എൽ ക്ലാസികോ ഫൈനൽ! കോപ ഡെൽ റേ ഫൈനലിൽ റയലും ബാഴ്സയും നേർക്കുനേർ
text_fieldsമഡ്രിഡ്: ലോകത്തെ ഫുട്ബാൾ ആരാധകർക്ക് ആവേശം പകർന്ന് വീണ്ടുമൊരു എൽ ക്ലാസികോ ഫൈനൽ. കോപ ഡെൽ റേ കലാശപോരിലാണ് വമ്പന്മാരായ റയൽ മഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടുന്നത്. സ്പാനിഷ് കപ്പിൽ എട്ടാം തവണയാണ് എൽ ക്ലാസികോ ഫൈനലിന് കളമൊരുങ്ങുന്നത്.
മഡ്രിഡിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന രണ്ടാംപാദ സെമിയിൽ അത്ലറ്റികോ മഡ്രിഡിനെ ഒരു ഗോളിന് കീഴടക്കിയാണ് കറ്റാലൻസ് ഫൈനലിന് ടിക്കറ്റെടുത്തത്. ആദ്യപാദ മത്സരത്തിൽ ഇരുവരും നാലു ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി സ്കോർ 5-4. ഈമാസം 26ന് സെവിയ്യയിലാണ് ഫൈനൽ. റയൽ സോസിഡാഡിനെ ഇരുപാദങ്ങളിലുമായി 5-4 എന്ന സ്കോറിന് വീഴ്ത്തിയാണ് റയൽ മഡ്രിഡ് ഫൈനലിലെത്തിയത്.
ആദ്യ പകുതിയിൽ ഫെറാൻ ടോറസാണ് ബാഴ്സയുടെ വിജയഗോൾ നേടിയത്. 27ാം മിനിറ്റിൽ കൗമാരതാരം ലമീൻ യമാലാണ് ഗോളിന് വഴിയൊരുക്കിയത്. മികച്ച മുന്നേറ്റങ്ങളുമായി ബാഴ്സ കളംനിറഞ്ഞെങ്കിലും അത്ലറ്റികോയുടെ പ്രതിരോധമാണ് തോൽവിഭാരം കുറച്ചത്. ബ്രസീൽതാരം റാഫിഞ്ഞയും യമാലും പലതവണ അത്ലറ്റികോ ഗോൾമുഖത്ത് ഭീഷണി ഉയർത്തി. യൂറോപ്പിലെ ടോപ് ഫൈ ലീഗിൽ 2025ൽ തോൽവിയറിയാതെ കുതിക്കുകയാണ് ബാഴ്സ.
സീസണിൽ സ്പാനിഷ് സൂപ്പർ കപ്പ് കിരീടം ബാഴ്സ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ എൽ ക്ലാസികോ മത്സരങ്ങളിൽ റയലിനെതിരെ നേടിയ വജയങ്ങൾ ബാഴ്സയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. നിലവിൽ ലാ ലിഗയിലും റയലിനേക്കാൾ മൂന്നു പോയന്‍റ് ലീഡുമായി ബാഴ്സയാണ് ഒന്നാം സ്ഥാനത്ത്. ഒന്നാംപാദത്തിലെ ഒറ്റ ഗോൾ മുൻതൂക്കത്തിൽ 5-4നായിരുന്നു സോസിഡാഡിനെതിരെ റയലിന്റെ വിജയം. സാധ്യതകൾ മാറിമറിഞ്ഞ രണ്ടാംപാദ മത്സരത്തിന്റെ ഇൻജുറി ടൈമിലും എക്സ്ട്രാ ടൈമിലും ഇരുഭാഗത്തുമായി പിറന്ന ഗോളുകൾക്കൊടുവിലായിരുന്നു സാൻഡിയാഗോ ബെർണാബ്യൂവിൽ ആതിഥേയരുടെ വിജയാഘോഷം. ഒരുഘട്ടത്തിൽ റയൽ സോസിഡാഡ് 1-3ന് മുന്നിലായിരുന്നു.
അവസാന 10 മിനിറ്റുകളിൽ രണ്ടെണ്ണം തിരിച്ചടിച്ചാണ് റയൽ 3-3 ആക്കിയത്. ഇതോടെ ആതിഥേയർ അഗ്രഗേറ്റ് സ്കോറിൽ 4-3ന് മുൻതൂക്കവും പിടിച്ചു. എന്നാൽ, ഇൻജുറി ടൈമിൽ സോസിഡാഡ് വീണ്ടും. തുടർന്ന് കളി എക്സ്ട്രാ ടൈമിലെത്തി. എക്സ്ട്രാ ടൈമിന്റെ 25ാം മിനിറ്റിൽ അന്റോണിയോ റൂഡിഗറിന്റെ ഗോളാണ് റയലിനെ ഫൈനലിലെത്തിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.