'പിതാവ് ഉണരുമെന്ന് കരുതി ഞാൻ അദ്ദേഹത്തിന്റെ മുകളിൽ കിടന്നു, കൈകൾ, മുഖം, വയറ് എല്ലാ ഭാഗങ്ങളും വല്ലാണ്ട് വീർത്തിരുന്നു'; മറഡോണയുടെ മരണത്തിൽ മകളുടെ വൈകാരിക മൊഴി
text_fieldsബ്വേനസ് ഐറിസ്: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ അവസാന നാളുകളിൽ കഴിഞ്ഞത് വൃത്തിഹീനമായ സാഹചര്യത്തിലെന്ന് കോടതിയിൽ മൊഴി നൽകി മൂത്ത മകൾ. അദ്ദേഹത്തിന്റെ കിടക്ക അറപ്പുളവാക്കുന്നതായിരുന്നെന്നും അതിൽ നിന്ന് മൂത്രഗന്ധം വമിച്ചിരുന്നതായും മകൾ ഡൽമ വെളിപ്പെടുത്തി. ഭവന ആശുപത്രിവാസമാണ് മെഡിക്കൽ ടീം തങ്ങൾക്ക് വാഗ്ദാനം നൽകിയത്. എന്നാൽ, അതുണ്ടായില്ല. കുടുംബാംഗങ്ങളെ ഡോക്ടർമാർ വഞ്ചിച്ചെന്നും ഡൽമ കുറ്റപ്പെടുത്തി. മറഡോണയെ പരിചരിച്ചതിൽ വീഴ്ച വരുത്തിയ കേസിൽ ഏഴ് മെഡിക്കൽ ഉദ്യോഗസ്ഥർ വിചാരണ നേരിടുകയാണ്. ഈ കേസിലാണ് ഡൽമയുടെ മൊഴി.
''വീട്ടിൽ പോർട്ടബിൾ ടോയ്ലറ്റ് ഉണ്ടായിരുന്നു. വെളിച്ചം കടക്കാതിരിക്കാൻ ജനാലകളിൽ പാനൽ സ്ഥാപിച്ചിരുന്നു. ഈ സൗകര്യങ്ങളൊന്നും ഉപയോഗപ്പെടുത്തിയില്ല. അടുക്കളയുടെ സ്ഥിതിയും മോശമായിരുന്നു. ഹെമറ്റോമ ശസ്ത്രക്രിയക്ക് ശേഷം മൂന്നു തരത്തിലുള്ള ആശുപത്രി വാസം മുന്നോട്ടുവെച്ചിരുന്നു. സ്വമേധയാ ആശുപത്രിവാസം, നിർബന്ധിത ആശുപത്രിവാസം, ഭവന ആശുപത്രിവാസം എന്നിവയായിരുന്നു അവ. ഭവന ആശുപത്രിവാസം മാത്രമാണ് പോംവഴി എന്ന് അവർ ഞങ്ങളെ ധരിപ്പിച്ചു. അദ്ദേഹത്തിന്റെ രക്തസമ്മർദം നിരീക്ഷിക്കാനും മരുന്ന് നൽകാനും 24 മണിക്കൂറും പ്രവർത്തിക്കുന്ന നഴ്സുമാരെയും വാഗ്ദാനം ചെയ്തിരുന്നു.''-ഡൽമ തുടർന്നു.
അവസാനമായി താൻ പിതാവിനെ ജീവനോടെ കണ്ടത് ആശുപത്രിയിൽ വെച്ചായിരുന്നുവെന്ന് ഡൽമ പറഞ്ഞു. പിന്നീട്, മരിക്കുന്നതുവരെ ആ വീട്ടിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. “അദ്ദേഹം മരിച്ചതിനുശേഷംഞാൻ മുറിയിലേക്ക് പോയി. ശരീരം വളരെ വീർത്തിരുന്നു. ഒരു ഷീറ്റ് കൊണ്ട് മൂടിയിരുന്നെങ്കിലും വീർത്തത് കാണാൻ കഴിയുമായിരുന്നു.
പിതാവ് ഉണരുമെന്ന് കരുതി ഞാൻ അദ്ദേഹത്തിന്റെ മുകളിൽ കിടന്നു. കൈകൾ, മുഖം, വയറ്, മറ്റു ശരീരഭാഗങ്ങൾ എല്ലാം വളരെ വീർത്തിരുന്നു. എന്റെ ജീവിതത്തിലെ എല്ലാ ദിവസവും ഞാൻ അദ്ദേഹത്തെ മിസ് ചെയ്യുന്നു, ഡോക്ടർമാർ അവരുടെ ജോലി ചെയ്തിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു എന്നറിയുന്നതാണ് എനിക്ക് ഏറ്റവും വേദനാജനകമായത്. അദ്ദേഹം അനുഭവിച്ച പീഡനം ഓർക്കുന്നത് ഇപ്പോഴും വളരെ വേദനാജനകമാണ്. ഇതായിരിക്കും ഫലം എന്ന് എനിക്കറിയാമായിരുന്നെങ്കിൽ, ഞാൻ അതു വ്യത്യസ്തമായി കൈകാര്യം ചെയ്യുമായിരുന്നു. പക്ഷേ, ഞാൻ ഒരിക്കലും അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.’’-ഡൽമ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.