'അത് കാരണം ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ട്'- ലോകകപ്പ് വരെ നേടിയിട്ടും ആ തോൽവികൾ വിട്ടുപോകുന്നില്ലെന്ന് ഡി മരിയ
text_fieldsഅർജന്‍റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് എയ്ഞ്ചൽ ഡി മരിയ. 2022 ഫിഫാ ലോകകപ്പിൽ അർജന്‍റീന കിരീടമുയർത്തിയപ്പോഴും രണ്ട് കോപ്പ അമേരിക്ക നേടിയപ്പോഴും ടീമിലെ പ്രധാന അംഗമായിരുന്നു മരിയ. 2021, 2022, 2024 എന്നീ വർഷങ്ങളിലാണ് അർജന്‍റീനയുടെ കിരീട നേട്ടങ്ങൾ. എന്നാൽ ഒരു കാലത്ത് മൂന്ന് ഫൈനലുകൾ ഒരുമിച്ച് തോറ്റ് അർജന്‍റീന ഹൃദയം തകർന്ന അവസ്ഥയിലുണ്ടായിരുന്നു. 2014 ലോകകപ്പ് ഫൈനലിലും, 2015, 2016 എന്നീ വർഷങ്ങളിലെ കോപ്പ അമേരിക്ക ഫൈനൽ തോൽവിയും ടീമിന് ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ്.
ലയണൽ മെസ്സിയോടൊപ്പം ഈ മോശം കാലഘട്ടമെല്ലാം മറികടന്ന് അർജന്‍റീന ഇന്ന് കാണുന്ന അർജന്‍റീന ആയപ്പോൾ ഡിമരിയയും ഒരുമിച്ച് തന്നെയുണ്ടായിരുന്നു. അന്ന് തോറ്റ മൂന്ന് ഫൈനലുകൾ തന്നെ ഇപ്പോഴും അലട്ടുന്നുണ്ടെന്ന് പറയുകയാണ് ഡി മരിയ. ഇപ്പോഴും ആ തോൽവികളിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ലെന്നാണ് മരിയ പറഞ്ഞത്. ഇപ്പോഴും അതിന് വേണ്ടി മരുന്നു കഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ആ തോല്‍വികൾ കാരണം ഞാനിപ്പോഴും മരുന്ന് കഴിച്ചക്കുന്നുണ്ട്. ഇപ്പോള്‍ മരുന്നിന്‍റെ ആഘാതം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട് എന്നാലും പൂർണമായും നിർത്താൻ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഭേദമായി വരികയാണ്. പക്ഷേ ചില കാര്യങ്ങള്‍ എല്ലാകാലത്തും നമുക്കൊപ്പം നിലനില്‍ക്കും,' ഡി മരിയ പറഞ്ഞു.
തോറ്റുപോയ തലമുറയെ പറ്റി ആരും ഓർക്കാറില്ലെന്നും എന്നാൽ താൻ എപ്പോഴും അവരെ കുറിച്ച് ആലോചിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പിന്‍റെ ഫൈനൽ വരെ എത്തിയിട്ടും അവർ തോറ്റുപോയത് അനീതിയായാണ് തോന്നുന്നതെന്നും മരിയ കൂട്ടിച്ചേർത്തു.
'ലോകകപ്പ് ഫൈനലില്‍ എത്തിയിട്ടും വിജയിക്കാത്തവരെ ആരാണ് ഓര്‍മ്മിക്കാറുള്ളത്? വളരെ കുറച്ച് പേർ മാത്രം. ഇത് എനിക്ക് അനീതിയായി തോന്നി. ആരാണ് അവരെ കുറിച്ച് സംസാരിക്കാറുള്ളത്. ആകെ കുറച്ച് ആളുകൾക്കെ അവർ എങ്ങനെയാണ് കളിച്ചതെന്ന് പറയാൻ സാധിക്കുകയുള്ളൂ. കോപ്പ അമേരിക്കയും ലോകകപ്പും വിജയിച്ചപ്പോഴെല്ലാം ഞാന്‍ പഴയ ടീമംഗങ്ങളെ ഓര്‍ക്കാനും നന്ദി പറയാനും ശ്രമിച്ചിരുന്നു', ഡി മരിയ മനസ് തുറന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.