ഒരു അത്താഴവിരുന്നിൽ പിറന്ന ലോകകപ്പ്
text_fieldsദോഹ: ഖത്തർ എന്ന അറേബ്യൻ ഉൾക്കടൽ തീരത്തെ കൊച്ചുരാജ്യം ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കുമ്പോൾ ഒത്തിരി അതിശയത്തോടെയാണ് ലോകം മരുഭൂ മണ്ണിലേക്ക് കൺപാർത്തിരിക്കുന്നത്. വൻരാജ്യങ്ങൾപോലും ഏറ്റെടുക്കാൻ ആശങ്കപ്പെടുന്ന ലോകകപ്പ് ഫുട്ബാളിനെ ധൈര്യസമേതം ഏറ്റെടുത്ത് വിജയകരമായ കിക്കോഫിന് കാത്തിരിക്കുമ്പോൾ വിശ്വമേളയുടെ ആതിഥേയത്വത്തിന്റെ പിന്നാമ്പുറ കഥകൾ സംഘാടകർ ഓർമിക്കുന്നു.
അൽ വജ്ബ പാലസിലെ ഒരു അത്താഴവിരുന്നിലായിരുന്നു ലോകകപ്പ് ആതിഥേയത്വം എന്ന ആശയം രൂപപ്പെടുന്നത്. ലോകകപ്പ് വേദിയാകുകയെന്നത് വിദൂര സ്വപ്നം മാത്രമായിരുന്നുവെന്നും എന്നാൽ ഖത്തർ നേതൃത്വത്തിന്റെ പിന്തുണയും ദൃഢനിശ്ചയവും ആ സ്വപ്ന സാക്ഷാത്കാരത്തിന് വഴിയൊരുക്കിയതായി നേതൃത്വം നൽകിയവർ ഓർക്കുന്നു.'ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ധാരണയുമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ 2006 ഡിസംബർ അവസാനത്തിൽ അൽ വജ്ബ പാലസിൽ നടന്ന അത്താഴ വിരുന്നിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കംകുറിച്ചത്' -എ.എഫ്.സി മുൻ പ്രസിഡന്റായിരുന്ന മുഹമ്മദ് ബിൻ ഹമ്മാം പറയുന്നു.
അന്ന് വിരുന്നിൽ അതിഥിയായി ഫിഫ മുൻ പ്രസിഡൻറ് സെപ് ബ്ലാറ്ററുമുണ്ടായിരുന്നു. വിരുന്നിനിടെയുള്ള സംസാരത്തിൽ ഞങ്ങളെയെല്ലാം ആശ്ചര്യപ്പെടുത്തിക്കൊണ്ട് പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ലോകകപ്പ് ഫുട്ബാളിന് ഖത്തർ വേദിയാകുന്നതു സംബന്ധിച്ച അദ്ദേഹത്തിന്റെ ആഗ്രഹം ബ്ലാറ്ററെ അറിയിച്ചു -അൽ കാസ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ബിൻ ഹമ്മാം കൂട്ടിച്ചേർത്തു.
'അങ്ങനെ ലോകകപ്പ് ആതിഥേയത്വം സംബന്ധിച്ച ചർച്ചകൾക്ക് അവിടെ തുടക്കംകുറിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, അമീറിന്റെ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി എന്നിവരുൾപ്പെടുന്ന ഒരു കർമസമിതിയിൽ ഞങ്ങൾ ചർച്ചകളാരംഭിക്കുകയും ഈ വിഷയത്തിൽ പ്രത്യേകം ശ്രദ്ധയൂന്നുകയും ചെയ്തു. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് ബിഡ് സമർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു' -അദ്ദേഹം പറഞ്ഞു.ഒരു കാര്യത്തിലേക്ക് പ്രവേശിച്ചാൽ ഉടനടി ആസൂത്രണങ്ങൾ ആരംഭിക്കണമെന്നും സമയം പാഴാക്കരുതെന്നുമുള്ളത് പിതാവ് അമീറിന്റെ നിർബന്ധമായിരുന്നുവെന്നും ഹമ്മാം പറയുന്നു.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയെന്ന ആശയത്തിനു പിന്നിൽ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയാണെന്ന് ഖത്തർ പ്രസ് സെൻറർ പ്രസിഡൻറ് സഅദ് അൽ റുമൈഹി പറഞ്ഞു. ദോഹയെ ലോകത്തിന്റെ കായിക തലസ്ഥാനമാക്കുകയെന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നുവെന്നും അതിൽ ലോകകപ്പ് ആതിഥേയത്വവും ഉൾപ്പെടുന്നുവെന്നും അൽ റുമൈഹി കൂട്ടിച്ചേർത്തു.
'പിതാവ് അമീറിന്റെ സ്വപ്നം അസാധ്യമാണെന്നു കണ്ട ആളുകളിൽ ഒരാളാണ് ഞാൻ. എന്നാൽ, ഖത്തറിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ രീതി നിലപാടുകളിൽ ഉറച്ചു നിൽക്കുകയെന്നതാണ്. തീരുമാനങ്ങളെടുക്കുന്നതിലെ ധൈര്യം മടിയെ തിരിച്ചറിയുന്നില്ല. പ്രതീക്ഷയോടെ മുന്നോട്ടുനീങ്ങുന്നത് പിന്നീട് ആത്മവിശ്വാസത്തോടെയുള്ള മുന്നേറ്റമായി മാറുന്നു' -അദ്ദേഹം വിശദീകരിച്ചു. ഈ സ്വപ്നം യാഥാർഥ്യമാക്കുന്നതിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനിക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് സംബന്ധിച്ച് ചർച്ചചെയ്യുന്നതിന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയുടെ ഒരു ഫോൺകാൾ 2009 മാർച്ചിൽ തനിക്ക് ലഭിച്ചിരുന്നുവെന്നും ലോകകപ്പ് ആതിഥേയത്വത്തിനുള്ള ബിഡ് ഫയലിന്റെ മേൽനോട്ടവും ഉത്തരവാദിത്തവും അന്ന് അൽ തവാദിക്കായിരുന്നുവെന്നും ഖത്തർ ലോകകപ്പ് സി.ഇ.ഒ നാസർ അൽ ഖാതിർ ഓർത്തു.
'ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ സംസാരത്തിന്, ഏത് ലോകകപ്പ്; എന്താണ് അതുകൊണ്ട് ലക്ഷ്യമാക്കുന്നത്, ഇത്രയും വലിയ ടൂർണമെൻറിന് വേദിയാകാൻ ഖത്തറിന് കഴിയുമോ എന്നായിരുന്നു ആശ്ചര്യത്തോടെയുള്ള എെൻറ മറുപടി' -നാസർ അൽ ഖാതിർ കൂട്ടിച്ചേർത്തു. ലോകകപ്പ് ആതിഥേയത്വത്തിനായുള്ള ബിഡ് ഫയൽ തയാറാക്കുന്നതിന് മുകളിൽനിന്നുള്ള നിർദേശം വന്നിട്ടുണ്ടെന്നും താങ്കളെ അതിന്റെ ഭാഗമാക്കാൻ ആഗ്രഹിക്കുകയാണെന്നും തവാദി മറുപടി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.