ശതകം ഒമ്പതെണ്ണം; കാണുന്നുണ്ടോ സാറേ?
text_fieldsസെഞ്ച്വറി നേടിയ ശേഷം കരുൺ ഒമ്പത് വിരലുകൾ ഉയർത്തിക്കാണിക്കുന്നു
നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാമിന്നിങ്സിൽ വിദർഭക്ക് അടിത്തറയിട്ട മലയാളി താരം കരുൺ നായർ തന്റെ സെഞ്ച്വറി ആഘോഷത്തിനിടെ ഡഗ്ഔട്ടിലേക്ക് ഒമ്പത് വിരലുകൾ ഉയർത്തിക്കാണിച്ചത് ഒരു പ്രതിഷേധ സന്ദേശമായിരുന്നു. കാണിച്ചത് ഡഗ്ഔട്ടിലേക്കാണെങ്കിലും കളിക്കാരുടെ ഡ്രസിങ് റൂമിനപ്പുറത്ത് മത്സരം വീക്ഷിച്ചുകൊണ്ടിരുന്ന ബി.സി.സി.ഐ സെലക്ടർമാർക്കു നേരെയായിരുന്നു ഒളിയമ്പ്.
രഞ്ജിയിലും വിജയ് ഹസാരെ ട്രോഫിയിലുമായി ഈ സീസണിൽ നേടിയ ഒമ്പതു സെഞ്ച്വറികളാണ് കരുൺ സെലക്ടർമാരെ ഓർമിപ്പിച്ചത്. രഞ്ജിയിൽ നാലും വിജയ് ഹസാരെയിൽ അഞ്ചും സെഞ്ച്വറിയാണ് 33കാരൻ ഈ വർഷം നേടിയത്.
ബി.സി.സി.ഐ സെലക്ടർമാരായി അജയ് രാത്ര, ശിവസുന്ദർദാസ്, എസ്. ശരത്, സുബ്രതോ ബാനർജി എന്നിവർ വിദർഭ സ്റ്റേഡിയത്തിലുണ്ടായിരുന്നു. മത്സരശേഷം മാധ്യമപ്രവർത്തകരെ കണ്ട കരുൺ, സെലക്ടർമാരെ ലക്ഷ്യമിട്ടായിരുന്നോ ആഘോഷപ്രകടനമെന്ന ചോദ്യത്തിന്, യാഷ് റാത്തോഡിനോടാണ് ആംഗ്യം കാണിച്ചതെന്നും നിങ്ങൾക്കുവേണമെങ്കിൽ അതിന് ഏതു വ്യാഖ്യാനം നൽകാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും പ്രതികരിച്ചു. ഫൈനലിന്റെ ആദ്യ ഇന്നിങ്സിൽ 86 റൺസെടുത്ത കരുൺ രണ്ടാമിന്നിങ്സിലെ സെഞ്ച്വറിയോടെ ഈ രഞ്ജി സീസണിൽ ഒമ്പത് കളിയിൽനിന്ന് ഇതുവരെ 860 റൺ നേടി.
ഇതിൽ രണ്ട് അർധ സെഞ്ച്വറിയും നാല് സെഞ്ച്വറിയും ഉൾപ്പെടും. അഞ്ചാം ദിനം പരമാവധി ബാറ്റുചെയ്യുകയാണ് ലക്ഷ്യമെന്നും കരുൺ പറഞ്ഞു. ഡബ്ൾ സെഞ്ച്വറിയാണ് ലക്ഷ്യമെന്ന് വ്യക്തം.
ഈ സീസണിൽ സയ്യിദ് മുഷ്താഖ് അലി ട്വന്റി20യിൽ ആറു കളിയിൽ മൂന്ന് ഫിഫ്റ്റിയടക്കം 255 റണ്ണും വിജയ് ഹസാരെ ഏകദിന ചാമ്പ്യൻഷിപ്പിൽ ഒരു ഫിഫ്റ്റിയും അഞ്ചു സെഞ്ച്വറിയുമടക്കം 779 റൺസും കരുൺ നേടി. തുടർച്ചയായ മത്സരങ്ങളിൽ പുറത്താവാതെ ഏറ്റവും കൂടുതൽ റൺസ് ( 542) എന്ന ലോക റെക്കോഡും ഇതിനിടെ സ്വന്തമാക്കി. ആദ്യ ഇന്നിങ്സ് പ്രകടനത്തിനിടെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 8000 റൺ എന്ന നാഴികക്കല്ലും കരുൺ താണ്ടിയിരുന്നു.
എല്ലാ ഫോർമാറ്റിലും തകർപ്പൻ ഫോം പ്രകടിപ്പിച്ചിട്ടും ഇത്തവണ ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് ഇന്ത്യൻ സെലക്ടർമാർ കരുൺ നായരെ പരിഗണിക്കാത്തത് ഏറെ ചർച്ചയായിരുന്നു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺകൂടിയാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.