ജയ്സ്വാളിന് അർധ സെഞ്ച്വറി; രാജസ്ഥാനെതിരെ ബംഗളൂരുവിന് 174 റൺസ് വിജയലക്ഷ്യം
text_fieldsജയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 174 റൺസ് വിജയലക്ഷ്യം. ആർ.സി.ബിയുടെ കണിശമായ ബൗളിങ്ങിനു മുന്നിൽ രാജസ്ഥാൻ ബാറ്റർമാർക്ക് താളം കണ്ടെത്താനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു.
ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ അർധ സെഞ്ച്വറിയാണ് ടീമിനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 47 പന്തിൽ രണ്ടു സിക്സും 10 ഫോറുമടക്കം 75 റൺസെടുത്താണ് താരം പുറത്തായത്. നായകൻ സഞ്ജു സാംസൺ 19 പന്തിൽ 15 റൺസെടുത്തു. പവർപ്ലേയിൽ ഇരുവർക്കും 45 റൺസാണ് നേടാനായത്. ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ സ്റ്റമ്പ് ചെയ്താണ് സഞ്ജുവിനെ പുറത്താക്കിയത്. ടീം സ്കോർ നൂറു കടന്നതും റയാൻ പരാഗ് മടങ്ങി. 22 പന്തിൽ 30 റൺസായിരുന്നു സമ്പാദ്യം.
വമ്പനടികളുമായി കളംനിറയുന്നതിനിടെയാണ് ജയ്സ്വാൾ ജോഷ് ഹെയ്‍സൽവുഡിന്‍റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങുന്നത്. ഷിംറോൺ ഹെറ്റ്മെയർ എട്ടു പന്തിൽ ഒമ്പത് റൺസെടുത്തു. 23 പന്തിൽ 35 റൺസെടുത്ത് ധ്രുവ് ജുറേലും ഒരു പന്തിൽ നാലു റൺസുമായി നിതീഷ് റാണയും പുറത്താകാതെ നിന്നു. ബംഗളൂരുവിനായി ഭുവനേശ്കുമാർ, യാഷ് ദയാൽ, ഹെയ്സൽവുഡ്, ക്രുണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഈ ഐ.പി.എൽ സീസണിൽ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരമാണിന്ന്. ഇതിന് മുമ്പ് റോയല്‍സിന്‍റെ ഹോം മത്സരങ്ങളെല്ലാം ഗുവാഹത്തിലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.