മെസ്സിയും മാർട്ടിനെസുമില്ല, മഞ്ഞ കാർഡ് കണ്ടാൽ ആറ് താരങ്ങൾ പുറത്താകും; ലോകകപ്പ് യോഗ്യത പോരിൽ അർജന്റീനക്ക് ആശങ്ക
text_fieldsഈ വാരാന്ത്യത്തിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ പുനരാരംഭിക്കാനിരിക്കെ അർജന്റീന ടീമിന് മുന്നിൽ വമ്പൻ വെല്ലുവിളി. പരിക്കേറ്റ ക്യാപ്റ്റൻ ലയണൽ മെസ്സി ഉറുഗ്വായ്, ബ്രസീൽ ടീമുകൾക്കെതിരെ കളത്തിലിറങ്ങില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇടുപ്പിലെ പേശിക്കേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഇതിനു പിന്നാലെ മുന്നേറ്റ താരം ലൗതാരോ മാർട്ടിനെസ് ഇടത് ഹാംസ്ട്രിങ്ങിലെ പരിക്കിനെ തുടർന്ന് കളിക്കാനുണ്ടാകില്ലെന്ന് അർജന്റീന ടീം എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
എന്നാൽ അർജന്റീന ടീമിനു മുന്നിലെ വെല്ലുവിളി ഇവിടെയും അവസാനിക്കുന്നില്ല. ഉറുഗ്വായ്ക്കെതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ മഞ്ഞ കാർഡ് കണ്ടാൽ ആറ് താരങ്ങൾക്ക് ബ്രസീലിനെതിരെ കളത്തിലിറങ്ങാനാകില്ല. മധ്യനിര താരങ്ങളായ റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരേഡസ്, എസെക്വിയൽ പലാസിയോസ്, അലക്സിസ് മക്അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, പ്രതിരോധ നിരയിലെ നിക്കോളസ് ഓട്ടമെൻഡി എന്നിവരാണ് പുറത്താകലിന്റെ വക്കിലുള്ളത്. അടുത്ത ബുധനാഴ്ചയാണ് ബ്രസീലിനെതിരെ അർജന്റീനയുടെ മത്സരം.
മാർട്ടിനെസിന്റെ അസാന്നിധ്യം മറികടക്കാനായി അത്ലറ്റികോ മഡ്രിഡിന്‍റെ ജൂലിയൻ അൽവാരസിനെ മുഖ്യ സ്ട്രൈക്കറായി കളിപ്പിക്കാനുള്ള ആലോചനയിലാണ് പരിശീലകൻ ലയണൽ സ്കലോണി. എന്നാൽ പുറത്താകലിന്റെ വക്കിലുള്ള താരങ്ങൾക്കായി പ്രത്യേക സ്ട്രാറ്റജി കണ്ടെത്തേണ്ടതിന്റെ തലവേദന സ്കലോണിയിൽ വന്നുചേരും. അർജന്റീനക്കെതിരായ മത്സരത്തിൽനിന്ന് ബ്രസീൽ സൂപ്പർ താരം നെയ്മറും പരിക്കുമൂലം പുറത്തായിരുന്നു.
അര്‍ജന്റീന ടീം:
- ഗോള്‍ കീപ്പര്‍മാര്‍: എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റൂളി, വാള്‍ട്ടര്‍ ബെനിറ്റസ്.
- പ്രതിരോധ നിര: നഹുവല്‍ മോളിന, ക്രിസ്റ്റ്യന്‍ റൊമേറോ, ജര്‍മന്‍ പെസെല്ല, ലിയോനാര്‍ഡോ ബലേര്‍ഡി, ജുവാന്‍ ഫോയ്ത്ത്, നിക്കോളാസ് ഒട്ടമെന്‍ഡി, ഫാകുണ്ടോ മെദീന, നിക്കോളാസ് ടാഗ്ലിയാഫിക്കോ.
- മധ്യനിര: ലിയാന്‍ഡ്രോ പരേഡസ്, എന്‍സോ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡി പോള്‍, എസെക്വിയല്‍ പലാസിയോസ്, അലക്‌സിസ് മാക് അലിസ്റ്റര്‍, മാക്‌സിമോ പെറോണ്‍.
- മുന്നേറ്റനിര: ജിലിയാനോ സിമിയോണി, ബെഞ്ചമിന്‍ ഡൊമിംഗ്യൂസ്, തിയാഗോ അല്‍മാഡ, നിക്കോളാസ് ഗോണ്‍സാലസ്, നിക്കോ പാസ്, ജൂലിയന്‍ അല്‍വാരസ്, സാന്റിയാഗോ കാസ്‌ട്രോ, ഏഞ്ചല്‍ കൊറിയ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.