കിരീട നേട്ടത്തിൽ ആഹ്ലാദത്തിമിർപ്പ്; 125 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ
text_fieldsന്യൂഡൽഹി ഇന്ത്യ ഗേറ്റിന് സമീപം ഇന്ത്യയുടെ കിരീട നേട്ടത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്നവർ
ന്യൂഡൽഹി: : പരാജയത്തുമ്പത്തുനിന്ന് കിരീടമികവിലേക്ക് കുതിച്ച ഇന്ത്യയുടെ പോരാളികളുടെ അവിസ്മരണീയ നേട്ടത്തിൽ ആഹ്ലാദിച്ച് രാജ്യം. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഏഴഴക് നിറച്ച്, ഏഴ് റൺസിന് ദക്ഷിണാഫ്രിക്കയെ കീഴടക്കിയ രോഹിത് ശർമയുടെയും കൂട്ടുകാരുടെയും മിന്നും പോരാട്ടം രാജ്യത്തിനും ക്രിക്കറ്റ്പ്രേമികൾക്കും അഭിമാന നിമിഷങ്ങളായി. ഇന്ത്യൻ സംഘത്തിലെ മലയാളി സാന്നിധ്യമായ സഞ്ജു സാംസണെ ഓർത്ത് മലയാളക്കരക്കും ആവേശമായി.
രാഷ്ട്രപതി ദ്രൗപതി മുർമു ടീമിന് അഭിനന്ദനം ചൊരിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാവിലെ രോഹിത് ശർമ, കോച്ച് രാഹുൽ ദ്രാവിഡ്, വിരാട് കോഹ്ലി എന്നിവരെ ഫോണിൽ വിളിച്ച് രാജ്യത്തിന്റെ അഭിനന്ദനമറിയിച്ചു. ഇന്ത്യൻ ടീം ലോകകപ്പ് നേടുക മാത്രമല്ല, ജനങ്ങളുടെ ഹൃദയം കവർന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. മുൻ കളിക്കാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സിനിമ താരങ്ങളും ടീമിന് അഭിനന്ദനം ചൊരിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഇന്ത്യൻ വിജയം ചൂടുള്ള വിഷയമായിരുന്നു. ‘‘ടീം ഇന്ത്യയുടെ ജഴ്സിയിൽ ചേർത്ത ഓരോ നക്ഷത്രവും നമ്മുടെ രാജ്യത്തെ നക്ഷത്രക്കണ്ണുള്ള കുട്ടികളെ അവരുടെ സ്വപ്നങ്ങളിലേക്ക് ഒരുപടികൂടി അടുപ്പിക്കാൻ പ്രചോദിപ്പിക്കുന്നു’’വെന്ന് ഇതിഹാസ താരം സചിൻ ടെണ്ടുൽകർ ‘എക്സി’ൽ കുറിച്ചു. ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബി.സി.സി.ഐ ജനറൽ സെക്രട്ടറി ജയ്ഷാ അറിയിച്ചു.
ശനിയാഴ്ച അർധരാത്രി 11.30ന് ഇന്ത്യയുടെ സമ്മോഹനനേട്ടത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ജനം ആഘോഷത്തിമിർപ്പിൽ റോഡിലിറങ്ങി. ഡൽഹിയിലും മുംബൈയിലും ജമ്മുവിലും ഹൈദരാബാദിലും കൊൽക്കത്തയിലും തിരുവനന്തപുരത്തുമെല്ലാം ആഘോഷമുണ്ടായിരുന്നു. ഡൽഹിയിൽ ഇന്ത്യ ഗേറ്റിന് മുന്നിൽ കളിപ്രേമികൾ ഒത്തുകൂടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.