കാർ കവർച്ചക്കിടെ ദക്ഷിണാഫ്രിക്കൻ ഫുട്ബാൾ താരം വെടിയേറ്റ് കൊല്ലപ്പെട്ടു
text_fieldsജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ഫുട്ബാൾ താരം ലൂക് ഫ്ലെർസ് കാർ കവർച്ചക്കിടെ അക്രമിയുടെ വേടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ജൊഹാനസ്ബർഗിലെ പ്രാന്തപ്രദേശമായ ഫ്ലോറിഡയിലെ പെട്രോൾ പമ്പിലാണ് സംഭവം. രാജ്യത്തെ പ്രമുഖ ക്ലബായ കൈസർ ചീഫ്സിന്‍റെ താരമാണ് 24കാരനായ ലൂക്.
കാറുമായി പമ്പിലെത്തിയ ലൂക്ക് പെട്രോളടിക്കാനായി കാത്തുനിൽക്കുന്നതിനിടെ തോക്കുമായെത്തിയ അക്രമികളിലൊരാൾ അദ്ദേഹത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. തോക്കു ചൂണ്ടി കാറിൽനിന്ന് പുറത്തിറക്കിയാണ് ലൂക്കിനുനേരെ അക്രമി വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ താരം സംഭവസ്ഥലത്തു തന്നെ മരിച്ചെന്ന് പൊലീസ് വക്താവ് ലഫ്റ്റനന്‍റ് കേണൽ മവേല മസോണ്ടോ അറിയിച്ചു.
അക്രമി കാറിൽ രക്ഷപ്പെട്ടു. ലൂക്കിന്‍റെ കൊലപാതകം വലിയ ദുരന്തമാണെന്ന് കൈസർ ചീഫ്സ് ക്ലബ് വ്യക്തമാക്കി. 12 തവണ ലീഗ് ചാമ്പ്യന്മാരായ കൈസർ ക്ലബിനൊപ്പം കഴിഞ്ഞ വർഷമാണ് പ്രതിരോധ താരമായ ലൂക് ചേരുന്നത്. നേരത്തെ സൂപ്പർസ്പോർട്ട് യുനൈറ്റഡ് താരമായിരുന്നു. അണ്ടർ -23 ടീം അംഗമായിരുന്ന അദ്ദേഹം 2021 ടോക്യോ ഒളിമ്പിക്സിൽ ദക്ഷിണാഫ്രിക്കക്കായി കളിച്ചിട്ടുണ്ട്. ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് താരത്തിന്‍റെ ദാരുണ മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.