ഡ്യൂറൻഡ് കപ്പ് കൊച്ചിയിലെത്തി
text_fieldsകൊച്ചി: 132ാമത് ഡ്യൂറൻഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ട്രോഫി കൊച്ചിയില്‍ പ്രദര്‍ശിപ്പിച്ചു. കൊച്ചി കപ്പല്‍ശാലയിലെ ഐ.എൻ.എസ് വിക്രാന്തിൽ നടന്ന ചടങ്ങില്‍ കൊച്ചി ദക്ഷിണ നാവിക കമാന്‍ഡ് സീ ട്രെയിനിങ് ഫ്ലാഗ് ഓഫിസര്‍ റിയര്‍ അഡ്മിറല്‍ സുശീല്‍ മേനോന്‍, മുന്‍ ഇന്ത്യന്‍ താരം ഐ.എം. വിജയന്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫി അനാച്ഛാദനം ചെയ്തു.
ലോകത്തെതന്നെ ഏറ്റവും പഴക്കമേറിയ ടൂര്‍ണമെന്റുകളിലൊന്നായ ഡ്യൂറന്‍ഡ് കപ്പില്‍ കളിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് ഐ.എം. വിജയൻ പറഞ്ഞു. ട്രോഫിയുടെ നഗരപര്യടനത്തിന്റെ ഫ്ലാഗ്ഓഫും അദ്ദേഹം നിര്‍വഹിച്ചു. ആഗസ്റ്റ് മൂന്ന് മുതൽ സെപ്റ്റംബര്‍ മൂന്ന് വരെ മൂന്ന് വേദികളിലായി നടക്കുന്ന ഡ്യൂറന്‍ഡ് കപ്പിന്‍റെ ട്രോഫി ടൂർ ജൂൺ 30ന് ന്യൂഡല്‍ഹിയില്‍നിന്നാണ് തുടങ്ങിയത്. കൊല്‍ക്കത്ത, ഗുവാഹത്തി, കൊക്രജാർ എന്നീ മൂന്ന് നഗരങ്ങളിലായി നടക്കുന്ന ഡ്യൂറന്‍ഡ് കപ്പിൽ ഇത്തവണ 12 ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ ഉള്‍പ്പെടെ 24 ടീമുകളാണ് മത്സരിക്കുന്നത്.
27 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ള സർവിസ് ടീമുകളും ഇന്ത്യൻ ആര്‍മിയും സായുധ സേനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഐതിഹാസിക ടൂര്‍ണമെന്റിൽ പങ്കെടുക്കുന്നുണ്ട്. നിലവിലെ ചാമ്പ്യൻമാരായ ബംഗളൂരു എഫ്.സിക്കൊപ്പം സി ഗ്രൂപ്പിലാണ് കേരളത്തിലെ ടീമുകളായ കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരള എഫ്.സിയും മത്സരിക്കുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.