പാരീസിൽ ബാഴ്സയുടെ വിളയാട്ടം; ആദ്യപാദത്തിൽ പരാജയം രുചിച്ച് പി.എസ്.ജി
text_fieldsപാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ പി.എസ്.ജിയെ 3-2ന് പരാജയപ്പെടുത്തി ബാഴ്സലോണ. ആവേശപ്പോരാട്ടത്തിൽ പിന്നിലായ ശേഷം തിരിച്ചടിച്ചാണ് അഞ്ച് തവണ ചാമ്പ്യന്മാരായ ബാഴ്സ വിജയം നേടിയത്. പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം.
ഇരട്ട ഗോളുകൾ നേടി റാഫീഞ്ഞയാണ് ബാഴ്സയുടെ വിജയശിൽപിയായത്. 37ാം മിനിറ്റിലായിരുന്നു റാഫീഞ്ഞയുടെ ആദ്യ ഗോൾ. വലതുവിങ്ങില്‍ നിന്ന് ലാമിന്‍ യമാല്‍ നല്‍കിയ ക്രോസ് കൈയ്യിലൊതുക്കാന്‍ ഗോള്‍ കീപ്പര്‍ ഡൊണ്ണരുമ്മയ്ക്ക് സാധിച്ചില്ല. അവസരം മുതലെടുത്ത റാഫീഞ്ഞ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതി 1-0ന് അവസാനിച്ചു.
എന്നാൽ, രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെ പി.എസ്.ജി ബാഴ്സയെ ഞെട്ടിച്ചു. ഉസ്മാന്‍ ഡെംബലെ 48ാം മിനിറ്റിൽ നേടിയഗോളിലൂടെ പി.എസ്.ജി ഒപ്പമെത്തി. രണ്ട് മിനിറ്റിന് ശേഷം വിറ്റീഞ്ഞയുടെ ഗോളിലൂടെ ആതിഥേയർ മുന്നിലെത്തി. സ്കോർ 2-1.
ഗോളിന് വേണ്ടി നിരന്തരം പരിശ്രമിച്ച ബാഴ്സക്ക് വേണ്ടി 62ാം മിനിറ്റിൽ റാഫീഞ്ഞ വീണ്ടും ലക്ഷ്യംകണ്ടു. സ്കോർ 2-2. 77ാം മിനിറ്റിൽ ആൻഡ്രിയാസ് ക്രിസ്റ്റെൻസെന്‍റ് ഗോളിലൂടെ ബാഴ്സ വിജയമുറപ്പിക്കുകയും ചെയ്തു.
ഏപ്രിൽ 16ന് സ്പെയിനിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദ മത്സരം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.