![Wasim Jaffer-Sachin Tendulkar Wasim Jaffer-Sachin Tendulkar](https://www.madhyamam.com/h-upload/2021/02/15/884012-wasim8.webp)
വസീം ജാഫറും സചിൻ ടെണ്ടുൽകറും
സചിൻ, ദ്രാവിഡ്, ഗാംഗുലീ... ഒപ്പം കളിച്ച വസീം ജാഫറിനെക്കുറിച്ച് നിങ്ങൾക്ക് ഒന്നുമറിയില്ലേ?
text_fieldsഇന്ത്യൻ ക്രിക്കറ്റ് ശരിക്കും മൃതിപൂകിയ ആഴ്ചയാണിത്. ഹിമാലയൻ മലനിരകളിൽനിന്ന് കുത്തിയിറങ്ങിയ മണ്ണിടിനടിയിൽ മൃതാവസ്ഥയിൽ ആഴ്ന്നുപൂണ്ടുകിടക്കുകയാണ് അതിപ്പോഴും. കാരണം, രക്ഷകരാകാൻ കഴിയുമായിരുന്ന നൂറുകണക്കിന് ഇന്ത്യൻ താരങ്ങൾ അതിന് മുതിരുന്നതിന് പകരം മറ്റൊരു വഴിപിടിച്ച് മാറിനിൽക്കുന്നു.
വിഷയമിതാണ്, ഉത്തരാഖണ്ഡ് ടീം പരിശീലകനായിരുന്ന വസീം ജാഫറിനെതിരെ അസോസിയേഷൻ ഭാരവാഹികളിലൊരാൾ വർഗീയത ആരോപിക്കുന്നു. ജാഫർ മുസ്ലിമാണ്. ഹിന്ദുക്കളെ മാറ്റിനിർത്തി മുസ്ലിംകളെ പ്രത്യേകം പരിഗണിക്കുന്നുവെന്നാണ് പരാതി. ഇന്ത്യയുടെ ഭൂതവും വർത്തമാനവും നോക്കിയാൽ ക്രൂരമായ ആരോപണം. അയാളുടെ കരിയർ അതോടെ തീരും.
ചരിത്രത്തിലേക്കു നടന്നുകയറിയ കരിയർ
ചരിത്രത്തിലേക്കു നടന്നുകയറിയ ക്രിക്കറ്റ് ജീവിതത്തിനുടമയാണ് 42കാരനായ ജാഫർ. ഓപണിങ് ബാറ്റ്സ്മാനായി രണ്ടു പതിറ്റാണ്ട് ദൈർഘ്യമുള്ള കരിയർ അടുത്തിടെയാണ് അവസാനിപ്പിച്ചത്. അതിനിടെ ഇന്ത്യക്കായി കളിച്ചത് 31 ടെസ്റ്റുകൾ. മുംബൈക്കായി നേടിയത് എട്ട് രഞ്ജി ട്രോഫി കിരീടങ്ങൾ. അതുകഴിഞ്ഞ് വിദർഭയെന്ന ഇത്തിരിക്കുഞ്ഞൻമാർക്കൊപ്പം പാഡുകെട്ടി രണ്ടു കിരീടങ്ങളും. ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും വലിയ റൺവേട്ടക്കാരൻ. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി കപ്പ് തുടങ്ങിയവയിലൊക്കെയും ഏറ്റവും കൂടുതൽ റൺ നേടിയ ആൾ.
ടെസ്റ്റിൽ ജാഫറിെൻറ സഹതാരങ്ങളായവർ ശരിക്കും ഇന്ത്യൻ ക്രിക്കറ്റിെൻറ ഗതി നിർണയിച്ചവർ. സചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ, വിരേന്ദർ സെവാഗ്, അനിൽ കുംെബ്ല, നിലവിൽ ബി.സി.സി.ഐ അധ്യക്ഷനായ സൗരവ് ഗാംഗുലി തുടങ്ങി ഈ താരനിര നീളും. വർഗീയത ആരോപിക്കപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞ് അനിൽ കുംെബ്ല പിന്തുണയുമായി എത്തിയത് മാത്രമായിരുന്നു ഏക ആശ്വാസം.
കുംെബ്ല പോലും ആരോപണത്തെ കുറിച്ച് മിണ്ടിയില്ല. ശരിയാണ് ചെയ്തതെന്നും അതിനാൽ ജാഫറിനൊപ്പമുണ്ടെന്നും പറഞ്ഞു, കുംെബ്ല (സിലക്ഷൻ വിഷയത്തിൽ ഇടപെടുന്നുവെന്ന് കാരണം നിരത്തിയാണ് ജാഫർ രാജി നൽകിയിരുന്നത്). ആധുനിക ഇന്ത്യൻ ക്രിക്കറ്റിെൻറ ഗ്ലാമർ നിര അക്ഷരാർഥത്തിൽ മെഴുകു പ്രതിഛായകൾ കണക്കെ മൗനംപുൽകി നിലയുറപ്പിച്ച സമയമായതിനാൽ ഐക്യദാർഢ്യത്തിെൻറ ഈ ചെറിയ വരികളും വലിയ ശബ്ദത്തോടെ മുഴങ്ങി.
സമ്പൂർണ പിന്തുണയുമായി ദൊഡ്ഡ ഗണേഷ്
നാലു ടെസ്റ്റിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ ദൊഡ്ഡ ഗണേഷായിരുന്നു സമ്പൂർണ പിന്തുണയുമായി ഓടിയെത്തിയത്. അദ്ദേഹത്തിെൻറ ട്വീറ്റ് പൂർണമായി പരാമർശിക്കാതെ വയ്യ. ''പ്രിയ വസീം ജാഫർ, ഈ കളിയുടെ മഹാനായ അംബാസഡറാണ് താങ്കൾ. അഭിമാനത്തോടെയാണ് നിങ്ങൾ ദേശീയ കുപ്പായമണിഞ്ഞതും. നിങ്ങളെ പോലൊരാൾക്ക് ഇങ്ങനെ വരുമെന്ന് കരുതിയില്ല. നിങ്ങൾ ക്രിക്കറ്റ് താരങ്ങളിലെ മുത്താണ്. ഒപ്പം നല്ല മനുഷ്യനും, സഹോദരനും. നിങ്ങളെയും നിങ്ങളുടെ സത്യസന്ധതയെയും ക്രിക്കറ്റ് ലോകത്തിന് അടുത്തറിയാം''.
ഗണേഷിെൻറ ട്വീറ്റിലെ നിഷ്കളങ്കത നിങ്ങളെ കരയിക്കും. കാരണം, 'ക്രിക്കറ്റ് ലോക'ത്തിന് ശരിക്കും ജാഫറിനെ അറിയില്ല. അദ്ദേഹത്തിെൻറ വ്യക്തിത്വത്തിന് രണ്ടണയെങ്കിലും നൽകാനും അവരില്ല. ഇല്ലെങ്കിൽ, ടെണ്ടുൽക്കർ, ദ്രാവിഡ്, ലക്ഷ്മൺ, സെവാഗ്, ഗാംഗുലി തുടങ്ങിയവർക്ക് കുംെബ്ല ചെയ്ത പോലെ പിന്തുണ നൽകി 280 അക്ഷരങ്ങൾ ട്വീറ്റു ചെയ്യാമായിരുന്നു.
അവർ മിണ്ടാതിരുന്നത് എന്തുകൊണ്ടാകും?
ഇതാണ് ശരിക്കും കുഴക്കുന്നത്. അവർ മിണ്ടാതിരുന്നത് എന്തുകൊണ്ടാകും? കുംെബ്ല ചെയ്തത് അവർക്ക് സാധിക്കാതെ പോയത് എന്തുകാരണത്താലാണ്? പാതി വിട്ടുനിന്നായാലും പഴയ ചങ്ങാതി ഒറ്റക്കല്ലെന്ന് വെറുതെ ട്വീറ്റ് ചെയ്യുക. ആലങ്കാരികമായെങ്കിലും അയാളുടെ കൂടെനിൽക്കുക. ഈ അനശ്വരരുടെ കാഴ്ചയിൽ, അദ്ദേഹത്തെ അപവാദം പറഞ്ഞ മാനേജറും പിന്തുണച്ച അസോസിയേഷൻ സെക്രട്ടറിയും ഇന്ത്യൻ ക്രിക്കറ്റിെന ഭരിക്കുന്ന ദൈവങ്ങളുടെ പ്രാദേശിക അവതാരങ്ങളാണ്. അതിനാൽ തന്നെ എതിരെ ഒന്നും ഉരിയാടരുത്.
നിങ്ങൾ അദ്ഭുതപ്പെട്ടേക്കാം. ആരുമല്ലാത്ത ഒരു ഉദ്യോഗസ്ഥൻ കയറി മതഭ്രാന്ത് ആരോപിച്ച സഹതാരത്തിനു വേണ്ടി എഴുന്നേറ്റുനിൽക്കാനാവില്ലെങ്കിൽ ക്രിക്കറ്റ് ലോകത്ത് അനശ്വരനാകുന്നതിൽ പിന്നെയെന്തർഥം? നിങ്ങളുടെ കായിക ലോകത്തിെൻറ ചെറു അതിരുകൾക്കകത്തുപോലും റിപ്പബ്ലിക്കൻ മൂല്യങ്ങളും സൗഹൃദവും പാലിക്കാനാവില്ലെങ്കിൽ ഈ ഭാരത് രത്നക്ക് എന്തുവില? ഒന്നിച്ച് ഡ്രസ്സിങ് റൂം പങ്കുവെച്ച സഹതാരം തളർന്നിരിക്കും നേരത്ത് ആശ്വാസം നൽകുന്ന ഒരു ഡസൻ വാക്കുകൾ ബാക്കിയില്ലെങ്കിൽ പിന്നെ ആ ബ്രാഡ്മാൻ പ്രഭാഷണത്തിലെ നല്ല വാക്കുകളെ എന്തിന് വിലക്കെടുക്കണം? പ്രഫഷനലിസത്തിനും സത്യസന്ധതയും പേരുകേട്ട ഒരു ക്രിക്കറ്ററെ താൻ നോക്കിനിൽക്കെ ആശ്രിത വത്സലർ അപമാനിക്കുന്നുവെങ്കിൽ എന്തിനാണ് ഈ ബി.സി.സി.ഐ അധ്യക്ഷ പദവി?.
ആരോപണങ്ങളെ സ്വയം പ്രതിരോധിച്ച് പ്രതിക്കൂട്ടിൽ നിൽക്കേണ്ടവനല്ല ജാഫർ. ഉത്തരാഖണ്ഡ് ക്രിക്കറ്റിനെ അപമാനിച്ച അസോസിയേഷൻ ഉദ്യോഗസ്ഥരെയാണ് തത്കാലം പുറത്തുനിർത്തേണ്ടത്. അവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകണം.
മൗനത്തിലൊളിച്ച് മുംബൈ ക്രിക്കറ്റും
ദേശീയ ക്രിക്കറ്റിൽ ഒപ്പം മൈതാനത്തിറങ്ങിയവരെ പോലെ പ്രതിസ്ഥാനത്താണ് ജാഫറെ സംരക്ഷിക്കാൻ മറന്ന മുംബൈ ക്രിക്കറ്റും. 60കളിലും 70കളിലും വളർന്ന ക്രിക്കറ്റ് ആരാധകർക്ക് മുംബൈ ഇന്ത്യൻ ക്രിക്കറ്റിെൻറ ശക്തിദുർഗം മാത്രമല്ല, ക്രിക്കറ്റ് മുന്നോട്ടുവെച്ച സംസ്കാരത്തിെൻറ ആസ്ഥാനം കൂടിയായിരുന്നു. അവിടുത്തെ ലീഗ് ക്രിക്കറ്റ് ഇന്ത്യ കണ്ട മഹാപ്രതിഭകളെ ദാനം നൽകിയ നാടാണ്. ബാറ്റിങ് സ്കൂളിെൻറ കുലപതികളായ വിജയ് മർച്ചൻറ്, വിജയ് മഞ്ജ്രേക്കർ, ദിലീപ് സർദേശായി, സുനിൽ ഗവാസ്കർ, ദിലിപ് വെങ്സർക്കാർ, സചിൻ ടെണ്ടുൽക്കർ തുടങ്ങി അനേകം പേർ. പൈതൃകം കാക്കാൻ മാത്രമല്ല, ദീർഘമായി കളിക്കാനും പോന്നവർ.
ആ കൂറും വിശ്വാസവും എവിടെ? മുംബൈ സ്കൂൾ ഓഫ് ബാറ്റിങ്ങിെൻറ അവതാരമാണ് ജാഫർ. രണ്ടു പതിറ്റാണ്ടു കാലമാണ് ഒരേ കരുത്തോടെ മുംബൈ ബാറ്റിങ്ങിന് അദ്ദേഹം താളം പകർന്നത്. ഇന്ത്യൻ ക്രിക്കറ്റിെൻറ ഓരോ തലങ്ങളിലും തലയെടുപ്പോടെ നിന്ന മുംബൈ ക്രിക്കറ്റർമാർ ഇപ്പോഴുമുണ്ട്. ടെലിവിഷൻ കമന്‍ററി ബോക്സിൽ സുനിൽ ഗവാസ്കറും സഞ്ജയ് മഞ്ജ്രേക്കറും. ഇന്ത്യൻ ക്രിക്കറ്റിെൻറ ഭാഗ്യ നക്ഷത്രമായി സചിൻ ടെണ്ടുൽക്കർ. ദേശീയ ടീം മാനേജറായി രവി ശാസ്ത്രി. ഇന്ത്യൻ ടീം ഏകദിന ക്യാപ്റ്റൻ പദവിയിൽ രോഹിത് ശർമ. ടെസ്റ്റ് ടീം ഉപനായകനായി അജിങ്ക്യ രഹാനെ. ഇവരാരും ജാഫറിനെ പിന്തുണക്കുന്ന ഒരു വാക്കുപോലും പറഞ്ഞില്ല.
രണ്ടാം ടെസ്റ്റിെൻറ തലേ ദിവസം രഹാനെയോട് ജാഫർ പ്രശ്നം ചോദ്യമായി എത്തിയിരുന്നു. ' ആ വിഷയത്തിൽ എനിക്ക് ഒന്നും അറിയില്ലെന്ന്' പറഞ്ഞ് പ്രതികരിക്കാതെ മാറിനിന്നു അദ്ദേഹം. മുംബൈയിൽ വർഷങ്ങളോളം ജാഫറിനൊപ്പം ഒരേ മുറിയിൽ കഴിഞ്ഞയാളാണ് രഹാനെ. ജാഫറിനെതിരെ വർഗീയത ആരോപിക്കപ്പെട്ടത് അറിഞ്ഞില്ലെന്ന് ഒരിക്കലും പറയാനുമാകില്ല. അയാൾ ബയോ-സുരക്ഷിത ബബ്ളിൽ കഴിയുന്നുവെന്നേയുള്ളൂ. അത് പാറക്കല്ലിനടിയിലല്ല.
ഒരാഴ്ച മുമ്പാണ്, കർഷക സമരത്തിനെതിരെ വിദേശത്തുനിന്ന് പ്രതികരണമുയർന്നപ്പോൾ അധികാരികളുടെ സമ്മർദവലയത്തിൽപെട്ട് രഹാനെയും കോഹ്ലിയും ശാസ്ത്രിയും ടെണ്ടുൽക്കറും കോറസായി ട്വിറ്ററിലെത്തിയത്. ഇന്ത്യ ടുഗെതർ എന്നതാണ് രഹാനെയുടെ ഇഷ്ട ഹാഷ്ടാഗ് തന്നെ. സ്വന്തം വീട്ടിൽനിന്ന് തുടങ്ങേണ്ടതാണ് ഐകമത്യമെന്ന് ഇനിയെങ്കിലൂം ഈ താരത്തോട് ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കുമോ ആവോ.
അന്ന് ട്വീറ്റുകളുടെ പരമ്പര, ഇപ്പോൾ കനംതിങ്ങും നിശബ്ദത
അടുത്തിടെയുള്ള ഈ സംഭവ പരമ്പരകൾ എല്ലാം പറയുന്നുണ്ട്. ഒരിക്കൽ ചിലർ പറഞ്ഞു കൊടുത്തപടി ട്വീറ്റുകളുടെ പരമ്പര. പിന്നെ സൂചി വീണാൽ മുഴങ്ങുന്ന കനംതിങ്ങും നിശ്ശബ്ദത. ആസ്ട്രേലിയയിൽ വംശീയ ഭ്രാന്ത് ആവേശിച്ചവർ മുഹമ്മദ് സിറാജിനെ കൈയേറ്റം ചെയ്തപ്പോൾ നായകനും മാനേജറും മുതൽ എല്ലാവരും അരിശവും ഐക്യദാർഢ്യവുമായി രംഗത്തുവന്നത് നാം കണ്ടു. ഒരു മാസം കഴിഞ്ഞ് സമാന സ്വഭാവത്തോടെ ഭീകര ആരോപണം വസീം ജാഫറിനെതിരെ മുഴങ്ങിയപ്പോൾ- ആരോപണങ്ങൾ അക്കമിട്ട് നിഷേധിച്ച് താരം വാർത്താസമ്മേളനം വരെ വിളിച്ചുചേർത്തു- ആരുമെത്തിയതേയില്ല. എവിടെയാണ് പിഴച്ചത്?
മറുപടി ലളിതം. ഇന്ത്യയിൽ, മതഭ്രാന്ത് ആരോപണം നേരിടുന്നത് മുസ്ലിമാണെങ്കിൽ, മൗനമാണ് ധീരത. അതിെൻറയർഥം, ഇന്ത്യൻ ക്രിക്കറ്റ് പൂർണമായി മരിച്ചുകഴിഞ്ഞു എന്നുതന്നെയല്ലേ. ഇനിയെങ്കിലും സഹതാരങ്ങൾ ജാഫറിന് ഐക്യദാർഢ്യവുമായി എത്തുമെന്ന് തന്നെ കരുതാം. തുടങ്ങാൻ വേണേൽ, ഒരു മുംബൈ താരം കാണിച്ച മര്യാദയും ആർജവവും കാണാം. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയി ടെസ്റ്റ് കളിച്ച ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞത് ഇങ്ങനെ: ''വസീം മതം നോക്കി താരങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണം ഞെട്ടിച്ചു. വസീമിനെ ഏറെയായി എനിക്കറിയാം. വിദർഭയിലായിരിക്കെ ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്തതാണ്. ജാതിയും മതവുമില്ലാതെ ഓരോ യുവതാരത്തിനും മാതൃകയായിരുന്നു അദ്ദേഹം. ടീമിന് ഗുണം ചെയ്യാനാകുന്ന പ്രതിഭയുള്ള താരങ്ങളെ കുറിച്ചു മാത്രം അയാൾ സംസാരിക്കും. എല്ലാ അർഥത്തിലും ടീം മാത്രമായിരുന്നു മുഖ്യം. തെൻറ മതം അവിടെ വിഷയമായതേയില്ല''.
പതിറ്റാണ്ടോളം മുംബൈ നിരയിൽ ബാറ്റു ചെയ്ത ഷിഷിർ ഹട്ടങ്കടിയും ജാഫറിൽ വിശ്വാസം പരസ്യമാക്കിയതാണ്. കുംെബ്ല, ഗണേഷ്, മനോജ് തിവാരി, പണ്ഡിറ്റ്, ഹട്ടങ്കടി എന്നിവർക്കൊപ്പം പ്രചോദനമായി ഇനിയുമാരെങ്കിലുമുണ്ടെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിനെ ഈ മൺകൂനക്കടിയിൽനിന്ന് നമുക്ക് രക്ഷിച്ചെടുക്കാം. അല്ലെങ്കിൽ ഉറപ്പിക്കാം, ഇന്ത്യൻ ക്രിക്കറ്റ് മൃതിയടഞ്ഞുപോയിരിക്കുന്നു.
(കടപ്പാട്: www.telegraphindia.com മൊഴിമാറ്റം: കെ.പി. മൻസൂർ അലി)
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.