'ഖത്തർ അത്ഭുതപ്പെടുത്തി; ബ്രസീൽ, റഷ്യ ലോകകപ്പുകളേക്കാൾ മികച്ചത്'
text_fields'ബ്രസീൽ, റഷ്യ ലോകകപ്പുകളുടെ ഗാലറിയിലിരുന്ന് വിശ്വേപാരാട്ടങ്ങളുടെ ചൂട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സംഘാടനത്തിലും മത്സരങ്ങളിലും ഏറ്റവും മികച്ചൊരു ലോകകപ്പാണ് ഖത്തറിലേതെന്നതിൽ സംശയമില്ല. പ്രതിസന്ധികളെയും വെല്ലുവിളികളെയും മറികടന്ന് സുന്ദരമായ ലോകകപ്പ് അനുഭവം സമ്മാനിച്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ഒരായിരം നന്ദി' -പ്രമുഖ ബിസിനസുകാരനും 'മൈ ജി' ഡിജിറ്റൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ ഷാജിയുടെ സാക്ഷ്യപ്പെടുത്തലാണിത്.
ബിസിനസ് തിരിക്കുകൾക്ക് അവധി നൽകി, നേരത്തെ തന്നെ സുഹൃത്തുക്കർക്കൊപ്പം ലോകകപ്പ് വേദിയിലെത്തിയ എ.കെ ഷാജി വിശ്വപോരാട്ടത്തിൻെറ ആവേശകരമായ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചാണ് ഖത്തറിൻെറ മികവുറ്റ സംഘാടനത്തിന് ഫുൾ മാർക്ക് നൽകുന്നത്. 2014ൽ ബ്രസീലിലും 2018ൽ റഷ്യയിലും ലോകകപ്പ് വേദികളിൽ പങ്കെടുത്തതിൻെറ അനുഭവത്തിൽ ഖത്തറിലേത് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ലോകകപ്പായി ഇദ്ദേഹം അടയാളപ്പെടുത്തുന്നു.
കഴിഞ്ഞ രണ്ടു ലോകകപ്പ് വേദികളിലുമെത്തിയ അതേ സുഹൃത് സംഘത്തിന് മൂന്നാമത്തെ ലോകകപ്പാണ് ഖത്തറിലേത്. 'െമർമർ ഇറ്റാലിയ' ചെയർമാനും മാനേജിങ് ഡയറക്ടറുമായ സക്കീർ ഹുസൈൻ, ജിടെക് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മെഹ്റൂഫ് മണലൊടി എന്നിവർക്കൊപ്പമാണ് ദോഹയിലേക്കുമുള്ള യാത്രയെന്ന് എ.കെ ഷാജി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
'ബ്രസീൽ-ക്രൊയേഷ്യ ക്വാർട്ടർ ഫൈനൽ, അർജൻറീന - ക്രൊയേഷ്യ സെമി ഫൈനൽ ഉൾപ്പെടെ നാല് മത്സരങ്ങൾ ഇതിനകം കണ്ടു കഴിഞ്ഞു. കടുത്ത ബ്രസീൽ ആരാധകൻ എന്ന നിലയിൽ നെയ്മറും സംഘവും നേരത്തെ പുറത്തായതിൻെറ നിശാശയുണ്ട്. എന്നാൽ, ഞായറാഴ്ചത്തെ ഫൈനലിൽ ലയണൽ മെസ്സിയുടെ അർജൻറീന കിരീടം നേടണമെന്ന് ആഗ്രഹിക്കുന്നു. ഈ കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബാളർ എന്ന നിലയിൽ ഒരു ലോകകപ്പ് അദ്ദേഹം കിരീടം അർഹിക്കുന്നു'- ഒരു ഫുട്ബാൾ ആരാധകൻ എന്ന നിലയിൽ എ.കെ ഷാജി മനസ്സ് തുറക്കുന്നു.
മുൻകാല ലോകകപ്പുകളെ അപേക്ഷിച്ച് ഒരുപാട് സവിശേഷതകൾ ഖത്തറിനുണ്ടെന്ന് അദ്ദേഹം പറയുന്നു. സ്റ്റേഡിയങ്ങളിലേക്കും മറ്റുമുള്ള യാത്രാ സൗകര്യങ്ങളാണ് ഏറ്റവും ശ്രദ്ധേയം. റഷ്യയിലും ബ്രസീലിലും ഒരു സ്റ്റേഡിയത്തിലെ കളി കഴിഞ്ഞ് മറ്റൊരു സ്റ്റേഡിയത്തിലെത്തണമെങ്കിൽ 800-1000 കിലോമീറ്റർ വരെ യാത്ര ചെയ്യണമെന്നതായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, ഖത്തറിൽ ദോഹ നഗരത്തിലും ചുറ്റിലുമായി എല്ലാ ലോകകപ്പ് വേദികളുമാണ് സജ്ജമാക്കിയത്. ഇവിടെ എത്തിച്ചേരാൻ മൊട്രോ റെയിൽ സൗകര്യമുണ്ട്.
ടിക്കറ്റും ഹയ്യാകാർഡുമുള്ളവർക്കെല്ലാം സൗജന്യ യാത്രാ സൗകര്യവും ഖത്തർ ഒരുക്കുന്നു. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കാണികൾ ഇതെല്ലാം ഉപയോഗപ്പെടുത്തുന്നു. നഗരത്തിനുള്ളിൽ ലോകകപ്പ് മത്സരങ്ങൾ പൊടിപൊടിക്കുേമ്പാഴും തിരക്കോ മറ്റോ അനുഭവപ്പെടുന്നില്ല എന്നത് വലിയ കാര്യമാണ്. 80,000ത്തോളം പേർ സ്റ്റേഡിയത്തിലെത്തുേമ്പാഴും തിരക്കുകളില്ലാതെ എല്ലാവർക്കും സഞ്ചരിക്കാനും ഒഴിഞ്ഞുപോകാനും കഴിയുന്നത് ഖത്തർ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളുടെ മികവാണ് -ഷാജി പറഞ്ഞു.
ലുസൈൽ സ്റ്റേഡിയം, അൽ ബെയ്ത്, ഖലീഫ സ്റ്റേഡിയം എന്നിവ ഉൾപ്പെടെ എട്ട് സ്റ്റേഡിയങ്ങളുടെ നിർമാണ വൈവിധ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.
('മൈ ജി' ഡിജിറ്റൽ ചെയർമാൻ- മാനേജിങ് ഡയറക്ടറാണ് എഴുത്തുകാരൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.