എമിയുടെ മിടുക്കിൽ ലില്ലെയെ വീഴ്ത്തി വില്ല; യൂറോപ കോൺഫറൻസ് ലീഗ് സെമിയിൽ
text_fieldsരണ്ട് പെനാൽറ്റി കിക്ക് തടഞ്ഞിട്ട് അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് രക്ഷകനായി അവതരിച്ച മത്സരത്തിൽ ഫ്രഞ്ച് ക്ലബ് ലില്ലെയെ തോൽപിച്ച് ആസ്റ്റൻ വില്ല യൂറോപ കോൺഫറൻസ് ലീഗ് സെമിയിൽ.
15ാം മിനിറ്റിൽ യൂസുഫ് യാസികിയും 67ാം മിനിറ്റിൽ ബെഞ്ചമിൻ ആന്ദ്രെയും നേടിയ ഗോളുകളിൽ മുന്നിട്ടുനിന്ന് സെമിഫൈനൽ സ്വപ്നം കണ്ട ലില്ലെയെ ഞെട്ടിച്ച് നിശ്ചിത സമയം അവസാനിക്കാൻ മൂന്ന് മിനിറ്റ് ശേഷിക്കെ മാറ്റി കാഷ് ഒരു ഗോൾ തിരിച്ചടിച്ചു. ആദ്യപാദത്തിൽ 2-1ന് ആസ്റ്റൻ വില്ല ജയിച്ചിരുന്നതിനാൽ മൊത്തം സ്കോർ 3-3ലെത്തിയതോടെ മത്സരം അധിക സമയത്തേക്കും തുടർന്ന് ഷൂട്ടൗട്ടിലേക്കും നീണ്ടതോടെയായിരുന്നു എമിയുടെ തകർപ്പൻ സേവുകൾ.
മത്സരത്തിൽ സമയം നഷ്ടപ്പെടുത്തിയതിന് ആദ്യം മഞ്ഞക്കാർഡ് ലഭിച്ച എമിക്ക് ഷൂട്ടൗട്ടിനിടെ ഫ്രഞ്ച് കാണികളോട് ആംഗ്യം കാണിച്ചതിന് രണ്ടാമതും മഞ്ഞക്കാർഡ് ലഭിച്ചെങ്കിലും നിശ്ചിത സമയത്ത് ലഭിച്ച കാർഡ് പെനാൽറ്റി ഷൂട്ടൗട്ടിൽ പരിഗണിക്കാത്തതിനാലാണ് പുറത്താകാതെ രക്ഷപ്പെട്ടത്. ഷൂട്ടൗട്ടിൽ ലില്ലെയുടെ രണ്ട് കിക്കുകൾ എമി തടഞ്ഞിട്ടതോടെ 4-3ന് വില്ല ജയിച്ചുകയറുകയും ചെയ്തു. 1982ന് ശേഷം ആദ്യമായാണ് വില്ല യൂറോപ്യൻ സെമിഫൈനലിലെത്തുന്നത്.
2022ലെ ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെതിരെ തകർപ്പൻ സേവുകളുമായി അർജന്റീനക്ക് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച എമിലിയാനോ മാർട്ടിനസിന്റെ അന്നത്തെ അശ്ലീല ആംഗ്യം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ലില്ലെക്കെതിരായ എവേ മത്സരത്തിന് ഫ്രാൻസിലെത്തിയ എമിക്കെതിരെ കാണികൾ കളി തുടങ്ങിയത് മുതൽ പ്രകോപനവുമായി എത്തിയിരുന്നു. ഇതോടെയായിരുന്നു താരം കളിയുടെ അവസാനത്തിൽ കാണികൾക്കെതിരെ തിരിഞ്ഞത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.