Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅവസാന ഓവർ വരെ ആവേശം;...

അവസാന ഓവർ വരെ ആവേശം; മുംബൈയെ സ്വന്തം തട്ടകത്തിൽ തകർത്ത് ആർ.സി.ബി

text_fields
bookmark_border
അവസാന ഓവർ വരെ ആവേശം; മുംബൈയെ സ്വന്തം തട്ടകത്തിൽ തകർത്ത് ആർ.സി.ബി
cancel

മുംബൈ: ജയ -പരാജയ സാധ്യതകൾ മാറിമറിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ 12 റൺസിന് പരാജയപ്പെടുത്തി ആർ.സി.ബിയുടെ മുന്നേറ്റം. മധ്യനിരയിൽ തിലക് വർമയും ഹാർദിക് പാണ്ഡ്യയും വമ്പനടികൾ പുറത്തെടുത്തെങ്കിലും അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വലിച്ചെറിഞ്ഞ് മുംബൈ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. തിലക് വർമ അർധ ശതകം (56) നേടിയപ്പോൾ ഹാർദിക് 15 പന്തിൽ 42 റൺസെടുത്തു. റോയൽ ചാലഞ്ചേഴ്സിനായി ക്രുനാൽ പാണ്ഡ്യ നാല് വിക്കറ്റ് സ്വന്തമാക്കി. സ്കോർ: ആർ.സി.ബി - 20 ഓവറിൽ അഞ്ചിന് 221, മുംബൈ - 20 ഓവറിൽ ഒമ്പതിന് 209.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി രോഹിത് ശർമയും റയാൻ റിക്കിൾടണും തകർത്തടിച്ചാണ് തുടങ്ങിയത്. എന്നാൽ രണ്ടാം ഓവറിൽ രോഹിത്തും നാലാം ഓവറിൽ റിക്കിൾടണും മടങ്ങിയതോടെ മുംബൈയുടെ സ്കോറിങ് നിരക്ക് താഴ്ന്നു. ഇരുവരും 17 വീതം റൺസാണ് മുംബൈ ഇന്നിങ്സിലേക്ക് സംഭാവന ചെയ്തത്. രോഹിത്തിനെ യഷ് ദയാലും റിക്കിൾടണെ ഹെയ്സൽവുഡും കൂടാരം കയറ്റി. വിൽ ജാക്സും സൂര്യകുമാറും റൺസ് കണ്ടെത്താൻ വിയർത്തു. സ്കോർ 79ൽ നിൽക്കേ വിൽ ജാക്സ് മടങ്ങി (18 പന്തിൽ 22). ഫീൽഡർമാർ ‘കൈയയച്ച്’ സഹായിച്ചിട്ടും സൂര്യകുമാറിന് നേടാനായത് 26 പന്തിൽ 28 റൺസ് മാത്രമാണ്. സൂര്യ വീണതോടെ സ്കോർ നാലിന് 99 എന്ന നിലയിലായി.

പിന്നീടൊന്നിച്ച തിലക് വർമ - ഹാർദിക് പാണ്ഡ്യ സഖ്യം മുംബൈ ഇന്നിങ്സിന് കുതിപ്പേകി. നേരിട്ട ആദ്യ ഏഴ് പന്തുകളും ഹാർദിക് അതിർത്തി കടത്തി. റൺറേറ്റ് കുത്തനെ ഉയർന്നതോടെ മുംബൈ ക്യാമ്പിൽ ജയ പ്രതീക്ഷ സജീവമായി. അർധ സെഞ്ച്വറി പിന്നിട്ട തിലക് വർമ 18-ാം ഓവറിൽ പുറത്തായത് മുംബൈ ആരാധകർക്ക് നിരാശയായി. 29 പന്തിൽ നാല് വീതം സിക്സും ഫോറും ഉൾപ്പെടെ 56 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. നമൻ ധിർ വന്നിറങ്ങിയ പാടെ സിക്സടിച്ച് തുടങ്ങി‍യെങ്കിലും തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ക്യാപ്റ്റൻ ഹാർദിക് കൂടാരം കയറിയത് മുംബൈക്ക് തിരിച്ചടിയായി. 15 പന്തുകൾ മാത്രം നേരിട്ട മുംബൈ ക്യാപ്റ്റൻ മൂന്ന് ഫോറും നാല് സിക്സും സഹിതം 42 റൺസാണ് നേടിയത്.

ക്രുനാൽ പാണ്ഡ്യ എറിഞ്ഞ അവസാന ഓവറിൽ 19 റൺസായിരുന്നു മുംബൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ മിച്ചൽ സാന്‍റ്നറെ ക്രുനാൽ ടിം ഡേവിഡിന്‍റെ കൈകളിലെത്തിച്ചു. രണ്ടാം പന്തിൽ ദീപക് ചാഹറും ടിം ഡേവിഡിന്‍റെ കൈകളിലെത്തി. പിന്നാലെ ഒരു വൈഡ്. തൊട്ടടുത്ത പന്തിൽ സിംഗ്ൾ. ഇതോടെ മുംബൈക്ക് ജയിക്കാൻ മൂന്ന് പന്തിൽ 17. നാലാം പന്ത് നമൻ ധിർ ബൗണ്ടറി കടത്തി. അഞ്ചാം പന്തിൽ നമൻ ധിറിനെ യഷ് ദയാലിന്‍റെ കൈകളിലെത്തിച്ച് നാല് വിക്കറ്റ് തികച്ച ക്രുനാൽ, ആർ.സി.ബിയുടെ ജയവും ഉറപ്പിച്ചു.

കോഹ്‌ലിക്കും പാടിദാറിനും ഫിഫ്റ്റി, ജിതേഷിന്‍റെ മിന്നൽ പ്രഹരം

സൂപ്പർ താരം വിരാട് കോഹ്‌ലിയും ക്യാപ്റ്റൻ രജത് പാടിദാറും അർധ ശതകം നേടിയതോടെയാണ് മുംബൈ ഇന്ത്യൻസിനു മുന്നിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു 222 റൺസിന്‍റെ വമ്പൻ വിജയലക്ഷ്യമുയർത്തിയത്. ഇരുവർക്കും പുറമെ അതിവേഗം ബാറ്റ് ചെയ്ത ജിതേഷ് ശർമയുടെ പ്രകടനവും ബംഗളൂരുവിന്‍റെ റൺനിരക്ക് ഉയർത്തുന്നതിൽ നിർണായകമായി. ഇന്നിങ്സിലാകെ 17 ഫോറും 13 സിക്സറുകളും പിറന്നു. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ആർ.സി.ബി 221 റൺസ് നേടിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആർ.സി.ബിക്ക് ആദ്യ ഓവറിൽ തന്നെ ഓപണർ ഫിൽ സാൾട്ടിനെ നഷ്ടമായി നേരിട്ട രണ്ടാം പന്തിൽ ക്ലീൻ ബൗൾഡായാണ് താരം മടങ്ങിയത്. പിന്നീടൊന്നിച്ച കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് ഇന്നിങ്സ് പടുത്തുയർത്തുകയായിരുന്നു. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 91 റൺസ് പിറന്നു. 37 റൺസെടുത്ത ദേവ്ദത്തിനെ വിൽ ജാക്സിന്‍റെ കൈകളിലെത്തിച്ച് മലയാളി താരം വിഘ്നേഷ് പുത്തൂരാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാൽ പിന്നീട് വിഘ്നേഷിന് ക്യാപ്റ്റൻ ഹാർദിക് പന്തെറിയാൻ അവസരം നൽകിയില്ല.

സ്കോർ 143ൽ നിൽക്കേ കോഹ്‌ലി പുറത്തായി. 42 പന്തിൽ 67 റൺസടിച്ച താരത്തെ, ഹാർദിക് പാണ്ഡ്യ നമൻ ധിറിന്‍റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ സംപൂജ്യനായി ലയാം ലിവിങ്സ്റ്റൺ കൂടാരം കയറിയെങ്കിലും തകർപ്പനടികളുമായി കളം നിറഞ്ഞ ക്യാപ്റ്റൻ പാടിദാർ ആർ.സി.ബിക്ക് വമ്പൻ സ്കോർ സമ്മാനിച്ചു. 32 പന്തിൽ അഞ്ച് ഫോറും നാല് സിക്സും സഹിതം 64 റൺസ് നേടിയ താരം അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു.

അവസാന ഓവറുകളിൽ ജിതേഷ് ശർമ കൂടി കത്തിക്കയറിയതോടെ സ്കോർ 220 കടന്നു. 19 പന്തിൽ പുറത്താകാതെ 40 റൺസാണ് താരം നേടിയത്. ടിം ഡേവിഡ് ഒരു റൺ* നേടി. മുംബൈ നിരയിൽ ട്രെന്‍റ് ബോൾട്ടും ഹാർദിക് പാണ്ഡ്യയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും റൺവഴങ്ങുന്നതിൽ പിശുക്കു കാണിച്ചില്ല. ബോൾട്ട് നാലോവറിൽ 57ഉം ഹാർദിക് അത്രതന്നെ ഓവറുകളിൽ 45 റൺസുമാണ് വിട്ടുനൽകിയത്. നാലോവറെറിഞ്ഞ ജസ്പ്രീത് ബുംറക്ക് വിക്കറ്റ് നേടാനായില്ലെങ്കിലും 29 റൺസാണ് വഴങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansRoyal Challengers BengaluruIPL 2025
News Summary - Royal Challengers Bengaluru vs Mumbai Indians IPL 2025 Match Updates
Next Story