കാല്പന്തുകളിയുടെ അര്‍ജന്റീനിയന്‍ കാലൊപ്പ്
text_fieldsഅർജൻറീനയുടെ ഗോൾ നേടിയ യൂലിയൻ അൽവാരസ് ലയണൽ മെസ്സിക്കും എൻസോ ഫെർണാണ്ടസിനുമൊപ്പം
സക്രിയവും സജീവവും, നാടകീയവുമായ ആദ്യപകുതി , കാല്പന്തുകളിയുടെ മനോഹര നിമിഷങ്ങളി ലൂടെ കടന്ന് പോയി കളി തീരുമാനമാക്കിയ രണ്ടാം പകുതി. അര്‍ജന്റീനയും പോളണ്ടും തമ്മിലുള്ള അവസാനഗ്രൂപ് മല്‍സരത്തിന്റെ ആകെത്തുകയിതാണ്.
കളിതുടങ്ങിയത് മുതല്‍ ജയം പ്രതിജ്ഞാബദ്ധമാക്കിയ ആക്രമണനീക്കങ്ങളുമായി അര്‍ജന്റീന കളം ഭരിച്ചു. പോളണ്ട് 4 -2-3-1ല്‍ തുടങ്ങി 4 - 4 -2, 5-4-1എന്നിങ്ങനെയുള്ള രൂപഘടനകളില്‍ കളിഗതിക്കനുസൃതമായി കൂടുതല്‍ ക്ഷമയോടെ പ്രതിരോധത്തെ ക്രമീകരിച്ചു കൊണ്ടേയിരുന്നു. പോളണ്ട് ഗ്രൗണ്ടിന്റെ മധ്യ-ഇടനാഴി മുഴുവനായും കൊട്ടിയടച്ചതിനാല്‍ വിങ്ങുകളിലൂടെ ആക്രമിക്കാന്‍ അര്‍ജന്റീന നിര്‍ബന്ധിതരായി. ഈ സാഹചര്യത്തെ അക്യൂനയും ഡിമരിയയും നന്നായി ഉപയോഗപ്പെടുത്തിയെങ്കിലും ലക്ഷ്യം മാറിനിന്നു.
മെസ്സിയെ ഫൗള്‍ ചെയ്തതില്‍ ലഭിച്ച പെനാല്‍റ്റി മുതലെടുക്കാനും മെസ്സിക്കായില്ല. എങ്കിലും ടൂര്‍ണമെന്റില്‍ അര്‍ജന്റീന എന്ന ലാറ്റിനമേരിക്കന്‍ ടീമിന്റെ 'സിഗ്നേചര്‍ ഗെയിം' ഒരു പരിധി വരെ കാണാനായതില്‍ ഓരോ ഫുട്ബോള്‍ പ്രേമിയും സന്തുഷ്ടരാവും. രണ്ടാം പകുതിയില്‍ തുടക്കത്തിലേ അത്ര ഭീതിതമല്ലാത്ത ഒരു നീക്കത്തിനൊടുവില്‍ ഡെപോള്‍ വലത് വിങില്‍ നിന്ന് നല്കിയ ആറ്റിക്കുറുക്കിയ കട് ബാക് ബോളിനെ അതിന്റെ ട്രജക്റ്ററിയില് ചെറിയൊരു വ്യതിയാനം നല്കി (അതൊരു പൂര്‍ണ്ണതയുള്ള കണക്ഷന് ആയിരുന്നോ എന്ന സംശയം ബാക്കി നില്ക്കുന്നു) മക് അലിസ്റ്റര്‍ അതിമനോഹരമായി വലയിലെത്തിച്ചു.
ആ ഗോളിലൂടെ പോളണ്ടിന്റെ കളിയിലെ കയ്യടക്കം പൂര്‍ണ്ണമായും തകര്‍ന്നു. പിന്നീട് അര്‍ജന്റീന ഒരു ഫുള്‍ യൂണിറ്റായി കളിയെ നിയന്ത്രിച്ചു. രണ്ടാം ഗോളിലേക്കുള്ള സഞ്ചാരപാതകള്‍ അര്‍ജന്റീനയുടെ അടിസ്ഥാനകളിസംവിധാനത്തിന്റെ പ്രദര്‍ശനവും, ലോലൈന് പ്രതിരോധത്തിലേക്ക് രൂപാന്തരപ്പെട്ട പോളണ്ട് മധ്യനിരയില്‍ ഒഴിഞ്ഞ സ്പേസുകള്‍ നല്‍കിയതിനെ ചൂഷണം ചെയ്യലും, കഴിഞ്ഞ കളിയില്‍ ആല്‍വാരെസ് നേടിയ ഗോളിന്റെ പര്യായം പോലെയുള്ള ടെക്നികും ഡിസിഷന്‍ മെയ്കിങ്ങും എല്ലാം ചേര്‍ന്നതായിരുന്നു.തന്നില്‍ അര്‍പ്പിതമായ ഫ്രീറോളിനോട് ഏറ്റവും നന്നായി കര്‍ത്തവ്യനിരതനായി കാണപ്പെട്ട മെസ്സിയുടെ ഓണ്‍ ദ ബോള്‍ റണ്ണുകളും, ഡെലിവറികളും കളിയുടെ ചന്തം കൂട്ടി.
സമനില തന്നെയായിരിക്കണം പോളണ്ടിന്റെ ലക്ഷ്യം എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അവര്‍ ടീം ഫോര്‍മാറ്റ് ചെയ്തത്. ടാര്‍ഗറ്റ് സ്ട്രൈക്കറായി ലെവന്‍ഡോസ്കി എതിര് ഹാഫില്‍ പലപ്പോഴും ഏകാന്തനായിരുന്നു. ഓഫ് ദ ബോള്‍ ഓട്ടങ്ങളിലൂടെ ചില അപകടങ്ങള്‍ അര്‍ജന്റൈന്‍ ഗോള്‍മുഖത്ത് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ പക്ഷെ, റൊമേറോയും ഡെപോളും ഒടമെന്റിയും കളയിലേ നുള്ളിക്കളഞ്ഞു. സ്കലോണിയുടെ റൊമേറോയെ ഫസ്റ്റ് ഇലവനില്‍ ഉള്‍പ്പെടുത്തിയ തീരുമാനം നിര്‍ണ്ണായകമായ പല നീക്കങ്ങള്‍ക്കും ഇന്നലത്തെ കളി സാക്ഷ്യം വഹിച്ചു. പോളണ്ട് നിരയില്‍ ഗോള്‍കീപ്പര്‍ ഷെസ്നെയുടെ മികച്ച പ്രകടനം അവരുടെ പ്രതിരോധത്തിന് ഊര്‍ജജം നല്‍കും വിധമായിരുന്നു.
അര്‍ജന്റീനക്ക് ആസ്ട്രേലിയയും , പോളണ്ടിന് ഫ്രാന്‍സുമാണ് പ്രീക്വാര്‍ട്ടറില്‍ എതിരാളികള്‍.. തീര്‍ത്തും പുതിയ പ്രതലത്തില്‍, കൂടുതല്‍ തീവ്രവും സമ്മര്‍ദ്ദവും നിറഞ്ഞ കളികള്‍. ഇത് വരെയുള്ളതൊന്നുയല്ലാത്ത തന്ത്രങ്ങളും, സന്ദര്‍ഭങ്ങളും നിറയുന്ന നോക്കൗട് റൗണ്ടില്‍ എങ്ങനെ അവയോടൊക്കെ പ്രതികരിക്കും എന്നതാണ് ഈ ടീമുകളുടെ മുമ്പോട്ടുള്ള യാത്രയെ നിശ്ചയിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.