രഞ്ജിട്രോഫി: വിദർഭ 379ന് പുറത്ത്; കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം
text_fieldsനാഗ്പൂർ: രഞ്ജിട്രോഫി ഫൈനലിൽ വിദർഭ 379 റൺസിന് പുറത്ത്. ഒന്നാം ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി. അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലുമാണ് പുറത്തായത്. നേരത്തെ153 റൺസെടുത്ത ഡാനിഷ് മാലേവാറിനും 86 റൺസെടുത്ത കരുൺ നായറിന്റേയും മികവിലാണ് വിദർഭ 379 റൺസെടുത്തത്. മറ്റാർക്കും വിദർഭക്കായി കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല.
കേരള ബൗളർമാരിൽ മൂന്ന് വിക്കറ്റ് വീതമെടുത്ത നിധീഷും ഏദൽ ആപ്പിൾ ടോമുമാണ് തിളങ്ങിയത്. രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ബേസിലിന്റെ പ്രകടനവും കേരളത്തിന് നിർണായകമായി. നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ വിദർഭക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായിരുന്നു. 36 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും രണ്ടാം ദിനത്തിൽ വിദർഭക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 153 റൺസെടുത്ത ഡാനിഷ് മലേവാറാണ് പുറത്തായത്. ബേസിലിനായിരുന്നു വിക്കറ്റ്.
അഞ്ച് റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും വിദർഭക്ക് ആറാം വിക്കറ്റും നഷ്ടമായി. യാഷ് താക്കൂറിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ബേസിൽ തന്നെയാണ് കേരളത്തിന് മേൽക്കൈ സമ്മാനിച്ചത്. യാഷ് താക്കൂറിന് പിന്നാലെയെത്തിയ യാഷ് റാത്തോഡിനെ കൂടി പുറത്താക്കി കേരളം ശക്തമായി മത്സരത്തിലേക്ക് തിരിച്ചു വന്നു. അക്ഷ് വാഡ്കറിനെ ഏദൻ ആപ്പിൾ ടോമും അക്ഷയ് കർനെവാറിനെ ജലജ് സക്സേനയും പുറത്താക്കിയപ്പോൾ നാചികേത് ഭൂട്ടെയെ നിധീഷും കൂടാരം കയറ്റി.
നേരത്തെ ഒന്നാം ദിനത്തിന്റെ ആദ്യ സെഷനിൽ തന്നെ മൂന്ന് വിക്കറ്റ് നേടി മത്സരത്തിൽ കേരളം മുൻതൂക്കം നേടിയെങ്കിലും ടീമിന് അത് നിലനിർത്താൻ സാധിച്ചില്ല. വിദര്‍ഭയുടെ നാലാംവിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുകയായിരുന്നു. ഇരുപത്തൊന്നുകാരന്‍ ഡാനിഷ് മാലേവറും കരുണ്‍ നായരും ചേര്‍ന്ന് 215 റണ്‍സ് പാര്‍ട്ട്ണര്‍ഷിപ്പ് ഉയര്‍ത്തി. അഞ്ചുമണിക്കൂറോളം ക്രീസില്‍ ചെലവഴിച്ച് 414 പന്തുകള്‍ നേരിട്ട ഈ സഖ്യത്തെ പൊളിച്ചത് രോഹന്‍ കുന്നുമ്മലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.