'കച്ചവടം തുടങ്ങി'; മെസ്സിയുടെ ജഴ്സി വാങ്ങാൻ പി.എസ്.ജി ഷോപ്പുകളിൽ വൻ തിരക്ക്, വിഡിയോ കാണാം
text_fieldsപാരിസ്: ബാഴ്സലോണ വിട്ട് പി.എസ്.ജിയിലേക്ക് ലയണൽ മെസ്സി എത്തിയതോടെ ക്ലബ് ഷോപ്പുകൾക്ക് നല്ല കാലം. പി.എസ്.ജിയുടെ ഔദ്യോഗിക ക്ലബ് സ്റ്റോറുകളിൽ ചൊവ്വാഴ്ച വൻ തിരക്ക് അനുഭവപ്പെട്ടു. പലയിടത്തും ജഴ്സികൾ മിനിറ്റുകൾക്കുള്ളിൽ തന്നെ തീർന്നതായും റിപ്പോർട്ടുകളുണ്ട്.
മീറ്ററുകൾ നീണ്ട വലിയ ക്യൂവാണ് സ്റ്റോറുകൾക്ക് മുന്നിലുണ്ടായത്. പി.എസ്.ജിയിൽ മെസ്സി 30ാം നമ്പർ ജഴ്സിയാണ് അണിയുന്നത്. ബാഴ്സയിലും അർജന്റീനയിലും പത്താം നമ്പർ ജഴ്സിയണിഞ്ഞ താരം പി.എസ്.ജിയിൽ അതേ നമ്പർ വേണ്ടെന്ന് വെക്കുകയായിരുന്നു. സുഹൃത്തും ബ്രസീലിന്റെ സൂപ്പർതാരവുമായ നെയ്മറാണ് പി.എസ്.ജിയിൽ പത്താം നമ്പർ ജഴ്സിയുടെ അവകാശി. തുടർന്ന് ബാഴ്സയിൽ അരങ്ങേറ്റ മത്സരങ്ങളിൽ അണിഞ്ഞ 30ാം നമ്പർ മെസ്സി സ്വീകരിക്കുകയായിരുന്നു.
രണ്ടു വർഷത്തേക്കാണ് 34കാരനായ അർജൻറീന താരം പി.എസ്.ജിയുമായി കരാർ ഒപ്പുവെച്ചത്. ഒരു വർഷത്തേക്കുകൂടി നീട്ടാനുള്ള സാധ്യതയും കരാറിലുണ്ടാവും. 3.5 കോടി യൂറോ (ഏകദേശം 300 കോടിയിലേറെ രൂപ) മെസ്സിക്ക് വാർഷിക പ്രതിഫലമായി ലഭിക്കുമെന്നാണ് റിപ്പോർട്ട്. കരാർ കാലാവധി കഴിഞ്ഞതിനാൽ (ഫ്രീ ഏജൻറ്) മെസ്സിയുടെ പഴയ ക്ലബ് ബാഴ്സലോണക്ക് പി.എസ്.ജിയിയിൽനിന്ന് കൈമാറ്റത്തുക (ട്രാൻസ്ഫർ ഫീ) ലഭിക്കില്ല.കഴിഞ്ഞ വ്യാഴാഴ്ചയാണ് മെസ്സി ബാഴ്സ വിടുകയാണെന്ന് ക്ലബ് പ്രഖ്യാപിച്ചത്.
ബാഴ്സ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പ്രതിഫലം പകുതിയായി കുറച്ച് ക്ലബിൽ തുടരാൻ മെസ്സി സമ്മതിച്ചതായി നേരത്തേ വാർത്തയുണ്ടായിരുന്നു. തുടരുന്നതിന് മെസ്സിക്കും ക്ലബിനും താൽപര്യമുണ്ടെങ്കിലും ലാലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങൾ മറികടക്കാൻ സാധിക്കാത്തതിനാലാണ് തീരുമാനമെന്നും പ്രസിഡൻറ് യുവാൻ ലാപോർട്ട അറിയിച്ചിരുന്നു. കഴിഞ്ഞ സീസണോടെ ക്ലബ് വിടാൻ മെസ്സി താൽപര്യം അറിയിച്ചിരുന്നെങ്കിലും ബാഴ്സ സമ്മതിച്ചിരുന്നില്ല. ഇതോടെ കൈമാറ്റത്തുകയായി വൻ തുക കൈപ്പറ്റാനുള്ള അവസരം ബാഴ്സക്ക് നഷ്ടമായി. ബാഴ്സയുടെ പ്രഖ്യാപനം വന്നതോടെ മെസ്സിയെ ടീമിലെത്തിക്കാൻ പി.എസ്.ജി ശ്രമം തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.