‘അക്കാര്യത്തിൽ സഞ്ജു സാംസൺ ശ്രേയസ് അയ്യരെ കണ്ടുപഠിക്കണം’; ഉപദേശവുമായി പീറ്റേഴ്സൺ
text_fieldsഷോർട്ട് പിച്ച് പന്തിലെ ബലഹീനതയെ ശ്രേയസ് അയ്യർ മറികടന്നത് സഞ്ജു സാംസൺ കണ്ട് പഠിക്കണമെന്ന് മുൻ ഇംഗ്ലണ്ട് സൂപ്പർതാരം കെവിൻ പീറ്റേഴ്സൺ. ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്‍റി-20 പരമ്പരയിൽ ഷോർട്ട് ബാളുകൾക്കെതിരെയുള്ള സഞ്ജുവിന്‍റെ പ്രകടനം വളരെ മോശമായിരുന്നു. തുടർച്ചയായി ഷോർട്ട് പന്തുകളിൽ പുറത്തായ രാജസ്ഥാൻ റോയൽസ് നായകന് ഒരുപാട് വിമർശനങ്ങളും നേരിടേണ്ടിവന്നിരുന്നു.
മുൻ കാലങ്ങളിൽ ശ്രേയസ് അയ്യർക്കും ഷോർട്ട് പന്തുകൾ കളിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ അയ്യർ അതിനെ ബുദ്ധിപരമായി നേരിട്ടു മികച്ച രീതിയിൽ നേരിടാൻ പഠിച്ചുവെന്നും സഞ്ജു സാംസൺ അത് മാതൃകയാക്കണമെന്നും പീറ്റേഴ്സൺ പറഞ്ഞു.
'ഒരാഴ്ച മുമ്പ് അവൻ ആദ്യ മത്സരം കളിക്കാൻ സാധ്യത ഇല്ലായിരുന്നു. അവൻ നന്നായി കളിച്ചതിനാൽ അവന് അത് തുറന്നുപറയാനും സാധിച്ചു. ഷോർട്ട് ബോൾ അവനെ ബാധിച്ചതേ ഇല്ല. അവൻ അതിനെ മനോഹരമായി തന്നെ നേരിട്ടു. ഷോർട്ട് പിച്ച് പന്തുകൾ വരുമെന്ന ബോധത്തോടെയാണ് അവൻ ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത്. ക്രീസിന്‍റെ പുറകിലായാണ് അവൻ നിന്നത്. ഇത് അവനെ മികച്ച പൊസിഷനിൽ എത്തിക്കാൻ സഹായിച്ചു. ഇത് അവൻ ഒരു സ്പ്ലിറ്റ് സെക്കൻഡ് നൽകുന്നുണ്ടായിരുന്നു. ടി-20 പരമ്പരയിൽ സഞ്ജു സാംസൺ ചെയ്തതിന്‍റെ വൈരുദ്ധ്യമായാണ് ഷോർട്ട് പിച്ചിനെ മറികടക്കാൻ ശ്രേയസ് ചെയ്തത്,' പീറ്റേഴ്സൺ പറഞ്ഞു.
'ഷോർട്ട് ബോളുകൾ ലെഗ് സ്റ്റമ്പിൽ തന്നെ ബാക്ക് ഫൂട്ടില്‍ കളിക്കുന്നതാണ് സഞ്ജുവിന് വിനയാകുന്നത്, ഇങ്ങനെ കളിക്കുമ്പോൾ ഓഫ് സൈഡ് മാത്രം മനസില്‍ കണ്ട് സ്റ്റാക്കായി നിൽക്കേണ്ടി വരുന്നു. പിന്നീട് അവന് വീശാൻ മാത്രമേ സാധിക്കുകയുള്ളൂ, അതാണ് അവൻ പരമ്പരയിൽ ഒരുപാട് തവണ വീശിയടിച്ച് പുറത്താകുന്നത് കണ്ടത്. പുള്‍ഷോട്ടില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കാത്തത് അതുകൊണ്ടാണ്,' പീറ്റേഴ്സൺ വിലയിരുത്തി.
ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്‍റി-20 പരമ്പരയിൽനിന്നും 10.20 ശരാശരിയിൽ 51 റൺസ് മാത്രമാണ് സഞ്ജുവിന് നേടാൻ സാധിച്ചത്. താരത്തിന്‍റെ ഷോർട്ട് ബാളിലുള്ള ബലഹീനത അഞ്ച് മത്സരത്തിലും ഇംഗ്ലണ്ട് ബൗളർമാർ മുതലാക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.