ക്രിക്കറ്റ് കളിക്കിടെ ഹൃദയഘാതം; തമീം ഇഖ്ബാൽ ഗുരുതരാവസ്ഥയിൽ
text_fieldsക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശ് മുന്‍ നായകൻ തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയര്‍ ലീഗിൽ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബും ഷൈന്‍പുകുര്‍ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് താരത്തിന് ഹൃദയാഘാതം സംഭവിച്ചത്. 35കാരനായ ഓപണര്‍ക്ക് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് അടിയന്തര വൈദ്യസഹായം നല്‍കുകയുമായിരുന്നു.
ധാക്കയിലേക്ക് കൊണ്ടുപോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഫാസിലതുനൈസ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. താരത്തിൻ്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ ചീഫ് ഫിസിഷ്യൻ ഡോ ദേബാഷിഷ് ചൗധരി സ്ഥിരീകരിച്ചു. ചികിത്സ നടപടികൾ പുരോഗമിക്കുകയാണ്. തുടർചികിത്സയ്ക്കായി ധാക്കയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും തുടരുകയാണ്.
ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങാൻ തമീം ആവശ്യപ്പെട്ടതായും മടങ്ങുന്നതിനിടെ ആംബുലൻസിൽവെച്ച് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടതായും ബംഗ്ലാദേശ് ക്രിക്കറ്റ് വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ കടുത്ത ഹൃദയാഘാതം സംഭവിച്ചതായാണ് വിവരം. താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള നടപടികളിലാണെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ വർഷം ജനുവരിയിൽ ഇഖ്‌ബാൽ രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, 2023 ജൂലൈയിൽ, വികാരഭരിതമായ ഒരു പത്രസമ്മേളനത്തിനിടെ ഇഖ്ബാൽ സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു, എന്നാൽ അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ അദ്ദേഹം തന്റെ തീരുമാനം മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.