ലോകകപ്പിനെ നെഞ്ചോടുചേർത്ത് ഫ്രഞ്ചുകാർ
text_fieldsദോഹ: ലോകകപ്പ് ബഹിഷ്കരണമെന്ന പടിഞ്ഞാറൻ മാധ്യമങ്ങളുടെ വാദങ്ങളെ തള്ളി ഖത്തറിലെ ഫ്രഞ്ച് അംബാസഡർ. 10 ദിവസത്തിനപ്പുറം കിക്കോഫ് കുറിക്കുന്ന ലോകകപ്പിനായി പതിനായിരത്തോളം ഫ്രഞ്ച് ആരാധകർ ഖത്തറിലെത്തുമെന്ന് ഫ്രഞ്ച് അംബാസഡർ ഴാൻ ബാപ്റ്റിസ്്റ്റ് ഫാവ്രെ പറഞ്ഞു. നിലവിലെ ലോകകപ്പ് ജേതാക്കളാണ് ഫ്രാൻസെന്നും കിരീടം നിലനിർത്താനായിരിക്കും ടീമിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇതത്ര എളുപ്പമായിരിക്കില്ലെന്ന ബോധ്യമുണ്ട്. ഫ്രാൻസിൽ 60 ശതമാനം ആളുകളും ലോകകപ്പിനെ അനുകൂലിക്കുന്നുവെന്ന് ഈയിടെ നടത്തിയ ഹിതപരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നും റഷ്യയിൽ നടന്ന ലോകകപ്പിനേക്കാൾ 10 ശതമാനം അധികമാണിതെന്നും ഫാെവ്ര ചൂണ്ടിക്കാട്ടി. അൽ കാസ് ചാനലിലെ മജ്ലിസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പിൽ ഫ്രാൻസ് ആരാധകരുടെ ആവേശപ്രകടനങ്ങൾ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പുതിയ കണക്കുകൾ പ്രകാരം ഇതുവരെ 10,000 ആരാധകർക്ക് ഹയ്യ കാർഡ് ലഭിച്ചിട്ടുണ്ടെന്നും അതിനർഥം അവർ ലോകകപ്പിനായി ഖത്തറിലെത്തുമെന്നാണെന്നും ഖത്തർ ലോകകപ്പ് സംബന്ധിച്ച് ഫ്രഞ്ചുകാർക്കിടയിൽ വലിയ മതിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് പോലെയുള്ള സുപ്രധാന ഇവൻറിൽ സുരക്ഷ വളരെ പ്രധാനപ്പെട്ടതാണെന്നും സുരക്ഷ രംഗത്ത് ഖത്തറിന് ഫ്രാൻസിെൻറ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തിൽ നിന്നും 300 സുരക്ഷ ഉദ്യോഗസ്ഥർ ഖത്തറിലെത്തും. ആരാധകരുടെയും ലോകകപ്പിന്റെയും ഖത്തറിെൻറയും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
2024ൽ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കുന്ന ഞങ്ങൾക്ക് ഇതിലൂടെ വലിയ പരിചയസമ്പത്ത് ലഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ചില നഗരങ്ങളിൽ ലോകകപ്പ് സ്ക്രീനുകൾ സ്ഥാപിക്കില്ലെന്നതു സംബന്ധിച്ച ചോദ്യത്തിന്, ശീതകാലമായതിനാൽ തെരുവുകളിൽ സ്ക്രീനുകൾ സ്ഥാപിക്കരുതെന്ന് അതത് നഗരസഭകളുടെ നിർദേശമുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള സാമ്പത്തിക നടപടികളുടെ ഭാഗമാണെന്നുമായിരുന്നു മറുപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.