തോറ്റ് തോറ്റ് പത്താം സ്ഥാനത്ത്; എവിടെ സൺറൈസേഴ്സിന്‍റെ പോരാട്ടവീര്യം?
text_fieldsകൊൽക്കത്ത: ഐ.പി.എല്ലിൽ തുടർച്ചയായ മൂന്നാം തോൽവിയോടെ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനക്കാരായിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. കഴിഞ്ഞ സീസണിൽ തുടർച്ചയായി റെക്കോഡ് സ്കോറുകൾ അടിച്ചുകൂട്ടിയ സൺറൈസേഴ്സ് ബാറ്റർമാർ ഇത്തവണ തുടർ പരാജയങ്ങൾ ഏറ്റുവാങ്ങുന്നത് കൗതുകത്തോടെയാണ് ക്രിക്കറ്റ് ആരാധകർ കാണുന്നത്. അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഹെയ്ൻറിച് ക്ലാസൻ തുടങ്ങിയ വമ്പനടിക്കാരെ നിലനിർത്തിയിട്ടും സീസണിലെ ആദ്യ മത്സരത്തിൽ മാത്രമാണ് എസ്.ആർ.എച്ചിന് കൂറ്റൻ ടോട്ടൽ പടുത്തുയർത്താനായത്. ഇതോടെ നിലവിലെ റണ്ണറപ്പുകൾ കൂടിയായ സൺറൈസേഴ്സിന്‍റെ പോരാട്ടവീര്യം ചോർന്നോ എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.
രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരത്തിൽ കൂടുമാറിയെത്തിയ ഇഷാൻ കിഷന്‍റെ സെഞ്ച്വറിയുടെ (47 പന്തിൽ 106*) കരുത്തിൽ 286 റൺസാണ് സൺറൈസേഴ്സ് അടിച്ചെടുത്തത്. ട്രാവിസ് ഹെഡിന്‍റെ അർധ ശതകവും (31 പന്തിൽ 67) എസ്.ആർ.എച്ച് ഇന്നിങ്സിൽ നിർണായകമായി. മത്സരത്തിൽ 44 റൺസിനാണ് ടീം ജയിച്ചത്. രണ്ടാം മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരെ 190 റൺസ് അടിച്ചെങ്കിലും കാര്യമുണ്ടായില്ല. 17-ാം ഓവറിൽ ലഖ്നോ കളി തീർത്തു. 47 റൺസെടുത്ത ഹെഡായിരുന്നു എസ്.ആർ.എച്ചിന്‍റെ അന്ന് ടോപ് സ്കോറർ.
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ടീം സ്കോർ വീണ്ടും താഴ്ന്നു. അനികേത് വർമ ഫിഫ്റ്റി (74) അടിച്ചിട്ടും 18.4 ഓവറിൽ 163ന് സൺറൈസേഴ്സ് പുറത്തായി. 16 ഓവറിൽ കളി തീർത്ത ക്യാപിറ്റൽസ് ഏഴ് വിക്കറ്റിനാണ് ജയിച്ചത്. അഞ്ച് വിക്കറ്റ് പിഴുത ഡൽഹി ബാളർ മിച്ചൽ സ്റ്റാർക്ക് കളിയിലെ താരവുമായി. കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ബാളിങ്ങിലും ബാറ്റിങ്ങിലും എസ്.ആർ.എച്ച് പരാജയമായി. കെ.കെ.ആർ 200 റൺസ് അടിച്ചപ്പോൾ സൺറൈസേഴ്സിന്‍റെ മറുപടി 120ൽ അവസാനിച്ചു.
സീസണിൽ കളിച്ച നാലിൽ മൂന്ന് മത്സരങ്ങളിലും തോറ്റതോടെ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തിയ സൺറൈസേഴ്സിന് തിരിച്ചുവരാൻ പണിപ്പെടേണ്ടിവരും. സ്ഥിരതയാർന്ന പ്രകടനം നടത്താൻ ബാറ്റർമാർക്കോ എതിർ ടീമിലെ ബാറ്റർമാർക്കുമേൽ ആധിപത്യം നേടാൻ ബാളർമാർക്കോ കഴിയുന്നില്ല എന്നതാണ് ടീം നേരിടുന്ന വെല്ലുവിളി. ഹെഡും ഇഷാൻ കിഷനും ആദ്യ മത്സരത്തിൽ മാത്രമാണ് തിളങ്ങിയത്. അഭിഷേക് ശർമക്ക് സീസണിൽ താളം കണ്ടെത്താനായിട്ടില്ല. നായകൻ പാറ്റ് കമിൻസും മുഹമ്മദ് ഷമിയും നേതൃത്വം നൽകുന്ന ബാളിങ് നിര മികവിലേക്ക് ഉയരേണ്ടതും ടീമിന്‍റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യമാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ ഞായറാഴ്ചയാണ് സൺറൈസേഴ്സിന്‍റെ അടുത്ത മത്സരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.