നടൻ അർഷാദ് വാർസിക്ക് കോഹ്ലി ആരാധകരുടെ പൊങ്കാല! കാരണം ഇതാണ്...
text_fieldsബംഗളൂരു: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്‍റെ ഓൾ റൗണ്ട് പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ തകർത്തത്. ആർ.സി.ബിക്ക് സീസണിലെ ആദ്യ തോൽവി.
എട്ടു വിക്കറ്റിനാണ് ഗുജറാത്തിന്‍റെ ജയം. സൂപ്പർതാരം വിരാട് കോഹ്ലി ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ വേഗം മടങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. ആർ.സി.ബി മുന്നോട്ടുവെച്ച 170 റൺസ് വിജയലക്ഷ്യം ഗുജറാത്ത് 13 പന്തുകൾ ബാക്കി നിൽക്കെ അനായാസം മറികടക്കുകയായിരുന്നു. ആറു പന്തിൽ ഏഴു റൺസെടുത്താണ് കോഹ്ലി പുറത്തായത്. യുവതാരം അർഷാദ് ഖാന്റെ പന്തിൽ പ്രസിദ് കൃഷ്ണക്ക് ക്യാച്ച് നൽകിയാണ് ഔട്ടായത്. ഇതിന്‍റെ രോഷം കോഹ്ലി ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ, ഏറെ രസകരമെന്ന് പറയട്ടെ ബോളിവുഡ് നടൻ അർഷാദ് വാർസിക്കും ഒരു വിഭാഗം കോഹ്ലി ആരാധകരുടെ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നു. വാർസിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ നിരവധി പേരാണ് രോഷം പ്രകടിപ്പിച്ചത്. കോഹ്ലിയെ എന്തിനാണ് ഔട്ടാക്കിയതെന്ന് ഒരു ആരാധകൻ അർഷാദ് വാർസിയുടെ പോസ്റ്റിനു താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. കോഹ്ലിയെ പുറത്താക്കിയ അർഷാദ് ഖാനാണെന്ന് തെറ്റിദ്ധരിച്ചാണ് നടന്‍റെ സമൂഹമാധ്യമങ്ങളിൽ ആരാധകർ പൊങ്കാലയിട്ടത്!
ആരാധകരുടെ പല കമന്‍റുകളും വിദ്വേഷം നിറഞ്ഞതാണ്. അതേസമയം, ഇംഗ്ലീഷ് ബാറ്റർ ജോസ് ബട്ലറുടെ തകർപ്പൻ അർധ സെഞ്ച്വറിയാണ് ഗുജറാത്തിന് വിജയം എളുപ്പമാക്കിയത്. 39 പന്തിൽ ആറു സിക്സും അഞ്ചു ഫോറുമടക്കം 73 റൺസുമായി താരം പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർ.സി.ബി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഗുജറാത്ത് 17.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സായ് സുദർശൻ 36 പന്തിൽ 49 റൺസെടുത്തു. നായകൻ ശുഭ്മൻ ഗിൽ 14 റൺസെടുത്ത് പുറത്തായി.
ഷെർഫാനെ റൂഥർഫോർഡ് 18 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്നു. ബംഗളൂരുവിനായി ഭുവനേശ്വർ കുമാർ, ജോസ് ഹെയ്സൽവുഡ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ, പേസർ മുഹമ്മദ് സിറാജിന്‍റെ മൂന്നു വിക്കറ്റ് പ്രകടനമാണ് ബംഗളൂരുവിനെ ചെറിയ സ്കോറിലൊതുക്കിയത്. ലിയാം ലിവിങ്സ്റ്റണിന്‍റെ അർധ സെഞ്ച്വറിയാണ് ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റിയത്. 40 പന്തിൽ അഞ്ചു സിക്സും ഒരു ഫോറുമടക്കം 54 റൺസെടുത്താണ് താരം പുറത്തായത്. ജിതേഷ് ശർമ (21 പന്തിൽ 33), ടിം ഡേവിഡ് (18 പന്തിൽ 32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.