പിടിമുറുക്കാൻ 'മാഞ്ചസ്റ്റർ ഡെർബി'; മെസിക്കിഷ്ടം 'നീല ജഴ്സിയെന്ന്' റിപ്പോർട്ട്
text_fieldsലണ്ടൻ: ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി ടീം വിടുകയാണെന്ന റിപ്പോർട്ട് പരന്നതോടെ അഭ്യൂഹങ്ങളും പടരുകയാണ്. കരാർ അവസാനിപ്പിക്കുകയാണെന്നറിയിച്ച് മെസ്സി കത്തുനൽകിയതായി ക്ലബ് വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ബാഴ്സ മുൻ നായകൻ കാർലോസ് പുയോൾ അടക്കമുള്ളവർ മെസിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ബാഴ്സയോട് ബൈ പറഞ്ഞാൽ മെസി എവിടേക്കുനീങ്ങുമെന്നാണ് അടുത്തചോദ്യം. മാഞ്ചസ്റ്റർ യുനൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി എന്നിവർക്കൊപ്പം ഫ്രഞ്ച് ചാമ്പ്യൻമാരായ പി.എസ്.ജി, ഇറ്റാലിയൻ വമ്പൻമാരായ ഇൻറർ മിലാൻ എന്നിവരെല്ലാം മെസിക്ക് പിറയൊണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മികച്ച മുന്നേറ്റ നിരയുടെ അഭാവമുണ്ടെന്ന് പഴികേൾക്കുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന് മെസ്സിയിൽ കണ്ണുണ്ട്. മാത്രമല്ല, മെസ്സിയെപ്പോലൊരു വമ്പൻ താരം മാഞ്ചസ്റ്റർ സിറ്റിയിലെത്തിയാൽ ആരാധകപിന്തുണയിലും വിപണിയിലും വലിയ കുതിച്ചുചാട്ടം സിറ്റിക്കുണ്ടായേക്കാം. ഇത് പരമ്പരാഗത വൈരികളായ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഉണ്ടാക്കിയേക്കാവുന്ന ആഘാതം വലുതായിരിക്കും.
എന്നാൽ മെസ്സിക്ക് കൂടുതൽ താൽപര്യം മാഞ്ചസ്റ്റർ സിറ്റിയോടാണെന്നും അധികൃതരോട് സമ്മതം മൂളിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മെസിയെയും മാഞ്ചസ്റ്റർ സിറ്റിയെയും ബന്ധിപ്പിച്ച് നേരത്തെയും അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ബാഴ്സലോണയുടെ മുൻകോച്ചും മെസ്സിയുമായി ഹൃദയബന്ധവുമുളള പെപ് ഗാർഡിയോളയാണ് പരിശീലകനെന്നതാണ് അതിനുകാരണം. അബുദാബി യുനൈറ്റഡ് ഗ്രൂപിന് വലിയ ഓഹരിയുള്ള സിറ്റിക്ക് മെസ്സിയെ വാങ്ങാനുള്ള സാമ്പത്തിക ശേഷിയും നിലവിലുണ്ട്.
മെസി ബാഴ്സയിൽ നിന്നും നീങ്ങിയേക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും ഒന്നിനും സ്ഥിരീകരണമില്ല. ബാഴ്സയുടെ ഔദ്യേഗിക കേന്ദ്രങ്ങളിൽ നിന്നുമുള്ള വിശദീകരണം വൈകാതെയുണ്ടാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.