വനിതാ രാജ്യാന്തര ഫുട്ബാൾ ടൂർണമെന്‍റ് : രണ്ടാം റൗണ്ടിൽ കൊമോറോസിനെതിരെ സൗദി അറേബ്യക്ക് ജയം
text_fieldsവനിതാ രാജ്യാന്തര ഫുട്ബാൾ ടൂർണമെൻറിൽ വിജയിച്ച സൗദി ടീം
അസ്‌ലം കൊച്ചുകലുങ്ക്
റിയാദ്: രാജ്യാന്തര വനിത ഫുട്ബാൾ മത്സരത്തിന് ആതിഥേയത്വം വഹിച്ച് സൗദി അറേബ്യ ചരിത്രം കുറിച്ചു. അൽഖോബാർ അമീർ സഊദ് ബിൻ ജലാവി സ്റ്റേഡിയത്തിൽ നടന്ന ചതുർ രാഷ്ട്ര സൗഹൃദ ടൂർണമെൻറിലെ ഞായറാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ കോമോറോസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി സൗദി അറേബ്യ പോയിൻറ് നിലയിൽ മുന്നിലെത്തി. ആറ് പോയിൻറ് നേടിയ സൗദിക്ക് പിന്നിൽ മൂന്ന് പോയിൻറുമായി മൗറീഷ്യസ് രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് പാകിസ്താനും പിന്നിൽ ഇരു റൗണ്ടിലും തോൽവി രുചിച്ച കോമോറോസും. ആദ്യ റൗണ്ടിൽ പാകിസ്താനാണ് ഏകപക്ഷീയ ഗോളിന് കോമോറോസിനെ തോൽപിച്ചത്.
രണ്ടാം റൗണ്ട് മത്സരത്തിെൻറ ആദ്യ മിനിട്ടിൽ ദാലിയ ആദിലും 34-ാം മിനുട്ടിൽ നൂറ ഇബ്രാഹിമുമാണ് സൗദി ഗ്രീൻ ഫാൽക്കൺസിന് വേണ്ടി ഗോളുകൾ തൊടുത്തത്. ഞായറാഴ്ച നടന്ന രണ്ടാം റൗണ്ടിലെ ആദ്യമത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മൗറീഷ്യസ് പാകിസ്താനെ പരാജയപ്പെടുത്തി. നാലാം മിനിട്ടിൽ ജീമൽ ചിമാരയും 64-ാം മിനുട്ടിൽ ജൂലി മേരിയും ഗോൾവല ചലിപ്പിച്ചപ്പോൾ ഒമ്പതാം മിനുട്ടിൽ ജമീല ഖാൻ നേടിയ ഗോളാണ് പാക്കിസ്താന് ആശ്വാസമായത്.
ആദ്യ റൗണ്ട് മത്സരങ്ങളിൽ മർയം അൽ-തമീമിയുടെ ഗോളിൽ സൗദി അറേബ്യ മൗറീഷ്യസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചപ്പോൾ അൻമോൽ ഹിറയുടെ സ്‌ട്രൈക്കിലൂടെ പാകിസ്ഥാൻ അതേ സ്‌കോറിൽ കൊമോറോസിനെ പരാജയപ്പെടുത്തി. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് പെൺകുട്ടികളെ മനോഹരമായ ഗെയിമിൽ ഏർപ്പെടാൻ പ്രചോദിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന ടൂർണമെൻറാണിതെന്ന് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷനിലെ (സാഫ്) വനിതാ ഫുട്ബാൾ ഡിപ്പാർട്ട്മെൻറ് സൂപ്പർവൈസർ ലാമിയ ബഹ്യാൻ പറഞ്ഞു. ഫിഫയുടെ അന്താരാഷ്ട്ര ബാഡ്ജ് ലഭിച്ച ആദ്യ സൗദി വനിതാ റഫറിയായ മാരിയ അനൂദ് അൽ അസ്മരിയാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.