38 റൗണ്ടുകൾ നീണ്ട ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് സമാപനം
text_fieldsചരിത്രത്തിലാദ്യമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് യോഗ്യത ലഭിച്ച ലൂട്ടൺ ടൗൺ എഫ്.സി താരങ്ങളെ സ്വീകരിക്കാനായി കാത്തുനിൽക്കുന്ന ആരാധകർ. കവൻട്രി സിറ്റിയെ തോല്പിച്ച് ചാമ്പ്യൻഷിപ് പ്ലേ ഓഫ് ട്രോഫി നേടിയാണ് ടീം യോഗ്യത സ്വന്തമാക്കിയത്
ലണ്ടൻ: 38 റൗണ്ടുകൾ നീണ്ട ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് സമാപനം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ഹാട്രിക് കിരീടധാരണം കണ്ട ഇംഗ്ലണ്ടിലെ ഒന്നാം ഡിവിഷൻ ലീഗ് വൻ വീഴ്ചകൾക്കും വേദിയായി. മാഞ്ചസ്റ്റർ യുനൈറ്റഡ് ചാമ്പ്യൻസ് ലീഗ് ബെർത്ത് തിരിച്ചുപിടിച്ചപ്പോൾ നിരവധി തവണ ജേതാക്കളും റണ്ണറപ്പുകളുമായ ലിവർപൂളിന് ഇക്കുറി വൻകരയുടെ മുൻനിര പോരിന് ടിക്കറ്റില്ല. ലീഗിലെ 38 മത്സരങ്ങളും അവസാനിച്ചപ്പോൾ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് 89 പോയന്റാണുള്ളത്. ആഴ്സനൽ (84) മാഞ്ചസ്റ്റർ യുനൈറ്റഡ് (75), ന്യൂ കാസിൽ യുനൈറ്റഡ് (71) ടീമുകളാണ് സിറ്റിക്ക് പുറമെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്. അഞ്ചാമതുള്ള ലിവർപൂളിന് 67ഉം ആറാമതുള്ള ബ്രൈറ്റണ് 62ഉം പോയന്റാണുള്ളത്. ഇവർ യൂറോപ ലീഗിന് യോഗ്യത നേടി. ആസ്റ്റൺ വില്ല (61), ടോട്ടൻഹാം (60), ബ്രന്റ്ഫോർഡ് (59), ഫുൾഹാം (52) ടീമുകളാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു ടീമുകൾ.
ചാമ്പ്യന്മാർ തോൽവിയോടെ; തലയുയർത്തി ആഴ്സനൽ
അവസാന മത്സരത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. എതിരില്ലാത്ത ഒരു ഗോളിന് ബ്രന്റ്ഫോർഡാണ് പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങിയ സിറ്റിയെ തോല്പിച്ചത്. 85ാം മിനിറ്റിൽ ഏതൻ പിനോ വിജയികൾക്കായി സ്കോർ ചെയ്തു. അതേസമയം, ലീഗിൽ കിരീട പോരാട്ടത്തിൽ സിറ്റിക്ക് വെല്ലുവിളിയായിരുന്ന ആഴ്സനൽ എതിരില്ലാത്ത അഞ്ച് ഗോളിന് വോൾവ്സിനെ കീഴടക്കി സീസൺ അവിസ്മരണീയമാക്കി നിർത്തി. 11, 14 മിനിറ്റുകളിൽ ഗ്രാനിറ്റ് സാക നേടിയ ഇരട്ട ഗോളുകളിൽ തുടക്കത്തിലേ ലീഡ് നേടിയ ഗണ്ണേഴ്സിനായി ബുകായോ സാക, ഗബ്രിയേൽ ജീസസ്, ജാകുബ് കിവിയർ എന്നിവർ ഓരോ തവണ വല ചലിപ്പിച്ചു.
യുനൈറ്റഡിന് തിരിച്ചുവരവ്; ലിവർപൂളിന് കനത്ത നിരാശ
ഏഴുവർഷത്തിന് ശേഷം ആദ്യ നാലിൽ പോലും ഇടം നേടാനാവാതെയാണ് ലിവർപൂൾ സീസൺ അവസാനിപ്പിച്ചിരിക്കുന്നത്. മുൻ ചാമ്പ്യന്മാർക്ക് ഇതോടെ ചാമ്പ്യൻസ് ലീഗ് ബെർത്തുമില്ല. ലിവർപൂളും അവസാന സ്ഥാനക്കാരായ സതാംപ്ടണും തമ്മിലുള്ള മത്സരം 4-4ന് സമനിലയിൽ പിരിഞ്ഞു. ലിവർപൂളിനായി ഡിയോഗോ ജോട്ട ഇരട്ട ഗോൾ നേടിയപ്പോൾ റോബർട്ടോ ഫിർമിഞ്ഞോ, കോഡി ഗാപ്കോ എന്നിവരും ലക്ഷ്യം കണ്ടു. സതാംപ്ടണായി കമാൽദീൻ സുലേമാന ഇരട്ട ഗോൾ നേടിയപ്പോൾ ജെയിംസ് വാർഡ് പ്രൗസും ആദം ആംസ്ട്രോങ്ങും ഓരോ തവണ വല കുലുക്കി.
മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡ് ഫുൾഹാമിനെ 2-1ന് തോല്പിച്ച് മൂന്നാം സ്ഥാനം സുരക്ഷിതമാക്കി. ജേഡൻ സാഞ്ചോ, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ യുനൈറ്റഡിനായി സ്കോർ ചെയ്തപ്പോൾ കെന്നി ടെറ്റയുടെ വകയായിരുന്നു ഫുൾഹാമിന്റെ ആശ്വാസ ഗോൾ. ഇടവേളക്ക് ശേഷം യുനൈറ്റഡ് ചാമ്പ്യൻസ് ലീഗിലും തിരിച്ചെത്തി. ടോട്ടൻഹാം ലീഡ്സ് യുനൈറ്റഡിനെതിരെ 4-1ന്റെ തകർപ്പൻ ജയം നേടി. ടോട്ടൻ ഹാമിനായി ക്യാപ്റ്റൻ ഹാരി കെയ്ൻ ഇരട്ട ഗോൾ നേടിയപ്പോൾ പെഡ്രോ പോറോ, ലുകാസ് മൗര എന്നിവർ ഓരോ ഗോൾ നേടി. ജാക് ഹാരിസണാണ് ലീഡ്സിന്റെ ഏക ഗോൾ നേടിയത്.
ചെൽസിക്ക് നാണക്കേട്; തരംതാഴ്ത്തപ്പെട്ട് ലെസ്റ്ററും
അവസാന മൂന്ന് സ്ഥാനക്കാരായ ലെസ്റ്റർ സിറ്റി, ലീഡ്സ് യുനൈറ്റഡ്, സതാംപ്ടൺ എന്നിവ ലീഗിൽനിന്ന് തരംതാഴ്ത്തപ്പെട്ടു. ചെൽസി-ന്യൂകാസിൽ മത്സരവും ക്രിസ്റ്റൽ പാലസ്-നോട്ടിങ്ഹാം ഫോറസ്റ്റ് മത്സരവും 1-1ന് സമനിലയിൽ പിരിഞ്ഞു. ചെൽസിക്കേറ്റത് സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടിയാണ്. 44 പോയന്റുമായി 12ാമതാണ് ടീം. ലെസസ്റ്റർ സിറ്റി 2-1ന് വെസ്റ്റ് ഹാമിനെയും ആസ്റ്റൻ വില്ല ഇതേ സ്കോറിന് ബ്രൈറ്റനെയും തോല്പിച്ചപ്പോൾ എവർട്ടൺ എതിരില്ലാത്ത ഒരു ഗോളിന് ബേൺമൗത്തിനെ പരാജയപ്പെടുത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.