കോഹ്ലിയെ കോമാളിയാക്കി ആസ്ട്രേലിയൻ മാധ്യമങ്ങൾ; ‘കൈവിട്ട കളി’ അംഗീകരിക്കില്ലെന്ന് ഇർഫാൻ പത്താൻ
text_fieldsമെൽബൺ: ബോക്സിങ് ഡേ ടെസ്റ്റിന്‍റെ ആവേശവും വിവാദവും കളത്തിനു പുറത്തേക്കും. ആദ്യദിനം അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസുമായി കൊമ്പുകോർത്ത സൂപ്പർതാരം വിരാട് കോഹ്ലിയെ, കോമാളിയാക്കി പരിഹസിച്ചാണ് ഏതാനും ആസ്ട്രേലിയൻ മാധ്യമങ്ങൾ ഇന്ന് പുറത്തിറങ്ങിയത്.
ബോർഡർ ഗവാസ്‌കർ ട്രോഫിക്ക് മുമ്പായി കോഹ്ലിയെ ഗോട്ട് എന്ന് വാഴ്ത്തിയ അതേ മാധ്യമങ്ങൾ തന്നെയാണ് 19കാരനെ സ്ലെഡ്ജ് ചെയ്തതിനു പിന്നാലെ കോഹ്ലിയെ കോമാളി എന്ന് വിളിച്ച് അധിക്ഷേപിച്ചിരിക്കുന്നത്. ഇന്ത്യ-ഓസീസ് ക്രിക്കറ്റ് പോരാട്ടങ്ങളിലെ വിവാദങ്ങൾ മുമ്പും പത്രതാളുകളിൽ ഇടം പിടിച്ചിട്ടുണ്ട്. നേരത്തെ, സൗരവ് ഗാംഗുലിയടക്കമുള്ള മുൻ താരങ്ങൾക്കെതിരെയും ഓസീസ് മാധ്യമങ്ങൾ കടുത്ത വിമർശനങ്ങൾ ഉയർത്തിയിരുന്നു. അതൊരിക്കലും വ്യക്തിഹത്യയിലേക്ക് കടന്നിരുന്നില്ല. എന്നാൽ കോഹ്ലിയെ കോമാളിയെന്ന് ചിത്രീകരിച്ചതിലൂടെ ഓസീസ് മാധ്യമങ്ങൾ എല്ലാ പരിധിയും ലംഘിച്ചിരിക്കുകയാണ്.
നാലാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തിൽ ഇന്ത്യയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത് അരങ്ങേറ്റക്കാരൻ കോൺസ്റ്റാസാണ്. ഓപ്പണറായി ഇറങ്ങിയ താരം അർധ സെഞ്ച്വറി നേടിയാണ് പുറത്തായത്. ആദ്യ സെഷനിൽ ബുംറ ഉൾപ്പെടെയുള്ള ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട് കോൺസ്റ്റാസ് അതിവേഗം ടീം സ്കോർ ഉയർത്തുന്നത് തലവേദനയാകുമെന്ന് കണ്ടതോടെയാണ് കോഹ്ലി താരത്തെ പ്രകോപിപ്പിക്കുന്നത്. മത്സരത്തിന്‍റെ പത്താം ഓവറിലാണ് സംഭവം. സ്ട്രൈക്കേഴ്സ് എൻഡിലേക്ക് നടന്നുനീങ്ങുന്ന കോന്‍സ്റ്റാസിന്റെ തോളില്‍ കോഹ്ലി മനപൂർവം ഇടിച്ച് കൊമ്പുകോർക്കുകയായിരുന്നു.
കോൺസ്റ്റാസ് ഇത് ചോദ്യം ചെയ്തതോടെ കോഹ്ലിയും താരത്തോട് കയർത്തു സംസാരിച്ചു. ഒടുവിൽ അമ്പയറും ക്രീസിലുണ്ടായിരുന്ന ഉസ്മാൻ ഖ്വാജയും ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. കോഹ്ലിയുടെ നടപടിയെ വിമർശിച്ച് നിരവധി താരങ്ങൾ രംഗത്തുവന്നിരുന്നു. വിവാദമായതോടെ മാച്ച് ഫീയുടെ 20 ശതമാനം കോഹ്ലിക്ക് പിഴ ചുമത്തുകയും താരത്തിന്‍റെ ഒരു പോയന്‍റ് കുറക്കുകയും ചെയ്തിരുന്നു.
അതേസമയം, കോഹ്ലിയെ കോമാളിയാക്കി ചിത്രീകരിച്ച ഓസീസ് മാധ്യമങ്ങളെ നിശിതമായി വിമർശിച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാത്തൻ പത്താൻ രംഗത്തുവന്നു. എല്ലാ പരിധിയും ലംഘിക്കുന്നതാണ് ഓസീസ് മാധ്യമങ്ങളുടെ നടപടിയെന്ന് പത്താൻ കുറ്റപ്പെടുത്തി. ‘ഓസീസ് മാധ്യമങ്ങൾക്കും ചില മുൻ ക്രിക്കറ്റ് താരങ്ങൾക്കും എന്തൊരു ഇരട്ടത്താപ്പാണ്! നിങ്ങൾ ഒരു താരത്തെ കിങ് എന്ന് വിശേഷിപ്പിക്കുന്നു, അവൻ മൈതാനത്ത് ആക്രമണോത്സുകതയോടെ പെരുമാറുന്നു. ഞങ്ങളാരും തന്നെ അദ്ദേഹത്തിന്‍റെ നടപടിയെ ന്യായീകരിച്ചിട്ടില്ല. സംഭവത്തിൽ മാച്ച് റഫറി താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. കിങ് എന്ന് വിളിച്ച നിങ്ങൾ തന്നെ ഇപ്പോൾ താരത്തെ കോമാളിയെന്ന് വിളിക്കുന്നു. അദ്ദേഹത്തിന്റെ ജനപ്രീതി മുതലെടുത്ത് ആസ്ട്രേലിയയിൽ ക്രിക്കറ്റ് വളർത്താനാണ് ശ്രമം. പക്ഷേ, അത് ചെയ്യുന്നത് എന്തൊരു മോശം രീതിയിലാണ്. അദ്ദേഹത്തിന്റെ ബ്രാൻഡ് വാല്യു മോശം രീതിയിൽ ഉപയോഗപ്പെടുത്തുന്ന ഈ പരിപാടി ഞങ്ങൾക്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല’ -പത്താൻ പറഞ്ഞു.
രണ്ടാംദിനം ഔട്ടായി പവലിയനിലേക്കു മടങ്ങിയ കോഹ്ലിയെ ആരാധകര്‍ കൂവി വിളിക്കുന്നതും ഇതിനോട് താരം പ്രതികരിക്കുന്നതും സാമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.