ഐ.എസ്.എൽ േപ്ലഓഫിനിടെ കളംവിട്ട സംഭവം: നിരുപാധികം മാപ്പുപറഞ്ഞ് ബ്ലാസ്റ്റേഴ്സ്; കോച്ചിന് ഖേദം മാത്രം
text_fieldsകൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേഓഫില്‍ ബംഗളൂരു എഫ്.സിക്കെതിരായ മത്സരത്തിനിടെ വിവാദ ഗോളിൽ പ്രതിഷേധിച്ച് കളംവിട്ട സംഭവത്തിൽ മാപ്പുപറഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ, ടീമിനെ തിരിച്ചുവിളിച്ചത് പരാമർശിക്കാതെ മൈതാനത്തുണ്ടായ മോശം സാഹചര്യങ്ങളിൽ ഖേദമറിയിക്കുക മാത്രം ചെയ്ത് കോച്ച് ഇവാൻ വുകോമാനോവിച്. ഞായറാഴ്ച രാത്രി സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് വഴിയാണ് ക്ലബും കോച്ചും വ്യത്യസ്ത പ്രസ്താവനകളിറക്കിയത്.
ബ്ലാസ്റ്റേഴ്സിന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നാല് കോടി രൂപ പിഴയിട്ടിരുന്നു. വുകൊമാനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ പിഴയുമുണ്ട്. പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിൽ ശിക്ഷ വർധിപ്പിക്കുമെന്ന് ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു. കോച്ചും പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്ത പക്ഷം കോച്ചിന്റെ പിഴ 10 ലക്ഷമായി ഉയർത്തുമെന്നും ഫുട്ബാൾ ഫെഡറേഷൻ അറിയിച്ചിരുന്നെങ്കിലും വുകോമാനോവിച് ഖേദമറിയിക്കുക മാത്രം ചെയ്താണ് പ്രസ്താവന പുറത്തുവിട്ടത്.
ഐ.എസ്.എൽ േപ്ലഓഫിൽ അധിക സമയത്തിന്റെ ആദ്യ പകുതിയിലാണ് സംഭവം. ബ്ലാസ്റ്റേഴ്സ് ഗോൾമുഖത്ത് ലഭിച്ച ഫ്രീകിക്ക് പ്രതിരോധിക്കാനായി താരങ്ങൾ ഒരുങ്ങുന്നതിനിടെ ബംഗളൂരു താരം സുനിൽ ഛേത്രി അതിവേഗം കിക്കെടുത്ത് ഗോളാക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കോച്ച് വുകോമാനോവിച് ബ്ലാസ്റ്റേഴ്സ് താരങ്ങളെ തിരിച്ചുവിളിച്ചത്. ടീമിനെ ഇറക്കാൻ ഒഫീഷ്യലുകൾ പലവട്ടം ആവശ്യപ്പെട്ടെങ്കിലും കോച്ച് വഴങ്ങിയില്ല. കളി ഉപേക്ഷിച്ച റഫറി ബംഗളൂരു വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. കളി കൈകാര്യം ചെയ്തതിൽ റഫറിക്കെതിരെ കടുത്ത വിമർശനമുയർന്നിരുന്നു.
‘ബംഗളൂരു എഫ്.സിക്കെതിരായ നോക്കൗട്ട് മത്സരത്തിനിടെയുണ്ടായ സംഭവങ്ങളിൽ ആത്മാർഥമായി ഖേദമറിയിക്കുന്നു. അസമയത്ത് കളംവിട്ടത് നിർഭാഗ്യകരമായെന്നും ആ നിമിഷത്തിലെ വൈകാരികതയിൽ എടുത്ത തീരുമാനമായിപ്പോയെന്നും അറിയിക്കുന്നു. ഫുട്ബാൾ സമൂഹത്തോടുളള ആദരം അറിയിക്കുന്നതോടൊപ്പം മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കുമെന്നും ഇതിനാൽ അറിയിക്കുന്നു’’- ബ്ലാസ്റ്റേഴ്സ് പ്രസ്താവന പറയുന്നു.
ബ്ലാസ്റ്റേഴ്സ് പരസ്യമായി മാപ്പു പറഞ്ഞെങ്കിലും കോച്ച് ഖേദത്തിലൊതുക്കിയതിനെ ഫുട്ബാൾ ഫെഡറേഷൻ അച്ചടക്ക സമിതി എങ്ങനെ കാണുമെന്നാണ് അറിയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.