മെസ്സി കരാർ 4900 കോടിക്ക്; കരാർ പുറത്തുവിട്ട പത്രത്തിനെതിരെ നിയമനടപടിയുമായി ബാഴ്സ
text_fields
ബാഴ്സലോണ: ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള സൂപർ താരം ലയണൽ മെസ്സിയെ നിലനിർത്താൻ എത്ര നൽകാനും തയാറുള്ള ബാഴ്സേലാണ കരാറിലൊപ്പുവെച്ച തുകയുടെ കണക്ക് പുറത്തുവിട്ട സ്പാനിഷ് പത്രം എൽമുണ്ടോ കുടുങ്ങിയേക്കും. നാലു വർഷമായി 67.4 കോടി ഡോളർ എന്ന എക്കാലത്തെയും റെക്കോഡ് തുക നൽകിയാണ് അർജൻറീന ക്യാപ്റ്റനെ ക്ലബ് നിലനിർത്തുന്നതെന്ന് കഴിഞ്ഞ ദിവസം പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇരു ടീമുകളും തമ്മിലെ പരസ്പര ധാരണ പ്രകാരമുള്ള കരാർ സ്വകാര്യ രേഖയാണെന്നും പുറത്തുവിടാവതല്ലെന്നും പറഞ്ഞാണ് ക്ലബ് നിയമ നടപടിക്ക് ഒരുങ്ങുന്നത്.
2017ൽ ക്ലബുമായി ഒപ്പുവെച്ച കരാർ ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും ഉയർന്നതാണെന്ന് എൽ മുണ്ടോ റിപ്പോർട്ട് പറയുന്നു. തുക വല്ലാതെ കൂടിപ്പോയത് ബാഴ്സലോണയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയതായും സൂചിപ്പിക്കുന്നു.
കരാർ ഇൗ വർഷം ജൂൺ 30ന് അവസാനിക്കും. ഫുട്ബാളിെൻറ മാത്രമല്ല, കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കരാർ തുകയായാണ് കണക്കാക്കപ്പെടുന്നത്. തുകയുടെ പകുതിയോളം സ്പാനിഷ് സർക്കാറിന് നികുതിയായി ഒടുക്കണം.
റിപ്പോർട്ട് ബാഴ്സ മാനേജ്മെൻറ് നിഷേധിച്ചിട്ടില്ല. എന്നാൽ, ഇത്രയും കാലം സ്വകാര്യമായി സൂക്ഷിക്കപ്പെട്ട കരാർ വിവരങ്ങൾ ചോർന്നതിലെ സമ്മർദമാകാം നിയമനടപടികളിലേക്ക് നീങ്ങാൻ ഇടയാക്കിയതെന്നാണ് സൂചന. മെസ്സിയും നിയമനടപടിക്ക് ഒരുങ്ങുന്നതായി സൂചനയുണ്ട്.
റിപ്പോർട്ട് പ്രകാരം 2017ൽ കരാറിലൊപ്പുവെക്കുക വഴി മാത്രം 14 കോടി ഡോളറാണ് മെസ്സി നേടിയത്. ചാമ്പ്യൻസ് ലീഗിൽ കളിച്ചാൽ ബോണസ് തുക മാത്രം 43 ലക്ഷം ഡോളർ വരും. ലാ ലിഗ നേടിയാൽ ബോണസ് തുക 29 ലക്ഷം ഡോളറും.
2000ൽ ബാഴ്സയുടെ ഭാഗമായ മെസ്സി 2004ലാണ് ക്ലബ് ജഴ്സിയിൽ അരങ്ങേറുന്നത്. 650 ഗോളുകളും 280 അസിസ്റ്റും സന്തമാക്കിയ താരം ഇതുവരെയായി 755 കളികളിലാണ് ബൂട്ടുകെട്ടിയത്.
മെസ്സിക്കൊപ്പം ഇതുവരെ 30 ട്രോഫികളും ബാഴ്സ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ പുറംകളികൾ ശക്തമായ ടീമിൽ തുടരാനില്ലെന്ന് മെസ്സി നിലപാട് എടുത്തിരുന്നുവെങ്കിലും അവസാന നിമിഷം പിൻമാറുകയായിരുന്നു. ആറുമാസത്തിനിടെ കരാർ അവസാനിക്കുന്നതോടെ ഇനിയും തുടരണോ വേണ്ടയോ എന്ന് താരം തീരുമാനിക്കും. കഴിഞ്ഞ ആഗസ്റ്റിലാണ് ബാഴ്സ വിടുന്നുവെന്ന അഭ്യൂഹം ശക്തമായത്. എന്നാൽ, കോടതി നടപടികൾ വരുമെന്നതിനാൽ പിന്നീട് പിൻവാങ്ങി.
യുവൻറസ് നിരക്കൊപ്പം ചേർന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെതും സമാനതകൾ കുറവുള്ള വലിയ തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.