പന്തിന് ഇന്നും രക്ഷയില്ല, രണ്ട് റൺസിന് പുറത്ത്; മാർഷിനും മാർക്രമിനും അർധസെഞ്ച്വറി, ലഖ്നോക്കെതിരെ മുംബൈക്ക് 204 റൺസ് വിജയലക്ഷ്യം
text_fieldsലഖ്നോ: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 204 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നോ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. 60 റൺസെടുത്ത മിച്ചൽ മാർഷാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ അഞ്ച് വിക്കറ്റ് നേടി. മലയാളി താരം വിഗ്നേഷ് പുത്തൂരും അശ്വിനി കുമാറും ട്രെൻഡ് ബോൾട്ടും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
ഓപണർമാരായ മിച്ചൽ മാർഷലും എയ്ഡൻ മാർക്രവും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ആറ് ഓവറിൽ 70 ഉം കടന്ന് മുന്നേറിയ ഓപണിങ് കൂട്ടുക്കെട്ട് പൊളിച്ചത് വിഗ്നേഷ് പുത്തൂരാണ്. ഒന്നാന്തരം ഗൂഗ്ലിയിലൂടെ മിച്ചൽ മാർഷിനെ വിഗ്നേഷ് സ്വന്തം കൈകളിലെത്തിച്ചു. തുടർന്നെത്തിയ നിക്കോളാസ് പൂരാൻ (12) ഹാർദിക് പാണ്ഡ്യക്ക് വിക്കറ്റ് നൽകി മടങ്ങി.
സീസണിൽ ഇതുവരെ ഫോം കണ്ടെത്താനാകാത്ത നായകൻ പന്ത് വീണ്ടും 'ദുരന്ത'മായി മാറി. രണ്ട് റൺസെടുത്ത പന്ത് ഹാർദികിന് വിക്കറ്റ് നൽകി മടങ്ങി. ഐ.പി.എൽ മെഗാലേലത്തിൽ റെക്കോഡ് തുകയായ 27 കോടി രൂപക്ക് ടീമിലെത്തിയ പന്ത് 0, 15, 2, 2 റൺസാണ് കഴിഞ്ഞ നാല് മത്സരങ്ങളിൽ നേടിയത്.
തുടർന്നെത്തിയ ആയുഷ് ബദോനി മാർക്രമിനൊപ്പം ചേർന്ന് തകർത്തടിച്ചതോടെ സ്കോർ 150 കടന്നു. 19 പന്തിൽ 30 റൺസെടുത്ത ബദോനി അശ്വിനി കുമാറിന്റെ പന്തിൽ പുറത്തായി. 38 പന്തിൽ നാല് സിക്സും രണ്ടു ഫോറും ഉൾപ്പെടെ 53 റൺസെടുത്ത മാർക്രം പാണ്ഡ്യക്ക് മൂന്നാമത്തെ വിക്കറ്റും നൽകി മടങ്ങി. 27 റൺസെടുത്ത ഡേവിഡ് മില്ലറെയും റൺസെടുക്കും മുൻപ് ആകാശ് ദീപിനെ പുറത്താക്കി പാണ്ഡ്യ വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയർത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.