ഇൻജുറി ടൈമിൽ പെനാൽറ്റി; മാഞ്ചസ്റ്റർ യുനൈറ്റഡിനെ വീഴ്ത്തി ബ്രൈറ്റൺ ആറാമത്
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ വീഴ്ത്തി ബ്രൈറ്റൺ. ഇൻജുറി ടൈമിലെ പെനാൽറ്റി വലയിലെത്തിച്ച് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രൈറ്റന്‍റെ ജയം.
അർജന്‍റൈൻ താരം അലക്സിസ് മാക് അലിസ്റ്ററാണ് ഗോൾ നേടിയത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ രണ്ട് തവണ യുനൈറ്റഡിനെ നേരിട്ടപ്പോഴും വിജയം ബ്രൈറ്റണൊപ്പമായിരുന്നു. ബ്രൈറ്റന്‍റെ തട്ടകമായ അമെക്സ് സ്റ്റേഡിയത്തിൽ ആവേശകരമായ പോരാട്ടമാണ് അരങ്ങേറിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ബ്രസീലിയൻ താരം ആന്റണിക്ക് സുവർണാവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.
ആദ്യ പകുതിയിൽ റാഷ്ഫോർഡിന്‍റെയും മാർഷ്യലിന്‍റെയും പല നീക്കങ്ങളും ഗോളിനടുത്തുവരെ എത്തിയിരുന്നു. രണ്ടാം പകുതിയിൽ ബ്രൈറ്റൺ കളം പിടിക്കുന്നതാണ് കണ്ടത്. 95ാം മിനിറ്റിലാണ് നാടകീയമായി വാർ ബ്രൈറ്റന്റെ രക്ഷക്കെത്തിയത്. ലൂക് ഷോയുടെ ഹാൻഡ് ബോളിന് ബ്രൈറ്റണ് അനുകൂലമായി റെഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത മാക് അലിസ്റ്റർ പന്ത് അനായാസം പോസ്റ്റിന്‍റെ ഇടതു കോർണറിൽ എത്തിച്ചു.
ജയത്തോടെ ബ്രൈറ്റൺ 32 മത്സരങ്ങളിൽനിന്ന് 55 പോയന്റുമായി ആറാം സ്ഥാനത്തേക്ക് കയറി. ടീം ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകളും സജീവമാക്കി. 33 മത്സരങ്ങളിൽനിന്ന് 63 പോയന്‍റുമായി യുനൈറ്റഡ് നാലാമതാണ്. ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ഇനിയുള്ള മത്സരങ്ങൾ യുനൈറ്റഡിന് നിർണായകമാണ്. അഞ്ചാമതുള്ള ലിവർപൂളിന് 34 മത്സരങ്ങളിൽനിന്നായി 59 പോയന്‍റുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.