ട്വന്റി20 ലോകകപ്പ്; ‘ടീം ഇന്ത്യ’യിൽ ആരൊക്കെ?
text_fieldsജൂൺ രണ്ടിന് യു.എസിലും വെസ്റ്റിൻഡീസിലുമായി നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് ലോകം. മികച്ച പോരാട്ടം നടക്കാൻ സാധ്യത കൽപ്പിക്കുന്ന ടൂർണമെന്റിനായി ടീമൊരുക്കാനുള്ള കഠിന ശ്രമത്തിലാണ് രാജ്യങ്ങൾ. മേയ് ഒന്നിനകം ടീമിനെ പ്രഖ്യാപിക്കണമെന്ന ഐ.സി.സിയുടെ നിർദേശം മുന്നിലുണ്ട്. ഇന്ത്യയുടെ മുഖ്യ സെലക്ടർ അജിത് അഗാർക്കറും സംഘവും ടീമൊരുക്കത്തിനുള്ള ശ്രമത്തിലാണ്.
സെലക്ഷൻ കമ്മിറ്റിക്ക് മുന്നിലുള്ള കടമ്പ നിലവിലെ ഐ.പി.എൽ പ്രകടനങ്ങളെ ആധാരമാക്കി ഒരു മികച്ച 15 അംഗ സ്ക്വാഡൊരുക്കുക എന്നതാണ്. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ആവേശം നിലനിൽക്കുന്ന സാഹചര്യത്തിൽ സമാന വീര്യത്തോടെ സീറ്റിനായുള്ള കനത്ത മത്സരമാണ് ഇന്ത്യൻ കളിക്കാർക്കിടയിലുമുള്ളത്. അതിൽ നിലനിൽനിൽപ്പിനായി മത്സരിക്കുന്നവരും സീറ്റുറപ്പിച്ചവരും എതിരില്ലാതെ ജയിച്ചവരും കനത്ത മത്സരം കാഴ്ചവെക്കുന്നവരുമുണ്ട്. ടീം ഇന്ത്യയുടെ സാധ്യത ലിസ്റ്റ് പരിശോധിക്കാം.
സീറ്റുറപ്പിച്ച സിറ്റിങ് സീറ്റുകൾ... ക്യാപ്റ്റൻ രോഹിത് ശർമ മാത്രമാണ് നിലവിൽ എതിരില്ലാതെ സീറ്റുറപ്പിച്ചിട്ടുള്ള മത്സരാർഥി. മത്സരരംഗത്തുണ്ടെങ്കിലും ജയം സുനിശ്ചിതമായ സീറ്റുകളിലാണ് വിരാട് കോഹ്ലി, രവീന്ദ്ര ജദേജ, സൂര്യകുമാർ യാദവ്, ജംസ്പ്രീത് ബുമ്ര എന്നിവർ മത്സരിച്ചത്.
കനത്ത മത്സരം നടക്കുന്ന സ്ലോട്ടാണ് വിക്കറ്റ് കീപ്പർമാരുടേത്. അതിൽ പരിക്കിൽനിന്ന് മുക്തനായി തിരിച്ചെത്തിയ ഋഷഭ് പന്തും ഐ.പി.എൽ ക്യാപ്റ്റൻസി മികവും സ്ഥിരതയുള്ള ബാറ്റിങ് പ്രകടനവുമായി നിലനിൽക്കുന്ന സഞ്ജു സാംസണും കെ.എൽ. രാഹുലും തമ്മിലായി പോരാട്ടം.
കൂടാതെ ഇഷൻ കിഷൻ, ജിതേഷ് ശർമ, ദിനേശ് കാർത്തിക് എന്നിവരും ജയസാധ്യതയില്ലാത്ത മത്സര ഗോദയിലുണ്ട്. ഇടം കൈയൻ ബാറ്റർ എന്ന എഡ്ജ് പന്തിനുണ്ട്, നിലവിൽ ഐ.പി.എല്ലിലെ റൺവേട്ടക്കാരിൽ മൂന്നാമൻ എന്ന പ്രകടനവീര്യവും ഒരുപക്ഷേ പന്തിനെ അനായാസം തുണച്ചേക്കാം. രാഹുലിനാണ് സഞ്ജുവിനേക്കാൾ മുൻതൂക്കം.
പേസർമാരുടെ മത്സരത്തിൽ നേരത്തേ സീറ്റുറപ്പിച്ച ബുംറ കഴിഞ്ഞാൽ അർഷ്ദീപ് സിങ്ങിനാവും നറുക്ക് വീഴുക. മുഹമ്മദ് ഷമി ഇല്ലാത്ത സാഹചര്യത്തിൽ മുഹമ്മദ് സിറാജ് മൂന്നാമനായും പരിഗണിക്കപ്പെട്ടേക്കാം.
ഖലീൽ അഹമ്മദ്, ടി. നടരാജൻ, ഹർഷൽ പട്ടേൽ, മോഹിത് ശർമ, മുകേഷ് കുമാർ എന്നിവരും രംഗത്തുണ്ട്. ബാളിങ് നിരയിലേക്ക് ആദ്യം പരിഗണിക്കുന്ന സ്പിന്നറുടെ പേര് കുൽദീപ് യാദവിന്റേതായിരിക്കും. രണ്ടാമനിലേക്ക് ഓൾറൗണ്ടർ അക്ഷർ പട്ടേലും യുസ്വേന്ദ്ര ചാഹലും തമ്മിലാണ് മത്സരം. ആർ. അശ്വിൻ മത്സരമുഖത്തില്ലാത്ത സാഹചര്യമാണ്.
കനത്ത മത്സരങ്ങൾ നടക്കുന്ന പല സ്ഥാനങ്ങളിലേക്കും വാഴാനും വീഴാനും പാകത്തിൽ ചിലരുണ്ട്. അതിൽ പ്രധാനി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയാണ്. സ്ഥിരതയാർന്ന പോരാട്ട മികവിൽ ഒരൽപം അയവ് വരുത്തിയ ഭാവമാണ് നിലവിൽ പാണ്ഡ്യയിൽ പ്രകടമാകുന്നത്.
ഐ.പി.എല്ലിൽ ഇനിയുള്ള മത്സരങ്ങളിൽ ബൗളിങ് മികവ് മെച്ചപ്പെട്ടാൽ ഈ മേഖലയിൽ ആദ്യം നറുക്ക് വീഴുക പാണ്ഡ്യക്ക് തന്നെയാകും. ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, ശിവം ദുബെ, റിങ്കു സിങ്, മായങ്ക് യാദവ് എന്നിവരും ഈ ലിസ്റ്റിലുണ്ട്. ഉറപ്പിച്ച സീറ്റിൽനിന്നാണ് റിങ്കു സിങ് തുലാസിലായത്. ഓൾ റൗണ്ടർ ശിവം ദുബെയാണ് റിങ്കുവിന് ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.