തിന്‍റെ മികച്ച ബൗളിങ്ങാണ് മുംബൈയെ പിടിച്ചുകെട്ടിയത്. അവസാന ഓവറിൽ ജയിക്കാൻ 19 റൺസായിന്നു മുംബൈക്ക് വേണ്ടിയിരുന്നത്. ഉമേഷ് യാദവിന്‍റെ ആദ്യ പന്തിൽ സിക്സും രണ്ടാം പന്തിൽ ബൗണ്ടറിയും നേടി ഹാർദിക് മുംബൈക്ക് ജയ പ്രതീക്ഷ നൽകി.
എന്നാൽ, മൂന്നാമത്തെ പന്തിൽ ക്യാച്ച് നൽകി താരം പുറത്ത്. ജയിക്കാൻ മൂന്നു പന്തിൽ ഒമ്പത് റൺസ്. നാലാമത്തെ പന്തിൽ പിയൂഷ് ചൗളയും മടങ്ങി. അഞ്ചാം പന്തിലും ആറാം പന്തിലും ഓരോ സിംഗ്ൾ മാത്രമാണ് മുംബൈക്ക് നേടാനായത്. ഗുജറാത്തിന് ആറു റൺസിന്‍റെ ജയം. ഇടവേളക്കുശേഷം തിരിച്ചെത്തിയ ഇഷാൻ കിഷൻ നിരാശപ്പെടുത്തി. നാലു പന്തിൽ റണ്ണൊന്നും എടുക്കാതെയാണ് താരം പുറത്തായത്.
രോഹിത് ശർമ (29 പന്തിൽ 43), ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഡെവാൾഡ് ബ്രെവിസ് (38 പന്തിൽ 46) എന്നിവരാണ് മുംബൈയുടെ ടോപ് സ്കോറർമാർ. നമൻ ധിർ (10 പന്തിൽ 20), തിലക് വർമ (19 പന്തിൽ 25), ടിം ഡേവിഡ് (10 പന്തിൽ 11), ജെറാൾഡ് കോട്സി (മൂന്നു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ താരങ്ങൾ. ഓരോ റണ്ണുമായി ബുംറയും ഷംസ് മുലാനിയും പുറത്താകാതെ നിന്നു.
ഗുജറാത്തിനായി അസ്മത്തുല്ല ഒമർസായി, ഉമേഷ് യാദവ്, സ്പെൻസർ ജോൺസൻ, മൊഹിത് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. സായ് കിഷോർ ഒരു വിക്കറ്റും വീഴ്ത്തി. സായ് സുദർശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറർ. 39 പന്തിൽ 45 റൺസെടുത്താണ് താരം പുറത്തായത്. ഒരു സിക്സും മൂന്നു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. നായകൻ ശുഭ്മൻ ഗിൽ 22 പന്തിൽ 31 റൺസെടുത്തു. വൃദ്ധിമാൻ സാഹ (15 പന്തിൽ 19 റൺസ്), അസ്മത്തുല്ല ഒമർസായി (11 പന്തിൽ 17), ഡേവിഡ് മില്ലർ (11 പന്തിൽ 12), രാഹുൽ തേവാത്തിയ (15 പന്തിൽ 22) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ആറു റൺസുമായി വിജയ് ശങ്കറും നാലു റൺസുമായി റാഷിദ് ഖാനും പുറത്താകാതെ നിന്നു. മുംബൈക്കായി ബുംറ മൂന്നു വിക്കറ്റ് നേടി. നാലു ഓവറിൽ 14 റൺസ് മാത്രം വഴങ്ങിയാണ് താരം മൂന്നു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ജെറാൾഡ് കോട്സി രണ്ടു വിക്കറ്റും പിയൂഷ് ചൗള ഒരു വിക്കറ്റും നേടി. നേരത്തെ, ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.