ജദേജയുടെ കെട്ടിപ്പിടിത്തം സ്മിത്തിന് അത്ര പിടിച്ചില്ല; അതൃപ്തി പരസ്യമാക്കി ഓസീസ് നായകൻ
text_fieldsദുബൈ: ചാമ്പ്യൻസ്ട്രോഫി സെമിഫൈനൽ മത്സരത്തിൽ രവീന്ദ്ര ജദേജയുടെ 'തമാശ' ആസ്ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്തിന് അത്ര ദഹിച്ചില്ല. ആസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നെ കെട്ടിപ്പിടിച്ച് റൺ തടഞ്ഞ നടപടിയിലാണ് സ്മിത്ത് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്.
രവീന്ദ്ര ജദേജ എറിഞ്ഞ 21 ഓവറിലായിരുന്നു സംഭവം. സ്ട്രൈക്ക് ചെയ്ത സ്മിത്ത് നോൺ സ്ട്രൈക്ക് എൻഡിലുള്ള ലബുഷെയ്ന് നേരെയാണ് അടിച്ചത്. ലബുഷെയിനിനടുത്തേക്ക് ഓടിയെത്തിയ ജദേജ പന്ത് കാല് കൊണ്ട് തടഞ്ഞിട്ടെങ്കിലും പന്ത് മിഡ് വിക്കറ്റിലേക്ക് പോയി. ഇതിനിടെ ലബുഷെയ്നുമായി കൂട്ടിയിടിച്ച ജദേജ തമാശരൂപേണ താരത്തെ കെട്ടിപ്പിടിച്ചു.
ലബുഷെയ്ൻ അത് അത്ര കാര്യമാക്കിയില്ലെങ്കിലും ഈ തമാശ സ്മിത്തിന് അത്ര പിടിച്ചില്ല. പിടിച്ചുവെച്ച നടപടിയിൽ അതൃപ്തി കളത്തിൽ പരസ്യമാക്കുകയും ചെയ്തു. സിംഗിളിനുള്ള സാധ്യത തടഞ്ഞുവെന്ന രീതിയിലാണ് സ്മിത്തിന്റെ പ്രതികരണം.
തൊട്ടടുത്ത ഓവറിൽ മൂന്നിന് 110 നിലയിൽ നിൽക്കെ സിമിത്ത്-ലബുഷെയിൻ കൂട്ടുകെട്ട് ജദേജ തന്നെയാണ് പൊളിച്ചത്. 36 പന്തിൽ 29 റൺസെടുത്ത ലബുഷെയ്നെ എൽ.ബി.ഡബ്ല്യൂവിൽ കുരുക്കുകയായിരുന്നു. മത്സരത്തിൽ ആസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിന് പുറത്തായി. 73 റൺസെടുത്ത സ്മിത്തും 61 റൺസെടുത്ത അലക്സ് കാരിയുമാണ് ചെറുത്തുനിന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 24 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിലാണ്. 28 റൺസെടുത്ത രോഹിത് ശർമയും എട്ടു റൺസെടുത്ത ശുഭ്മാൻ ഗില്ലുമാണ് പുറത്തായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.