ഇന്ത്യൻ ടെസ്റ്റ് ടീമിനെ രോഹിത് തന്നെ നയിക്കും; താരത്തിന് ബി.സി.സി.ഐ പിന്തുണ
text_fieldsമുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും രോഹിത് ശർമ തന്നെ ഇന്ത്യൻ ടീമിനെ നയിക്കും. ചാമ്പ്യൻസ് ട്രോഫിയിലെ കിരീട നേട്ടമാണ് താരത്തിന് തുണയായത്.
രോഹിത്തിന്‍റെ ക്യാപ്റ്റൻസിയിൽ ഗ്രൂപ്പ് റൗണ്ടിൽ ഉൾപ്പെടെ എല്ലാം മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് ടീം ഇന്ത്യ ചാമ്പ്യന്മാരായത്. ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത്തിന് തുടരാൻ ബി.സി.സി.ഐ സമ്മതം മൂളിയതായാണ് പുറത്തുവരുന്ന വിവരം. ന്യൂസിലൻഡിനെതിരെ നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പര അടിയറവെക്കുകയും ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി കൈവിടുകയും ചെയ്തതോടെയാണ് രോഹിത്തിന്‍റെ ക്യാപ്റ്റൻസി ചോദ്യം ചെയ്യപ്പെടുന്നത്.
ഈ രണ്ടു പരമ്പരകളിലു താരം ബാറ്റിങ്ങിലും പരാജയപ്പെട്ടതോടെ നായകനെ മാറ്റണമെന്ന ചർച്ച സജീവമായി. ഓസീസിനെതിരെ മൂന്നു ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 31 റൺസ് മാത്രമാണ് രോഹിത്തിന്‍റെ സമ്പാദ്യം. എന്നാൽ, ചാമ്പ്യൻസ് ട്രോഫി വിജയത്തോടെയാണ് താരത്തിന്‍റെ ക്യാപ്റ്റൻസിക്ക് ആയുസ്സ് നീട്ടികിട്ടുന്നത്. ‘രോഹിത് വീണ്ടും മികവ് തെളിയിച്ചു. ഇംഗ്ലണ്ട് പര്യടനത്തിൽ ടീമിനെ നയിക്കാൻ ഏറ്റവും യോഗ്യൻ രോഹിത് തന്നെയാണ്. റെഡ് ബാൾ ക്രിക്കറ്റിൽ തുടരാനുള്ള ആഗ്രഹം താരം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്’ -ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിന്‍റെ നട്ടെല്ല് രോഹിത് ശർമയും വിരാട് കോഹ്ലിയുമാണെന്ന് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങും വ്യക്തമാക്കിയിരുന്നു. ജൂണിലാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര. ഐ.പി.എല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ രോഹിത്തിന്‍റെ ഏകദിന ക്രിക്കറ്റ് ഭാവിയില്‍ തീരുമാനം എടുക്കാമെന്ന നിലപാടിലാണ് ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍.
ദുബൈയിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ നാലു വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ഇന്ത്യയുടെ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടമാണിത്. ടൂർണമെന്‍റിലുടനീളം ഇന്ത്യക്കായി ഓൾ റൗണ്ടർമാർ തകർപ്പൻ പ്രകടനമാണ് നടത്തിയതെന്ന് ഐ.സി.സി റിവ്യൂവിൽ പോണ്ടിങ് പറഞ്ഞു. ‘രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം മികച്ച ഫോമിലാണ് കളിച്ചത്. ഇന്ത്യയെ പരാജയപ്പെടുത്തുന്നത് ഏറെ കഠിനമായിരിക്കുമെന്ന് ടൂർണമെന്‍റിനു മുമ്പേ തന്നെ ഞാൻ പറഞ്ഞിരുന്നു. കാരണം, യുവത്വവും അനുഭവപരിചയവും സമ്മിശ്രമായതിനാൽ ഇന്ത്യൻ ടീം സന്തുലിതമായിരുന്നു. ഒരിക്കൽകൂടി ഫൈനലിൽ രോഹിത് ശർമ നായകനൊത്ത പ്രകടനം പുറത്തെടുക്കുകയും ടീമിനെ മുന്നിൽനിന്ന് നയിക്കുകയും ചെയ്തു’ -പോണ്ടിങ് പറഞ്ഞു.
ഫൈനലിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 49 ഓവറിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. 83 പന്തിൽ 76 റൺസുമായി രോഹിത് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഓപ്പണിങ് വിക്കറ്റിൽ ശുഭ്മൻ ഗില്ലിനൊപ്പം രോഹിത് പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.