സ്വന്തം മണ്ണിൽ ഗോകുലം
text_fieldsകോഴിക്കോട്: അഭിമാനനേട്ടമായ ഐ ലീഗ് കിരീടവുമായി ഗോകുലം കേരള എഫ്.സി സ്വന്തം കളിമുറ്റത്ത് തിരിച്ചെത്തി. കഴിഞ്ഞ ദിവസം രാത്രി കൊൽക്കത്തയിൽനിന്ന് തിരിച്ചെത്തിയ ടീം ഹോം ഗ്രൗണ്ടായ കോർപറേഷൻ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകീട്ടാണ് കാലുകുത്തിയത്.
മുഖ്യപരിശീലകൻ വിസൻസോ അനീസേയുടെയും ക്യാപ്റ്റൻ മുഹമ്മദ് അവാലിെൻറയും നേതൃത്വത്തിലാണ് 12 താരങ്ങൾ ക്ലബ് ഓഫിസിലും സ്റ്റേഡിയത്തിലുമെത്തിയത്. എമിൽ ബെന്നിയടക്കമുള്ള ചില മലയാളി താരങ്ങൾ നാട്ടിലേക്കു തിരിച്ചിരുന്നു. വലിയ നേട്ടമാണ് ഐ ലീഗ് ജേതാക്കളായതോടെ ഗോകുലം കേരളക്ക് സ്വന്തമായതെന്ന് സി.ഇ.ഒ അശോക് കുമാർ പറഞ്ഞു. എ.എഫ്.സി കപ്പിലും മികച്ച പ്രകടനം തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ടെൻഷനിൽ പിറന്ന ഗോൾ
ട്രാവുവിനെതിരായ അവസാന മത്സരത്തിൽ എഴുപതാം മിനിറ്റിൽ ഫ്രീകിക്കെടുക്കുേമ്പാൾ ഏറെ ടെൻഷനുണ്ടായിരുന്നെന്ന് അഫ്ഗാൻ ഇൻറർനാഷനലായ ഷെരീഫ് മുഹമ്മദ് പറഞ്ഞു. തെൻറ ആ ഗോൾ കളിയുടെ ഗതിമാറ്റി. കളിക്കാരുടെ ആത്മവിശ്വാസമുയർത്തി. ആദ്യമായാണ് ഇന്ത്യയിൽ കളിക്കുന്നത്.
ട്രോഫി നേടാനായതിൽ അതിയായ സന്തോഷം. തനിക്കു മാത്രമല്ല, ടീമിന് മൊത്തം സന്തോഷമാണെന്നും ഷെരീഫ് മുഹമ്മദ് പറഞ്ഞു. രണ്ടാം തവണ എ.എഫ്.സി കപ്പിൽ കളിക്കാൻ പോകുന്നതിെൻറ ആവേശമാണ് ഗോകുലത്തിെൻറ ടോപ്സ്കോററായ ഘാനക്കാരൻ ഡെന്നിസ് ആൻറ്വി പങ്കുെവച്ചത്. 2012ൽ മലേഷ്യൻ ക്ലബായ കെലാൻറൻ എഫ്.എക്കുവേണ്ടി എ.എഫ്.സി കപ്പിൽ പന്തുതട്ടിയിരുന്നു.
വെരി ഹാപ്പിയാണ് കോച്ചും ക്യാപ്റ്റനും
കേരളത്തിലെത്തി കുറഞ്ഞ മാസങ്ങൾെകാണ്ട് മികച്ച ടീമിനെ അണിയിച്ചൊരുക്കി രാജ്യത്തെ ചാമ്പ്യൻ ക്ലബായതിെൻറ സന്തോഷം ഇറ്റലിക്കാരൻ കോച്ച് അനീസേ മറച്ചുവെക്കുന്നില്ല. നന്നായി കളിച്ചു. പ്രധാനപ്പെട്ട ട്രോഫിയും സ്വന്തമാക്കിയെന്ന് കോച്ച് പറഞ്ഞു. അടുത്ത വർഷവും ഇതേ മികവ് ആവർത്തിക്കും.
എ.എഫ്.സി കപ്പിലും മികച്ച ഫലമുണ്ടാക്കും. കൃത്യമായ തയാറെടുപ്പ് നടത്തിയതിെൻറ ഫലംകൂടിയാണിതെന്ന് കോച്ച് പറഞ്ഞു. മികച്ച താരങ്ങളും മികച്ച ക്ലബ് അധികൃതരുമാണ് വിജയരഹസ്യം. ഒരു കുടുംബംപോലെയാണ് ടീം. 31 ഗോളുകൾ നേടാനായി. 17 എണ്ണം തിരിച്ചുവാങ്ങി. മറ്റ് ടീമുകളേക്കാൾ വ്യത്യസ്തമായ ശൈലിയിൽ കളിക്കാനായി. യുവതാരങ്ങൾക്ക് അവസരം തരാനായി. ഈ സീസണിൽ ഗോകുലത്തിെൻറ പത്ത് താരങ്ങൾ ഗോൾ നേടി. ഐ ലീഗിൽതന്നെ അപൂർവമാണിതെന്നും കോച്ച് പറഞ്ഞു.
കോഴിക്കോട്ടുനിന്ന് കപ്പടിക്കേണ്ടിയിരുന്നു
കോർപറേഷൻ സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്കു മുന്നിൽ കിരീടം നേടിയിരുന്നെങ്കിൽ എന്ന ചിന്തയിലാണ് മലയാളി ഗോൾകീപ്പർ സി.കെ. ഉബൈദും യുവതാരവും കോഴിക്കോട്ടുകാരനുമായ താരം താഹിർ സമാനും. അതേസമയം, കാണികളില്ലാതെ കളിച്ചത് യുവതാരങ്ങൾക്ക് സമ്മർദം കുറക്കാൻ കാരണമായിട്ടുണ്ടാകുമെന്ന അഭിപ്രായവും താരങ്ങൾക്കുണ്ട്.
ചർച്ചിൽ ബ്രദേഴ്സുമായുള്ള മത്സരമായിരുന്നു ഏറ്റവും കടുപ്പമെന്ന് സി.കെ. ഉബൈദ് പറഞ്ഞു. ചർച്ചിലിെൻറ വിജയയാത്രക്ക് തടയിട്ടത് ആ മത്സരമായിരുന്നു. ഒരു ഗോൾ വഴങ്ങിയാലും തിരിച്ചടിക്കാമെന്ന ഉറപ്പുണ്ടായിരുന്നു. ടീം സെറ്റാകാൻ കുറച്ച് സമയമെടുത്തിരുന്നു. പരിശീലന മത്സരങ്ങൾ കുറവായിരുന്നു.
അഞ്ചു മത്സരങ്ങൾക്കുശേഷം ടീം സെറ്റായെന്ന് ഉബൈദ് പറഞ്ഞു. ഇതുവരെ കളിച്ചതിൽനിന്ന് വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് കോഴിക്കോട് എളേറ്റിൽ വട്ടോളി സ്വദേശിയായ യുവതാരം താഹിർ സമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.