രാജസ്ഥാനിതെന്തു പറ്റി?
text_fieldsഗുവാഹതി: ഐ.പി.എല്ലിൽ തുടർച്ചയായി രണ്ടാം തോൽവിയേറ്റുവാങ്ങിയ രാജസ്ഥാൻ റോയൽസിനെതിരെ ആരാധകരുടെയും കളിവിദഗ്ധരുടെയും രൂക്ഷ വിമർശനം. പരിക്കേറ്റ സഞ്ജു സാംസൺ ബാറ്റിങ്ങിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാൽ റിയാൻ പരാഗാണ് ടീമിനെ നയിക്കുന്നത്. പരാഗിന്റെ നായക പദവിയിലെ രണ്ട് കളികളും തീർത്തും നിരാശജനകമായിരുന്നു. കോച്ച് രാഹുൽ ദ്രാവിഡിന്റെ തന്ത്രങ്ങളെല്ലാം പാളിയ അവസ്ഥയാണ്.
കഴിഞ്ഞ ദിവസം എട്ട് വിക്കറ്റിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് രാജസ്ഥാൻ തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 151 റൺസെടുത്തു. 61 പന്തിൽ 97 റൺസെടുത്ത ക്വിന്റൺ ഡികോകിന്റെ തകർപ്പൻ പ്രകടന മികവിൽ കൊൽക്കത്ത 15 പന്ത് ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. ക്യാപ്റ്റൻ അജിൻക്യ രഹാനെ 15 പന്തിൽ 18, അൻക്രിഷ് രഘുവൻഷി പുറത്താകാതെ 17 പന്തിൽ 22 റൺസ് എന്നിവർ ഡികോകിന് പിന്തുണ നൽകി. രാജസ്ഥാന്റെ മധ്യനിരയിൽ ജുറേലൊഴികെ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. നൈറ്റ് റൈഡേഴ്സിനായി വൈഭവ് അറോറ, ഹർഷിത് റാണ, മോയീൻ അലി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതവും സ്പെൻസർ ജോൺസൻ ഒരു വിക്കറ്റും നേടി.
മധ്യ ഓവറുകളിൽ ബാറ്റിങ്ങിന്റെ അടിതെറ്റിയപ്പോൾ വെസ്റ്റ് ഇൻഡീസ് ബാറ്റർ ഷിമ്രോണ്‍ ഹെറ്റ്മെയറെ എട്ടാം സ്ഥാനത്ത് ബാറ്റിങ്ങിനയച്ച ദ്രാവിഡിന്റെ തീരുമാനത്തെ മുൻ ന്യൂസിലൻഡ് താരവും കമന്റേറ്ററുമായ സൈമണ്‍ ഡൂള്‍ വിമർശിച്ചു.
ഇമ്പാക്ട് പ്ലയെർ ആയ ശുഭം ദുബെക്കും ശേഷമാണ് ഹെറ്റ്മെയര്‍ ക്രീസിലെത്തിയത്. അതിനിടെ അവസാന പൊസിഷനുകളിലേക്ക് ഇറങ്ങാറുള്ള വാനിന്ദു ഹസരങ്കയെ വരെ പരീക്ഷിക്കുകയും ചെയ്തു. എട്ടാമനായി ക്രീസിലെത്തി ഹെറ്റ്മെയറാകട്ടെ എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു.
11 കോടി രൂപക്ക് അവനെ നിലനിർത്തിയ ആൾ എട്ടാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. ഗയാനക്ക് വേണ്ടി വ്യത്യസ്ത സമയങ്ങളിൽ അവൻ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ആണ് ബാറ്റ് ചെയ്യുന്നതെന്ന് ഡൗൾ പറഞ്ഞു. ഹെറ്റ്മെയറിനെ ഇറക്കുന്നതിന് മുമ്പ് ഇംപാക്ട് സബ് ഇറക്കുന്നതിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഒരു ടീമിന്റെ മോശം തന്ത്രമാണ് അതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ആദ്യ കളിയിൽ തിളങ്ങിയ ശുഭം ദുബെയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതും വിൻഡീസ് ബാറ്റർ ഷിംറോൺ ഹെറ്റ്മെയറെ എട്ടാം നമ്പറിൽ ഇറക്കിയതും അബദ്ധമാണെന്ന് മുൻ ഇന്ത്യൻ ഓപണറും കമന്റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു. ഇംഗ്ലീഷ് ബൗളർ ജോഫ്ര ആർച്ചറിനെ ഫോമില്ലായ്മയും രാജസ്ഥാന് തലവേദനയാണ്. രണ്ട് കളികളിൽ ഏഴോവറിൽ 109 റൺസാണ് ആർച്ചർ വഴങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.