റെക്കോഡുകൾ ഭേദിച്ച് മെസ്സി പടയോട്ടം; ലാ ലിഗയിൽ ബാഴ്സക്ക് തകർപ്പൻ ജയം
text_fieldsമഡ്രിഡ്: അൽപം വൈകിപ്പോയെങ്കിലും കൈവിട്ട ചിലതെങ്കിലും തിരികെ പിടിക്കാനുറച്ച് സ്പെയിനിൽ കാറ്റലോണിയൻ കുതിപ്പ്. ബാഴ്സലോണ ജഴ്സിയിൽ 768ാം കളിയെന്ന നാഴികക്കല്ല് പിന്നിട്ട ലയണൽ മെസ്സി രണ്ടു വട്ടം എതിർവല ചലിപ്പിച്ച കളിയിൽ റയൽ സോസിദാദിനെതിരെ 6-1നായിരുന്നു ബാഴ്സലോണ വിജയം. ബാഴ്സക്കൊപ്പം ഏറ്റവും കൂടുതൽ കളിച്ച താരമായിരുന്ന സാവിയെ കഴിഞ്ഞ കളിയിൽ ഒപ്പം പിടിച്ച മെസ്സി അതിവേഗ നീക്കങ്ങളും ഗോളുകളുമായി ടീം വിജയത്തിൽ നിർണായക സാന്നിധ്യമായി. ഈ സീസൺ അവസാനത്തോടെ കാറ്റലോണിയൻ സംഘവുമായി കരാർ അവസാനിക്കുന്ന താരം ഞായറാഴ്ച അക്ഷരാർഥത്തിൽ കളംവാഴുന്ന പ്രകടനമാണ് സോസിദാദിനെതിരെ പുറത്തെടുത്തത്. രണ്ടു ഗോൾ നേടിയ താരം ബാഴ്സക്കായി ഇതുവരെ 663 ഗോളുകൾ നേടിയിട്ടുണ്ട്. എതിരാളികളെക്കാൾ ബഹുദൂരം മുന്നിൽ. കഴിഞ്ഞ 13 ലാ ലിഗ സീസണുകളിൽ ചുരുങ്ങിയത് 20 ഗോളുകൾ തുടർച്ചയായി നേടുന്ന റെക്കോഡ് കഴിഞ്ഞ കളിയിൽ തിരുത്തിയിരുന്നു. 2021ൽ മാത്രം 12 കളികളിലായി 15 ഗോളുകൾ ഇതുവരെ സ്കോർ ചെയ്തിട്ടുണ്ട്.
അേന്റാണിയോ ഗ്രീസ്മാനാണ് ബാഴ്സക്കായി ആദ്യം വല ചലിപ്പിച്ചത്. ആദ്യ പകുതിയ അവസാനിക്കാനിരിക്കെ സെർജിനോ ഡെസ്റ്റ് ലീഡുയർത്തി. മെസ്സി നൽകിയ പാസിലായിരുന്നു മനോഹര ഗോൾ. ഇടവേള പിന്നിട്ട് എട്ടാം മിനിറ്റിൽ ഡെസ്റ്റ് വീണ്ടും ലക്ഷ്യം കണ്ടു. കൃത്യമായ ഇടവേളകളിൽ ലീഡുയർത്തിക്കൊണ്ടിരുന്ന ബാഴ്സക്കായി ബുസ്കെറ്റ്സിനെ കൂട്ടുപിടിച്ച് 58ാം മിനിറ്റിൽ മെസ്സി ഗോൾ നേടി. പിന്നീട് ഉസ്മാനെ ഡെംബലെക്കായിരുന്നു ഊഴം- 71ാം മിനിറ്റിൽ അഞ്ചു ഗോൾ ലീഡുമായി ബഹുദൂരം മുന്നിൽനിന്ന ബാഴ്സക്കെതിരെ റയൽ സോസിദാദ് ഒരു ഗോൾ മടക്കി. 89ാം മിനിറ്റിൽ മെസ്സി ഒരു ഗോൾ കൂടി അടിച്ചതോടെ സ്കോർ 6-1.
തകർപ്പൻ വിജയവുമായി ബാഴ്സലോണ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മഡ്രിഡുമായി പോയിന്‍റ് അകലം നാലായി കുറച്ചു.
അതിനിടെ, അലാവെസിനെതിരായ കളിയിൽ അത്ലറ്റികോ മഡ്രിഡ് ഒരു ഗോൾ ജയവുമായി ഒന്നാം സ്ഥാനത്ത് വിലപ്പെട്ട മൂന്നു പോയിന്‍റുകൾ ഉറപ്പാക്കി. കരിയറിലെ 500 ാം ഗോൾ നേടിയ ലൂയി സുവാരസായിരുന്നു അത്ലറ്റികോയുടെ രക്ഷകൻ. മറ്റു കളികളിൽ വിയ്യാ റയൽ 2-1ന് കാഡിസിനെയും വലൻസിയ അതേ സ്കോറിന് ഗ്രനഡയെയും പരാജയപ്പെടുത്തിയപ്പോൾ ഗെറ്റാഫെ- ഗെറ്റാഫെ പോരാട്ടം ഓരോ ഗോളുകളടിച്ച് സമനിലയിൽ പിരിഞ്ഞു. ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മഡ്രിഡിന് 66 പോയിന്‍റുണ്ട്. രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിലുള്ള ബാഴ്സക്ക് 62ഉം റയലിന് 60ഉം സെവിയ്യക്ക് 55ഉമാണ് പോയിന്‍റ് നില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.