വീണ്ടും ഇരട്ടഗോൾ; 'മെസ്സിയുടെ മൊഞ്ചൊന്നും അങ്ങനെ പൊയ്പ്പോവൂല'
text_fieldsലയണൽ മെസ്സിയും അേന്റായിൻ ഗ്രീസ്മാനും ഉദിച്ചുയർന്നതോടെ ബാഴ്സലോണക്ക് പ്രതാപകാലത്തെ ഓർമിപ്പിക്കുന്ന അവിസ്മരണീയ വിജയം. ഗ്രനഡയെ എതിരില്ലാത്ത നാലുഗോളിന് തുരത്തിയാണ് ബാഴ്സ വിജയക്കുതിപ്പ് തുടർന്നത്. തുടക്കം മുതൽ ഒടുക്കം വരെ ബാഴ്സ ആധിപത്യം പുലർത്തിയ മത്സരത്തിൽ മെസ്സിയുടെ മാന്ത്രിക നീക്കങ്ങൾ പലകുറികണ്ടു.
12ാം മിനുറ്റിൽ പെനൽറ്റി ബോക്സിൽ മാർക്ക് ചെയ്യാതെ നിന്നിരുന്ന ഗ്രീസ്മാനിലൂടെയാണ് ബാഴ്സ അക്കൗണ്ട് തുറന്നത്. 35ാം മിനുറ്റിൽ മെസ്സിയുടെ വെടിക്കെട്ട് ഗോളെത്തി. അേന്റായിൻ ഗ്രീസ്മാൻ മറിച്ചുകൊടുത്ത പന്ത് ഇടംകാലുകൊണ്ട് മെസ്സി പോസ്റ്റിന് മൂലയിലേക്ക് തിരിച്ചുവിട്ടു. അധികം വൈകാതെ മൂന്നാംഗോളുമെത്തി. ഗ്രനഡയുടെ ഗോൾമുഖത്തിന് 20വാര അകലെനിന്നും ലഭിച്ച ഫ്രീകിക്ക് മെസ്സി സുന്ദരമായി വലയിലെത്തിച്ചു. നിരന്നുനിൽക്കുന്ന ഗ്രനഡ പ്രതിരോധത്തിനിടയിൽ കണ്ടെത്തിയ പഴുതിലൂടെ പന്ത് തുളച്ചുകയറി വലകുലുക്കി. മെസ്സിക്കു മാത്രം കണ്ടെത്താനാവുന്ന പഴുതായിരുന്നു അത്.
രണ്ടാം പകുതിയിൽ ഗ്രീസ്മാന്റെ കാലിൽ നിന്നും നാലാംഗോൾ പിറന്നു. വിജയമുറപ്പിച്ചതിന് പിന്നാലെ മെസ്സിയെ കൂമാൻ തിരിച്ചുവിളിച്ചു. ലാലിഗയിൽ 18 മത്സരം വീതം പൂർത്തിയാക്കിയപ്പോൾ ബാഴ്സ 34 പോയന്‍റുമായി മൂന്നാമതും റയൽ മഡ്രിഡ് 37 പോയന്‍റുമായി രണ്ടാമതുമാണ്. 15 മത്സരം മാത്രം കളിച്ച അത്ലറ്റിക്കോ മഡ്രിഡ് 38 പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ലീഗിൽ 11ഗോളുകളടിച്ച ലയണൽ മെസ്സിയാണ് ഒന്നാമത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന മത്സരത്തിൽ അത്ലറ്റിക് ക്ലബ്ബിനെതിരെയും മെസ്സി ഇരട്ടഗോളുകൾ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.