‘അച്ഛനെക്കാൾ കേമനാണീ മോൻ’- വിൻഡീസ് ക്രിക്കറ്റിൽ ചന്ദർപോളിന്റെ റെക്കോഡ് കടന്ന് മകൻ ടാഗനരൈൻ
text_fieldsസമീപകാല കരീബിയൻ ക്രിക്കറ്റിൽ സമാനതകളേറെയില്ലാത്ത ഇതിഹാസമാണ് ശിവ്നാരായൺ ചന്ദർപോൾ. നീണ്ട നാൾ വിൻഡീസ് ക്രിക്കറ്റിന്റെ അമരത്തിരുന്നയാൾ. ബ്രയൻ ലാറ കഴിഞ്ഞാൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ- 164 മത്സരങ്ങളിൽ കുറിച്ചത് 11,867 റൺസ്. എന്നാൽ, പിതാവ് തെളിച്ച വഴിയെ ബാറ്റുവീശിയെത്തിയ മകൻ ടാഗനരൈൻ ചന്ദർപോളാണിപ്പോൾ താരം.
സിംബാബ്‍വെക്കെതിരെ അഞ്ചാം ടെസ്റ്റ് ഇന്നിങ്സിനിറങ്ങിയ താരം ഇരട്ട ശതകം കുറിച്ചെന്നു മാത്രമല്ല, മൂന്നു പതിറ്റാണ്ട് പഴക്കമുള്ള റെക്കോഡും മറികടന്നു. വിൻഡീസ് ക്രിക്കറ്റിലെ ഇതിഹാസങ്ങളായിരുന്ന ഗോർഡൻ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയിൻസ് കൂട്ടുകെട്ട് എന്നിവരുടെ പേരിലായിരുന്ന ഓപണിങ് കൂട്ടുകെട്ട് റെക്കോഡാണ് ക്രെയ്ഗ് ബ്രത് വെയ്റ്റിനൊപ്പം ചേർന്ന് ടാഗനരൈൻ സ്വന്തം പേരിലാക്കിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 328 റൺസാണ് ചേർത്തത്. 298 റൺസ് റെക്കോഡ് ഇതോടെ പഴങ്കഥയായി. സ്വന്തം പിതാവ് ടെസ്റ്റിൽ കുറിച്ച ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായ 203 റൺസും മകന്റെ മുന്നിൽ വീണു. ടാഗനരൈൻ നേടിയത് 207 റൺസ്.
മൂന്നാം ടെസ്റ്റ് കളിക്കുന്ന ടാഗനരൈൻ തകർത്തടിച്ച കളിയിൽ സിംബാബ്‍വെക്കെതിരെ വിൻഡീസ് നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 447 റൺസ്. 447 പന്തിലായിരുന്നു ടാഗനരൈന്റെ 207 റൺസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.