'ഉള്ളതൊന്നും പോരേ'? അർജന്‍റീനയുടെ സൂപ്പർതാരത്തെ ടീമിലെത്തിക്കാൻ റയൽ; റിപ്പോർട്ടുകൾ
text_fieldsഅടുത്ത സീസണിലേക്കുള്ള ടീമിനെ വാർത്തെടുക്കാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് സ്പാനിഷ് സൂപ്പർ ക്ലബ്ബായ റയൽ മഡ്രിഡ്. ആൻസിലോട്ടിയുടെ കീഴിൽ മികച്ച പ്രകടനമാണ് റയൽ മാഡ്രിഡ് കഴിഞ്ഞ സീസണിൽ കാഴ്ചവെച്ചത്. അർജന്‍റീനയുടെ സൂപ്പർ ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോയെ 2025 സീസണിൽ ടീമിലെത്തിക്കാൻ റയൽ ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
നാച്ചോ ഫെർണാണ്ടസ് ടീമിൽ നിന്നും പോയതിന് പിന്നാലെയാണ് റയൽ ഡിഫൻഡർമാരെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. മറ്റൊരു പ്രധാന ഡിഫൻഡറായ ഡേവിഡ് അലബ പരിക്കിന്‍റെ പിടിയിലുമാണ്. ലെനി യോറോയെ ടീമിലെത്തിക്കാൻ റയൽ ശ്രമിച്ചിരുന്നുവെങ്കിലും മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ടുനൽകാൻ തയ്യാറായില്ല. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം റൊമേറോയെ ടീമലെത്തിക്കാനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡ്. നിലവിൽ ടോട്ടൻഹാമിന്‍റെ താരമായ റൊമേറോയെ 150 മില്യൺ യൂറോക്ക് ടീമിലെത്തിക്കാനാണ് മാഡ്രിഡിന്‍റെ ശ്രമങ്ങൾ. 2027 വരെ താരത്തിന് ടോട്ടൻഹാമുമായി കരാറുണ്ട്.
നേരത്തെ ലൂക്കാ മോഡ്രിച്ച്, ഗാരെത് ബെയ്ൽ എന്നീ സൂപ്പർതാരങ്ങൾ ടോട്ടൻഹാമിൽ നിന്നായിരുന്നു റയലിൽ എത്തിച്ചേർന്നത്. 30 വയസ് കഴിഞ്ഞ അന്‍റോണിയോ റുഡിഗറിന് പകരമാകാനും 26 വയസുകാരനായ റൊമേറോക്ക് സാധിക്കും. നേരത്തെ ഫ്രാൻസിന്‍റെ സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പയെ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ നിന്നും റയൽ റാഞ്ചിയിരുന്നു. ഒരുപാട് സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ടീമിൽ അർജന്‍റീനയുടെ ലോകകപ്പ്-കോപ്പ അമേരിക്ക ചാമ്പ്യനായ റൊമേറോയെ കൂടെ എത്തിക്കാനുള്ള ശ്രമത്തിലാണ് റയൽ മാഡ്രിഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.