രണ്ട് മത്സരം, എത്ര ഗോൾ? ഏറ്റവും ഗോളടിച്ചുകൂട്ടിയ ലോകകപ്പാകുമോ ഖത്തറിലേത്
text_fieldsഖത്തർ ലോകകപ്പ് പൂർത്തിയാകാൻ ഇനി അവശേഷിക്കുന്നത് രണ്ട് മത്സരം മാത്രമാണ്. മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള മത്സരത്തിൽ ഇന്ന് രാത്രി 8.30ന് മൊറോക്കോ ക്രോയേഷ്യയെ നേരിടും. ഞായറാഴ്ച രാത്രി 8.30ന് അർജന്‍റീന-ഫ്രാൻസ് ഫൈനൽ മത്സരത്തോടെ ലോകകപ്പിന് തിരശീല വീഴും. എക്കാലത്തെയും മികച്ച ലോകകപ്പെന്ന് ഫിഫ പ്രസിഡന്‍റ് വാഴ്ത്തിയ ഖത്തർ ലോകകപ്പ് ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പെന്ന ഖ്യാതിയും നേടുമോ?
ഖത്തർ ലോകകപ്പിൽ ഇതുവരെ ആകെ പിറന്നത് 163 ഗോളുകളാണ്. അതേസമയം, ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ലോകകപ്പ് 1998ലെ ഫ്രാൻസ് ലോകകപ്പും 2014ലെ ബ്രസീൽ ലോകകപ്പുമാണ്. 171 ഗോളുകൾ വീതമാണ് രണ്ട് ലോകകപ്പിലെയും ടീമുകൾ അടിച്ചുകൂട്ടിയത്. രണ്ടാമത് 2018ലെ റഷ്യൻ ലോകകപ്പാണ് -169 ഗോളുകൾ. രണ്ട് മത്സരങ്ങൾ ശേഷിക്കെ, ടീമുകൾ എട്ടിലേറെ ഗോൾ നേടുകയാണെങ്കിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന ലോകകപ്പെന്ന ഖ്യാതി ഖത്തർ ലോകകപ്പിന് കൈവരും.
62 മത്സരങ്ങളിൽ നിന്നായാണ് ഖത്തറിൽ 163 ഗോളുകൾ പിറന്നത്. 2.62 ആണ് ഒരു മത്സരത്തിലെ ശരാശരി ഗോൾ. കോസ്റ്ററിക്കയെ 7-0ന് തകർത്ത് സ്പെയിൻ നേടിയ ജയമാണ് ഈ ലോകകപ്പിൽ ഇതുവരെ ഗോൾ മാർജിനിൽ ഏറ്റവുമുയർന്ന വിജയം. സ്വിറ്റ്സർലൻഡിനെതിരെ പോർച്ചുഗൽ നേടിയ 6-1 വിജയവും, ഇറാനെതിരെ ഇംഗ്ലണ്ട് നേടിയ 6-2 വിജയവും പിന്നാലെയുണ്ട്.
1954ൽ സ്വിറ്റസർലൻഡിൽ നടന്ന ലോകകപ്പായിരുന്നു ആദ്യമായി 100 ഗോളുകൾ പിറന്ന ലോകകപ്പ്. അന്ന് 140 ഗോളുകളാണ് പിറന്നത്. 1982ലെ സ്പെയിൻ ലോകകപ്പ് മുതലുള്ള എല്ലാ ലോകകപ്പിലും ഗോളുകൾ 100ന് മേലെയാണ്. ഇതിൽ ഏറ്റവും കുറവ് 1990ലെ ഇറ്റലി ലോകകപ്പാണ് -115 ഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.