ലോകകപ്പ്: ടീമുകൾ അറിഞ്ഞ് ഇന്ന് മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം; നാലുവിഭാഗം ടിക്കറ്റുകൾ ലഭ്യം
text_fieldsഅൽ ബെയ്ത് സ്റ്റേഡിയം
ദോഹ: ആദ്യഘട്ടത്തിെൻറ ഭാഗ്യ പരീക്ഷണത്തിൽ നഷ്ടമായവർക്ക് ലോകകപ്പ് വേദിയിൽ ഇരിപ്പിടം ഉറപ്പിക്കാൻ വീണ്ടും ബുക്കിങ് വിൻഡോ തുറന്ന് ഫിഫ. ഖത്തർ ലോകകപ്പിെൻറ രണ്ടാംഘട്ട ടിക്കറ്റുകൾ ചൊവ്വാഴ്ച ഉച്ച 12 മണിയോടെ ബുക്ക് ചെയ്യാം.
നേരത്തേ രണ്ടുഘട്ടങ്ങളിലായി നടന്ന ബുക്കിങ്ങിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ ആതിഥേയ ആരാധകർ എന്ന പരിഗണനയിൽ ചുരുങ്ങിയ വിലയിൽ തന്നെ ടിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. എങ്കിലും, വലിയൊരു ശതമാനം ടിക്കറ്റുകൾ ലഭിക്കാതെ നിരാശയായി.
ഇവർക്കുള്ള അവസരമാണ് ചൊവ്വാഴ്ച തുറക്കപ്പെടുന്നത്. ആദ്യഘട്ടത്തിലേത് പോലെ റാൻഡം നറുക്കെടുപ്പിലൂടെ തന്നെയാണ് ഇക്കുറിയും ടിക്കറ്റുകൾ ലഭ്യമാക്കുകയെന്ന് ഫിഫ അറിയിച്ചു. ചൊവ്വാഴ്ച മുതൽ 28 വരെ ഫിഫ വെബ്സൈറ്റ് വഴി ആവശ്യമുള്ള ടിക്കറ്റുകൾ ഫിക്സ്ചർ കൂടി പരിശോധിച്ച് ആരാധകർക്ക് ബുക്ക് ചെയ്യാം. തുടർന്നുള്ള ദിവസങ്ങൾ റാൻഡം നറുക്കെടുപ്പിെൻറ സമയമാണ്. മേയ് 31ഓടെ റാൻഡം നറുക്കെടുപ്പ് പൂർത്തിയായശേഷം, തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇ മെയിൽ വഴിയോ, അല്ലെങ്കിൽ ഫിഫ അക്കൗണ്ട് പരിശോധിച്ചോ ടിക്കറ്റ് ലഭിച്ചതായി ഉറപ്പാക്കാം. ശേഷം, ആവശ്യമായ പണമടച്ച് ലോകകപ്പ് മത്സര വേദികളിലെ സീറ്റ് ഉറപ്പിക്കുന്നതാണ് ടിക്കറ്റിങ് രീതി. ആദ്യഘട്ടത്തിലെ ടിക്കറ്റ് വിലതന്നെയായിരിക്കും ഇത്തവണയുമുണ്ടാവുകയെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു. ടിക്കറ്റ് ലഭ്യമായി കഴിഞ്ഞാൽ, ഹയ്യാ കാർഡിനും (ഫാൻ ഐ.ഡി) താമസത്തിനും ബുക്ക് ചെയ്യുന്നതോടെയാണ് ടിക്കറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാവൂ. ഖത്തർ െറസിഡന്റ് ആണെങ്കിൽ താമസ മേൽവിലാസം നൽകി ഹയ്യാകാർഡ് സ്വന്തമാക്കാം.
വിറ്റത് എട്ട് ലക്ഷം; രണ്ടാം ഘട്ടത്തിൽ 10 ലക്ഷംമൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ലോകകപ്പ് ടിക്കറ്റ് ബുക്കിങ്ങിൽ ഓരോ ഘട്ടത്തിലും 10 ലക്ഷം ടിക്കറ്റുകൾ വീതമാണ് നീക്കിവെച്ചത്. എന്നാൽ, ഫെബ്രുവരിയിൽ തുടങ്ങി മാർച്ച് അവസാനം വരെ രണ്ടു സെഷനുകളിലായി നീണ്ട വിൽപനയിൽ 804,186 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇക്കുറി 10 ലക്ഷം ടിക്കറ്റുകൾ നീക്കിവെക്കുമ്പോൾ ലോകകപ്പിന് യോഗ്യത നേടിയ രാജ്യങ്ങളും ആതിഥേയ ഫാൻസിനും ഇന്ത്യ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ള ആരാധകർക്കുമെല്ലാം ടിക്കറ്റുകൾ ഇത്തവണ ബുക്ക് ചെയ്യാം.
ജനുവരി 19ന് ആരംഭിച്ച് ഫെബ്രുവരി എട്ടിന് അവസാനിച്ച ബുക്കിങ്ങിെൻറ അടിസ്ഥാനത്തിൽ റാൻഡം നറുക്കെടുപ്പിലൂടെയായിരുന്നു ആദ്യം ടിക്കറ്റുകൾ അനുവദിച്ചത്. പിന്നാലെ, ഇടക്കാല ടിക്കറ്റ് വിൽപന മാർച്ച് 21 മുതൽ 29 വരെയും ആരംഭിച്ചു. ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന നിലയിലായിരുന്നു ടിക്കറ്റുകൾ നൽകിയത്. രണ്ടു സമയങ്ങളിലായി പൂർത്തിയാക്കിയ ഒന്നാം ഘട്ടത്തിലാണ് എട്ടുലക്ഷത്തിലേറെ ടിക്കറ്റുകൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആരാധകർ സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിക്കൂട്ടിയ പത്ത് രാജ്യക്കാരിൽ ഏഴാമതായി ഇന്ത്യയുമുണ്ട്. ആതിഥേയരായ ഖത്തറിൽനിന്നാണ് ഏറ്റവും കൂടുതൽ പേരും ടിക്കറ്റ് സ്വന്തമാക്കിയത്. ഫുട്ബാളിെൻറ ഈറ്റില്ലമായ ബ്രസീലിനും അർജന്റീനക്കും മുന്നിലാണ് ടിക്കറ്റ് ബുക്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം.
ടിക്കറ്റുകൾ നാലു വിഭാഗം: വ്യക്തിഗത മാച്ച് ടിക്കറ്റ്
നാലു വിഭാഗങ്ങളിലായാണ് രണ്ടാം ഘട്ടത്തിൽ ടിക്കറ്റുകൾ ലഭ്യമാകുന്നത്. മത്സരങ്ങൾ കാണാൻ ഏറ്റവും സൗകര്യപ്രദമായ ടിക്കറ്റിങ് രീതിയാണ് വ്യക്തിഗത മാച്ച് ടിക്കറ്റുകൾ. ഇഷ്ടമുള്ള മാച്ച് നോക്കി ആരാധകർക്ക് തങ്ങൾക്കുള്ള ടിക്കറ്റ് സ്വന്തമാക്കാം. ലോകകപ്പ് ഗ്രൂപ് റൗണ്ട് നറുക്കെടുപ്പ് പൂർത്തിയായി മത്സര ഫിക്സ്ചർ തയാറായ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, പോർചുഗൽ, ഫ്രാൻസ്, ബെൽജിയം ടീമുകളുടെ കളി കാണാൻ ഇഷ്ടപ്പെടുന്നവർക്ക് മാച്ച് നമ്പർ നോക്കിതന്നെ ടിക്കറ്റുകൾ ഉറപ്പിക്കാൻ കഴിയും.
സപ്പോർട്ടർ ടിക്കറ്റ്/ കണ്ടീഷനൽ സപ്പോർട്ടർ ടിക്കറ്റ്സ്
സപ്പോർട്ടർ ടിക്കറ്റും കണ്ടീഷനൽ സപ്പോർട്ടർ ടിക്കറ്റും വഴി ആരാധകർക്ക് അവർ പിന്തുണക്കുന്ന ടീമിെൻറ മത്സരങ്ങൾ നോക്കിയും ബുക്ക് ചെയ്യാം.
ഫോർ സ്റ്റേഡിയം ടിക്കറ്റ് സീരീസ്
കളിക്കൊപ്പം ലോകകപ്പിെൻറ പരമാവധി വേദികളും ആസ്വദിക്കാൻ താൽപര്യപ്പെടുന്നവർക്കുള്ള മികച്ച പാക്കേജാണ് ഫോർ സ്റ്റേഡിയം സീരീസ്. ഒരു ടിക്കറ്റിൽ തുടർച്ചയായി നാലുദിവസങ്ങളിൽ നാല് സ്റ്റേഡിയങ്ങളിൽ കളി കാണാനുള്ള സൗകര്യമാണ് ആരാധകർക്ക് ഒരുക്കുന്നത്. രാജ്യാന്തര കാണികൾക്ക് ഏറെ സൗകര്യമുള്ള മാർഗമാണിത്. ഉദാഹരണം: സീരീസ് 'എ'യിൽ നവംബർ 21ന് അൽ തുമാമ സ്റ്റേഡിയം, 22ന് അൽ ജനൂബ് സ്റ്റേഡിയം, 23ന് ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയം, 24ന് ലുസൈൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ കളികാണാം. ആദ്യഘട്ടത്തിലെ ടിക്കറ്റ് നിരക്ക് പ്രകാരം കാറ്റഗറി ഒന്നിന് 3200, കാറ്റഗറി രണ്ടിന് 2400 റിയാൽ മൂന്നിന് 1000 റിയാൽ എന്നിങ്ങനെയായിരുന്നു വില. ലിങ്ക്: https://www.fifa.com/tickets
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.