വിജയത്തിന് കളിക്കളത്തിലെ ആശയവിനിമയം നിർണായകം -ഇന്ദുമതി കതിരേശൻ
text_fieldsകൊച്ചി: കളിക്കളത്തിൽ ടീം അംഗങ്ങൾക്കിടയിലെ ആശയ വിനിമയം നിർണായക ഘടകമാണെന്നും മത്സരത്തിനിടെയുണ്ടാകുന്ന പിഴവുകൾ തിരിച്ചറിയാൻ ഇത് ടീമിന് സഹായകരമാകുമെന്നും ഇന്ത്യൻ വനിത ഫുട്ബാൾ ടീം മധ്യനിര താരം ഇന്ദുമതി കതിരേശൻ.
'നിങ്ങൾ മധ്യനിരയിൽ കളിക്കുമ്പോൾ, കളിക്കളത്തിൽ മാർക്ക് ചെയ്യാൻ വിട്ടുപോകുന്ന ഇടങ്ങളെ കുറിച്ചാണ് ആശയവിനിമയം നടത്തുന്നത്. എന്നാൽ, മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതായി ആളുകൾ തെറ്റിദ്ധരിക്കുന്നു. ഞാൻ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അവർക്ക് അതിനെ കുറിച്ച് അറിയാൻ കഴിയില്ലെന്നും' എ.ഐ.എഫ്.എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ദുമതി പറഞ്ഞു.
'കളിക്കിടെ എന്‍റെ കണ്ണുകളിലേക്ക് നോക്കുന്ന സഹതാരങ്ങൾക്ക് മനസിലാക്കാൻ സാധിക്കണം, അവർക്കെന്തെങ്കിലും പിഴവുകൾ സംഭവിച്ചാൽ എന്‍റെ ജീവൻ കൊടുത്തും ഞാനവരെ സഹായിക്കുമെന്ന്. അതുപോലെ അവരുടെ കണ്ണുകളിലേക്ക് നോക്കുമ്പോഴും ആ വിശ്വാസം എനിക്ക് ലഭിക്കണം. അങ്ങനെയാണ് ഒരു രാജ്യത്തിന് വേണ്ടി കളിക്കേണ്ടത്. അതാവണം കാൽപ്പന്ത് കളി' -അവർ കൂട്ടിച്ചേർത്തു.
എ.എഫ്.സി ഏഷ്യൻ കപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഇന്ത്യൻ ടീം ശുഭപ്രതീക്ഷയിലാണ്. തയാറെടുപ്പിന്‍റെ ഭാഗമായി യു.എ.ഇ, ബഹ്‌റൈൻ, സ്വീഡൻ, ബ്രസീൽ എന്നിവിടങ്ങളിൽ നിരവധി സൗഹൃദ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ മത്സരങ്ങളെല്ലാം വളരെ ഉയർന്ന നിലവാരമുള്ളതായിരുന്നെന്നും ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ടെന്നും 27കാരിയായ ഇന്ദുമതി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.